ഭൂമിയുടെ ഗർഭപാത്രം പോലും വരളുന്നു. മുറ്റത്തു നമുക്കു തെളിനീർ തന്നിരുന്ന കിണറുകൾ വറ്റി. ഒന്നു മുങ്ങിക്കുളിക്കാൻ നമുക്കുണ്ടായിരുന്ന കുളങ്ങളെയും പുഴകളെയും വധിക്കുകയോ മലിനമാക്കപ്പെടുകയോ ചെയ്തു. നന്മയുടെ പച്ച വിരിച്ചും ഇളംകാറ്റിലൂടെ ഉഷ്ണം അകറ്റിയും നമ്മുടെ ചാരത്തുണ്ടായിരുന്ന വയലുകൾ നികത്തിയും മണൽ ഊറ്റിയും അത്യാർത്തിപൂണ്ട മനുഷ്യർ ഇല്ലാതാക്കി. ഇപ്പോൾ തൊണ്ട നനയ്ക്കാൻപോലും ടാങ്കർലോറിയിൽ വെള്ളം എത്തുന്നതു കാത്തിരിക്കുമ്പോഴാണ് ഈ മണ്ണിനോടു ചെയ്ത പാതകങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്.
പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത വണ്ണം പുനലൂരിലെ ചൂട് ക്രമാതീതമായി ഉയരുന്നു. എല്ലാവർഷവും 36– 37 ഡിഗ്രിവരെ പുനലൂരിലെ താപനില ഉയർന്നിരുന്നത് ഏപ്രിൽ മാസത്തിലാണ്. എന്നാൽ ഫെബ്രൂവരി 27 ന് പുനലൂരിലെ താപനില 38 ഡിഗ്രി.
മിക്കസ്ഥലത്തും തോടുകൾ ഇല്ലാതായി. ജലം ഒഴുകിയിരുന്ന ചാലുമാത്രം കാണാം. തോടുകൾ മാത്രമല്ല പ്രധാന നദികളും വരണ്ടു. കല്ലടയാർ പലയിടത്തും ജലമില്ലാതെ ‘ഒഴുകുന്നു’. പുഴയിൽ പലസ്ഥലത്തും അടിത്തട്ടിലെ കരിങ്കൽ കൂട്ടങ്ങളും മണ്ണുമാണ് കാണാൻ കഴിയുന്നത്. ജലം നിലച്ച ഇവയെ നാം പുഴയെന്നും ആറെന്നും വിളിക്കുന്നു. ഇനി എത്രകാലം കുടി നമുക്ക് ഇങ്ങനെ വിളിക്കാൻ കഴിയും. മണ്ണിനു പൊള്ളിയാൽ പിന്നെ ജീവജാലങ്ങൾക്ക് നിലനിൽപ്പില്ല. അത് ഓർക്കേണ്ടത് പക്ഷി– മൃഗാദികളല്ല. മനുഷ്യരാണ്. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകുമോ?