2025ലെ ചാംപ്യന്‍സ് ട്രോഫി വരെ രോഹിത് ക്യാപറ്റനായി തുടരുമെന്ന് ബിസിസിഐ. വിഡിയോ സന്ദേശത്തിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് രോഹിത് ശർമ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുമെന്ന് സ്ഥിരീകരിച്ചത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീട നേട്ടത്തിലെത്തിച്ചതിന് പിന്നാലെ രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
‘രോഹിത് ശർമ നയിക്കുമ്പോള്‍ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും ചാംപ്യൻസ് ട്രോഫിയും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഏകദിന ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ, ബാര്‍ബഡോസിൽ ഇന്ത്യൻ പതാക ഉയരുമെന്നു ഞാൻ പറഞ്ഞു. നമ്മുടെ ക്യാപ്റ്റന്‍ അതു കാണിച്ചു തന്നു. ഈ ടീമിൽ എനിക്ക് നല്ല വിശ്വാസമുണ്ട്.’വിഡിയോ സന്ദേശത്തിലൂടെ ജയ്ഷാ വ്യക്തമാക്കി.
ബാർബഡോസിൽ നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ലോക കിരീടം ചൂടിയത്. പിന്നാലെ രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്നുപേരും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കളിക്കാനുണ്ടാകുമെന്നും ജയ്ഷാ സ്ഥിരീകരിച്ചിട്ടുണ്ട്.