സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഡൽഹി ക്യാപിറ്റൽസിന് വിജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവി. ഡല്‍ഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ, രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിലാണ് 188 ൽ എത്തിയത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി ഷിമ്രോൺ ഹെറ്റ്മിയറും റിയാൻ പരാഗുമാണു ബാറ്റിങ്ങിന് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാർക്കിന്റെ അഞ്ചു പന്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് നേടിയത് 11 റൺസ്. രണ്ടു പന്തുകൾ നേരിട്ട പരാഗ് നാലു റൺസെടുത്തു റൺഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്സ്വാളും റൺഔട്ടായി മടങ്ങി. 12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലും. സന്ദീപ് ശർമയെറിഞ്ഞ സൂപ്പർ ഓവറിലെ നാലാം പന്ത് സിക്സർ പറത്തി ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിയുടെ വിജയ റൺസ് കുറിച്ചു. ഒരു ബൗണ്ടറിയുൾപ്പടെ ഏഴു റൺസെടുത്ത രാഹുലും തിളങ്ങി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 188 റൺസെടുത്തു. 37 പന്തിൽ 40 റണ്‍സെടുത്ത അഭിഷേക് പൊറേലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 14 പന്തിൽ 34 റൺസടിച്ച ക്യാപ്റ്റൻ അക്ഷർ പട്ടേലിന്റെ കാമിയോ റോളും ഗംഭീരമായി. കെ.എൽ. രാഹുൽ (32 പന്തിൽ 38), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 34) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.