Image Credit: X
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മല്‍സരത്തിന് മുന്‍പ് ബാറ്റ് പരിശോധനയില്‍ പരാജയപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്‍. ഓപ്പണര്‍ സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, ആന്‍റിച്ച് നോർട്ജെ എന്നിവരുടെ ബാറ്റുകളാണ് അംപയര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടത്.
കൊല്‍ക്കത്തയുടെ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുന്‍പ് ബൗണ്ടറി ലൈനിലാണ് നരെയ്ന്‍റെ ബാറ്റ് നാലാം അംപയര്‍ സയിദ് ഖാലിദ് പരിശോധിച്ചത്. അംപയറുടെ കയ്യിലുള്ള ഗേജ് ബാറ്റിലൂടെ കടന്നു പോകാത്തതിനാല്‍ ബാറ്റിന്‍റെ അളവ് പരിധി ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യത്തില്‍ നരെയ്ന്‍ അപംയറുമായി സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ഓപ്പണര്‍ അന്‍ക്രിഷ് രഘുവന്‍ശിയുടെ ബാറ്റും പരിശോധിച്ചെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.
11-ാം ഓവറില്‍ ആന്ദ്രേ റസല്‍ ക്രീസിലെത്തിയപ്പോഴാണ് ഗേജ് പരിശോധന നടത്തിയത്. 15-ാം ഓവറിന്‍റെ അവസാനമാണ് നോർട്ജെയുടെ ബാറ്റിന്‍റെ വലുപ്പം പരിശോധിച്ചത്. പരാജയപ്പെട്ടതോടെ സബ്സ്റ്റിറ്റ്യൂട്ട് താരം റഹ്മാനുള്ള ഗുര്‍ബാസ് പകരം ബാറ്റുമായി എത്തുകയായിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ റസല്‍ പുറത്തായതോടെ നോർട്ജെയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നില്ല.
ബാറ്റ്സ്മാന്‍മാര്‍ക്ക് അന്യായമായ മുന്‍തൂക്കം ലഭിക്കുന്നത് തടയാനാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ബാറ്റിന്‍റെ വലുപ്പം പരിശോധിക്കുന്നത് കര്‍ശനമാക്കിയത്. ബിസിസിഐ നിയമ പ്കകാരം ബാറ്റിന്‍റെ വീതി 10.79 സെന്‍റിമീറ്ററില്‍ കൂടാന്‍ പാടില്ല. ബ്ലേഡിന്‍റെ കനം 6.7 സെന്‍റമീറ്ററാണ് അനുവദനീയം. ബാറ്റിന്‍റെ അരികിന്‍റെ വീതം 4 സെന്‍റിമീറ്ററും ആകെ നീളം 96.4 സെന്‍റിമീറ്ററുമാണ്. ഇതില്‍ വ്യത്യാസമുണ്ടായാല്‍ അത് കളിക്കളത്തില്‍ അനുവദിക്കില്ല.
നേരത്തെ മല്‍സര ദിവസം ബാറ്റ് പരിശോധന നടത്തിയിരുന്നില്ല. പകരം തലേദിവസമാണ് താരങ്ങളുടെ ബാറ്റ് പരിശോധിച്ചിരുന്നത്. പരിശോധനയ്ക്ക് ഒരു ബാറ്റും ഗ്രൗണ്ടില്‍ മറ്റൊരു ബാറ്റും ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ബിസിസിഐ നടപടി കടുപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സ് താരം ഹെറ്റ്മെയര്‍, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റും മല്‍സരത്തിനിടെ പരിശോധിച്ചിരുന്നു.