മട്ടന്നൂർ വിമാനത്താവളം വരാൻ കണ്ണൂർ സജ്ജമായോ? ചർച്ചകൾ പുരോഗമിക്കുമ്പോഴും വിമാനത്താവളവുമായി ബന്ധപ്പെടുന്ന റോഡുകൾ വികസിപ്പിക്കണമെന്ന നിർദേശവും ഒറ്റ പാക്കേജായി നടപ്പാക്കുമെന്ന വാഗ്ദാനവും യാഥാർഥ്യമായില്ല. നിലവിൽ വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകൾ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കി. കെട്ടിടങ്ങളുടെയും അനുബന്ധ ഭാഗങ്ങളുടെയും നിർമാണം ദ്രുതഗതിയിലാണു പുരോഗമിക്കുന്നത്. പക്ഷേ, വിമാനത്താവളത്തിലേക്കു നിർദേശിക്കപ്പെട്ട റോഡുകളുടെ നിർമാണ–നവീകരണ പദ്ധതികൾ മിക്കവാറും തുടങ്ങിയേടത്തു തന്നെ നിൽക്കുകയാണ്. മികച്ച റോഡുകൾ ഇല്ലെങ്കിൽ വിമാനത്താവളത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേടാൻ കഴിയില്ലെന്നുറപ്പാണ്.ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിലേക്കു കണ്ണൂർ എടച്ചൊവ്വയിൽ നിന്നുള്ള റോഡ് മാത്രമാണു പുതിയതായി നിർദേശിക്കപ്പെട്ടിട്ടുള്ളത്.
കുടക്, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂർ ഭാഗത്തു നിന്നു വിമാനത്താവളത്തിലേക്കുള്ള മറ്റു റോഡുകളെല്ലാം നിലവിലുള്ളവയാണ്. ഇവ വീതി കൂട്ടിയും മെക്കാഡം ടാറിങ് നടത്തിയും വികസിപ്പിക്കുകയാണു ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കിയാണു റോഡ് പദ്ധതികൾ സമർപ്പിച്ചിരിക്കുന്നത്. ഇവയുടെ നിർമാണം എവിടം വരെയെത്തി? മെട്രോ മനോരമ നടത്തിയ അന്വേഷണത്തിൽ നിന്ന്:
മേലേചൊവ്വ– മട്ടന്നൂർ റോഡ്-23കി.മീറ്റർ
23 കി.മീറ്റർ 34 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയായി. ഫണ്ട് കിഫ്ബിയിൽ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) നിന്ന്. ഏഴു മീറ്റർ വീതിയിൽ പുനർനിർമാണം, ലഭ്യമായ സ്ഥലങ്ങളിൽ വീതികൂട്ടൽ, ഓവുചാൽ, നടപ്പാത, വളവുനികത്തൽ, കയറ്റം കുറയ്ക്കൽ എന്നിവയാണു പദ്ധതിയിൽ. ടെൻഡർ നടപടികൾ ഉൾപ്പെടെ ബാക്കിയാണ്.
താഴെ ചൊവ്വ –കാപ്പാട് –അഞ്ചരക്കണ്ടി –കീഴല്ലൂർ – മട്ടന്നൂർ റോഡ്-10കി.മീ.
ചക്കരക്കല്ല് വരെ െസൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ചു മെക്കാഡം ചെയ്തു. ചക്കരക്കല്ല് മുതൽ വിമാനത്താവളത്തിന്റെ രണ്ടാം ഗേറ്റ് വരുന്ന കാരപേരാവൂർ വരെ 10കി.മീ. 22.5കോടി രൂപ ചെലവിൽ മെക്കാഡം െചയ്തു മെച്ചപ്പെടുത്താനുള്ള പദ്ധതി. കിഫ്ബിയിൽ പെടുത്തി ഭരണാനുമതിയായി. ഏഴു മീറ്റർ വീതിയിൽ നിർമാണം, ഓവുചാൽ, നടപ്പാത, വളവുനികത്തൽ എന്നിവയുൾപ്പെടുന്നു.
തളിപ്പറമ്പ് ചൊർക്കള –ബാവുപ്പറമ്പ് –നണിച്ചേരിക്കടവ് –ചെക്യാട്ട്കാവ് –കൊളോളം –ചാലോട് റോഡ്-23കി.മീ.
23 കി.മീ. റോഡ് ഏഴു മീറ്റർ വീതി, ഓവുചാൽ, നടപ്പാത, വളവുനികത്തൽ, മെക്കാഡം ടാറിങ് എന്നിവ ഉൾപ്പെടെയുള്ള അഭിവൃദ്ധിപ്പെടുത്തലിന് 27.2 കോടി രൂപയുടെ പദ്ധതി. കിഫ്ബിയിൽ നിന്നു സാമ്പത്തികസഹായം ലഭിക്കുന്ന പദ്ധതികളുടെ പട്ടികയിലുണ്ട്. ഭരണാനുമതി ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയാണ്.
മട്ടന്നൂർ – ശിവപുരം –തോലമ്പ്ര –പേരാവൂർ റോഡ്-21കി.മീ.
21 കി.മീറ്റർ. റോഡിന്റെ ചില ഭാഗങ്ങളാണു വികസിപ്പിക്കുന്നത്. പ്രതീക്ഷിക്കുന്ന ചെലവ് 10കോടി രൂപ. പദ്ധതി നബാർഡിനു സമർപ്പിച്ചിരിക്കുകയാണ്.
വായംതോട് –കാരപേരാവൂർ റോഡ്-4കി.മീ.
മേലേചൊവ്വ – മട്ടന്നൂർ റോഡിൽ വായംതോട് എയർപോർട്ട് ജംക്‌ഷൻ മുതൽ കാരപേരാവൂർ വരെ നാലു കി.മീറ്റർ റോഡ്. എയർപോർട്ടിന്റെ ഒന്ന്, രണ്ട് ഗേറ്റുകൾക്കു മുന്നിലൂടെ കടന്നുപോകുന്നു. ഒൻപതു മീറ്റർ വീതിയിൽ നിർമാണം നടക്കുന്നു. മെക്കാഡം ടാറിങ്. 9.5കോടി രൂപയുടെ പദ്ധതി. ഊരാളുങ്കൽ സഹ. സൊസൈറ്റിക്കാണു നിർമാണച്ചുമതല.
മട്ടന്നൂർ – പഴശ്ശി കനാൽ റോഡ്-2കി.മീറ്റർ
തലശേരി ഭാഗത്തു നിന്നു വരുന്നവർക്കു മട്ടന്നൂർ ടൗണിൽ കടക്കാതെ വിമാനത്താവളത്തിന്റെ ഗേറ്റിൽ എത്താനുള്ള റോഡ്. നേരത്തേ 700 മീറ്റർ ആയിരുന്നുവെങ്കിലും പുതുക്കിയ രൂപരേഖ പ്രകാരം രണ്ടു കി.മീ. വരും. അടങ്കൽ 10.5കോടി രൂപ. ഭരണാനുമതി ഉൾപ്പെടെയുള്ള നടപടികൾ ബാക്കി.
കൊടുവള്ളി –പിണറായി –അഞ്ചരക്കണ്ടി –വിമാനത്താവളം റോഡ്-22കി.മീറ്റർ
22 കി.മീറ്റർ നാലുവരിപ്പാത– പല ഭാഗങ്ങളിലും സ്ഥലം ഏറ്റെടുക്കേണ്ടി വരും. സ്ഥലം ഏറ്റെടുക്കലിനു കിഫ്ബിയിൽ നിന്ന് 50കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർവേ പൂർത്തിയായി. സ്ഥലം ഏറ്റെടുക്കലിനുള്ള പ്രാരംഭനടപടികൾ നടക്കുന്നു. ഭൂമി ഏറ്റെടുത്ത ശേഷമേ റോഡിന്റെ രൂപരേഖയും അടങ്കലും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാകൂ.
പാറക്കടവ് – കല്ലിക്കണ്ടി –പാറാട് – ചെറുവാഞ്ചേരി –വലിയവെളിച്ചം – കൂത്തുപറമ്പ് –വിമാനത്താവളം റോഡ്-14കി.മീ.
14 കി.മീ. 12കോടി രൂപ ചെലവിട്ട് അഭിവൃദ്ധിപ്പെടുത്തൽ. മെക്കാഡം ടാറിങ് അടക്കമുള്ള നിർമാണം. ഭരണാനുമതി ലഭിച്ചു. ടെൻഡർ ഉറപ്പിക്കുന്ന ഘട്ടത്തിലാണ്.
ഗ്രീൻഫീൽഡ് റോഡ്
എടച്ചൊവ്വയിൽ നിന്നു വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡ്. ജനങ്ങളുടെ എതിർപ്പു കാരണം ഇതുവരെ സർവേ നടത്താൻ പോലും സാധിച്ചിട്ടില്ല.