വയനാട് കലക്ടറേറ്റിന് മുമ്പില്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതല്‍ ഒരു സാധു മനുഷ്യനിരിപ്പുണ്ട്. വെയിലും, മഴയും അവഗണിച്ച്, ഈ നീലപ്പടുതക്ക് താഴെ. കെ കെ ജയിംസ്. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍. ജോര്‍ജിന്റെ മരണശേഷവും നീതിക്ക് വേണ്ടിയുളള പോരാട്ടത്തിലാണ് ജയിംസ്. തുടക്കത്തില്‍ കുടുംബം മുഴുവനുമുണ്ടായിരുന്നെങ്കിലും കുട്ടികളുടെ പഠനത്തെക്കരുതി ജയിംസ് ഒറ്റക്കാണിപ്പോള്‍ സമരം. ചെറിയൊരു സര്‍ക്കാരാഫീസായി മാറിയിരിക്കുന്നു ജയിംസിന്റെ സമരകേന്ദ്രം. ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ ഭാരവും, ഏറ്റുമുട്ടുന്ന ഉദ്യോഗസ്ഥരുടെ പ്രാമാണ്യവും ജെയിസിന്റെ മനസിനെയും, ശരീരത്തെയും തളര്‍ത്തിയിട്ടുണ്ട്. ശരീരചലനങ്ങളിലും, വാക്കുകളിലും അത് വ്യക്തമാണ്. എങ്കിലും അധികാരത്തിന്റെ അടച്ചിട്ട മതിലുകള്‍ക്കുളളിലെ അലമാരത്താഴ് തകര്‍ത്ത് 238/1 സര്‍വേ നമ്പറിലുളള ഭൂമി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റേതാണെന്ന് തെളിയിക്കാനുളള രേഖകളത്രയും ജയിംസ് ശേഖരിച്ചിരിക്കുന്നു.
രേഖകളില്‍ ഒന്ന് വ്യക്തമാണ്. ഭൂമി ജോര്‍ജിന്റേതാണ്. 1985 ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയുടെ തണല്‍ മാത്രമേയുളളു വനംവകുപ്പിന്. വനംവകുപ്പ് ഹാജരാക്കുന്ന സ്കെച്ച് പോലും ജോര്‍ജിന്റെ ഭൂമിയുമായി ചേരില്ല. പഴയ വിധിയിലേക്ക് നയിച്ചതും, പിന്നീട് പല നടപടികളിലും വനംവകുപ്പ് ആശ്രയിച്ചതുമായ രേഖകള്‍ പലതും വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയത് കാഞ്ഞിരത്തിനാല്‍ ജോര്‍ജോ, ജയിംസോ അല്ല. സംസ്ഥാനത്തെ വിജിലന്‍സാണ്. ഭൂമി ജോര്‍ജിന്റേതാണെന്നും, വനംവകുപ്പുദ്യോഗസ്ഥര്‍ വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തിയതും വിജിലന്‍സാണ്. കുറ്റക്കാരായ വനംവകുപ്പുദ്യോഗസ്ഥരെ എണ്ണിപ്പറഞ്ഞതും, സര്‍വീസിലപ്പോഴുമുളള ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ടതും വിജിലന്‍സാണ്. എന്നിട്ടെന്തായി. ഒന്നുമായില്ല.
2006 ല്‍ കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ സര്‍ക്കാര്‍ ഒരു ശ്രമം നടത്തി. റവന്യൂ, വനം ഉദ്യോഗസ്ഥര്‍ സംയുക്തമായി വിഷയം പഠിച്ചു. വനംവകുപ്പിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. മന്ത്രിസഭ ചേര്‍ന്ന് ജോര്‍ജിനവകാശപ്പെട്ട ഭൂമി ജോര്‍ജിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. നികുതി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. തെളിവെടുപ്പിനെത്തിയ ജില്ലാ കലക്ടര്‍ക്കും, ഉന്നതതലസമിതിക്കും മുമ്പില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് ഉത്തരം മുട്ടി. മന്ത്രിസഭാതീരുമാനം എതിരായെങ്കിലും ഉദ്യോഗസ്ഥലോബി കീഴടങ്ങിയില്ല. ജനാധ്യപത്യത്തിന്റെ അന്തിമവാക്കിനെ ബ്യൂറോക്രസി അട്ടിമറിച്ചു. ഒരു സാധാരണ കര്‍ഷകനെ തെരുവിലേക്ക് വലിച്ചെറിയാന്‍ അത് മതിയായിരുന്നു. സ്വന്തം ഭൂമിയിലുളള ജോര്‍ജിന്റെ അവകാശത്തെ പരിസ്ഥിതിയുടെ പേരിലുളള സംഘടനയാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ജോര്‍ജിന്റെ ഭൂമിയിലുളള സംഘടനയുടെ താത്പര്യം ഇപ്പോഴും അവ്യക്തമാണ്. വനംവകുപ്പുദ്യോഗസ്ഥരെ സംരക്ഷിക്കാനുളള ഇടപെടലെന്ന് സംശയിക്കുന്നവരാണ് വയനാട്ടില്‍ കൂടുതല്‍.
വനവും, പ്രകൃതി
യും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. അത് തങ്ങള്‍ മാത്രമാണ് ചെയ്യുന്നതെന്ന് ആരെങ്കിലും വീമ്പിളക്കുന്നുവെങ്കില്‍ അവരെ സൂക്ഷിക്കണം എന്നാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ അനുഭവം തെളിയിക്കുന്നത്. 1977 ന് മുമ്പ് കയ്യേറിയ വനഭൂമിക്ക് പോലും പട്ടയം നല്‍കണമെന്ന് നിയമമുളള നാടാണ് നമ്മുടേത്. അപ്പോഴാണ് വിലകൊടുത്ത് വാങ്ങിയ ജന്‍മാവകാശമുളള ഭൂമി വനമാണെന്ന് തെളിയിക്കാന്‍ ചിലര്‍ കോടതി കയറിയത്. പ്ലാന്ററോ, തോട്ടമുടമയോ ഒന്നുമല്ലായിരുന്നു കാഞ്ഞിരത്തിനാല്‍ ജോര്‍ജ്. സാധാരണകര്‍ഷകന്‍. നിയമത്തിന്റെ നൂലിഴ കീറാന്‍ അശക്തന്‍. കേസ് ജോര്‍ജ് തോറ്റു. സര്‍ക്കാര്‍ നിലപാട് സത്യസന്ധമായി കോടതിയിലെത്താതെ കേസ് വിജയിക്കില്ലല്ലോ. റവന്യു, വനം, റജിസ്ട്രേഷന്‍ വകുപ്പുദ്യോഗസ്ഥര്‍ സംയുക്തമായി അന്വേഷിച്ച് കണ്ടെത്തിയതോ, വിജിലന്‍സിന്റെ കണ്ടെത്തലുകളോ ഒന്നും കോടതിക്ക് മുന്നിലെത്താതെ പോയതിന് കാരണം ആര്‍ക്കും ഊഹിക്കാവുന്നതേയുളളു.
അതുകൊണ്ട് തന്നെ ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടല്ല ഇന്ന് ജയിംസിന്റെ സമരം. ഉദ്യോഗസ്ഥലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കപ്പുറത്തെ ഇച്ഛാശക്തി കാട്ടാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാവശ്യപ്പെട്ടാണ് സമരം. നിഷ്പക്ഷമായ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ കോടതിയെ അറിയിക്കാന്‍ കനിവുണ്ടാകണമെന്ന് മാത്രമാണ് ആവശ്യം.