ആഴ്ചകള്‍ മാത്രം മുമ്പ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ വലിയ രാഷട്രീയമാറ്റത്തിന്റെ സൂചകമായിരുന്നോ.? പലമട്ടിലുള്ള വിവാദങ്ങളുടെ പൊരിവെയിലത്തുനിന്ന് ഇന്ന് പൊടുന്നനെ കേരളം വിചിത്രമായൊരു രാഷ്ട്രീയ സഖ്യത്തിന്റെ അരങ്ങായി. രാഷ്ട്രീയ ലോകം കൗതുകത്തോടെയും തെല്ല് അമ്പരപ്പോടെയും കോട്ടയത്തേക്ക് നോക്കിയ പകല്‍. കഴിഞ്ഞ അഞ്ചാണ്ട് ശത്രുപക്ഷത്തായിരുന്ന സിപിഎമ്മിന്റെ പിന്തുണയില്‍, കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കെ.എം.മാണി ചവിട്ടിപ്പുറത്താക്കി. അമ്പരന്നത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ മാത്രമല്ല, കോണ്‍ഗ്രസ് കൂടിയാണ്. പ്രത്യേക പരിപാടി 'ചുവന്ന പ്രതികാര'ത്തിലേക്ക് സ്വാഗതം
അപ്രതീക്ഷിതമായിരുന്നു കോട്ടയത്തെ നീക്കങ്ങള്‍. സി.പി.എമ്മിനെ കൂട്ടുപിടിച്ച്, കോണ്‍ഗ്രസിനെ അട്ടിമറിച്ച്, കേരളാ കോണ്‍ഗ്രസിന്റെ കരുനീക്കം. ദീര്‍ഘകാല ചങ്ങാതിമാരായ കോണ്‍ഗ്രസിനെ വെട്ടി കേരള കോണ്‍ഗ്രസ് എം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായായാണ് രാഷട്രീയ കേരളത്തെയാകെ അമ്പരപ്പിച്ച നീക്കങ്ങള്‍ നടന്നത്.
ഇരുപത്തിരണ്ട് അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു. സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി.
അപ്രതീക്ഷിതമായി തിരിച്ചടിയില്‍ രോഷാകുലരായ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായുള്ള അവശേഷിക്കുന്ന ബന്ധവും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചു. കോട്ടയത്തെ അട്ടിമറി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങളേയും ബാധിച്ചേക്കും.
എന്താണ് കോട്ടയത്ത് സംഭവിച്ചത്.? ഇരുപത്തിരണ്ട് അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സി.പി.എം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു. സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ രോഷാകുലരായ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസുമായുള്ള അവശേഷിക്കുന്ന ബന്ധവും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
രാഷ്ട്രീയമായ വലിയ ചേരിമാറ്റത്തിന്റെ സൂചനയായി കോട്ടയം സംഭവവികാസങ്ങള്‍ മാധ്യമങ്ങളും പൊതുസമൂഹവും ആഘോഷിച്ച് തുടങ്ങി ഈ നിമിഷമായിട്ടും മൗനംതുടരുകയാണ് സിപിഎം. ബാര്‍ കോഴക്കേസില്‍ ഉയര്‍ത്തിയ സമരപരമ്പരകള്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസശ്രുതി ഉയര്‍ത്തുമ്പോഴും പാര്‍ട്ടിക്ക് പ്രതികരണമില്ല. പക്ഷേ കോണ്‍ഗ്രസ് ക്യാംപില്‍ കണ്ടതും കേട്ടതും കടുത്ത ക്ഷോഭമാണ്. മാണിയോട് എന്നും അനുനയത്തിന്റെ ഭാഷ മാത്രം പുറത്തെടുത്ത ഉമ്മന്‍ചാണ്ടിയും രോഷത്തിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ജോഷി ഫിലിപ്പിനെ രാജിവപ്പിച്ച് ഡി.സി.സി പ്രസിഡന്റാക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നു. തന്റെ നീക്കങ്ങൾ പാളിയതിന്റെ നിരാശയത്രയും ഉമ്മൻചാണ്ടിയുടെ വാക്കുകളില്‍ പ്രകടമായി. ഇതാദ്യമായി കെ.എം.മാണിയെ ഉമ്മന്‍ ചാണ്ടി നേരിട്ട് ആക്രമിച്ചു.
യു.ഡി.എഫില്‍ നിന്നുള്ള മാണിയുടെ ഇറങ്ങിപ്പോക്കിനു വരെ കാരണക്കാരനായി ആക്ഷേപിക്കപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് തല ഉയര്‍ത്തി പറയാന്‍ സാധിച്ചു, മാണി അവസരവാദിയാണെന്ന്. മലപ്പുറം തിരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ മാണിയെ സ്വാഗതംചെയ്ത രമേശ് ചെന്നിത്തല പ്രകടിപ്പിച്ചത് നിലപാടു മാറ്റമായിരുന്നു. എന്നാലിന്ന് അദ്ദേഹത്തിന്റെ വാക്കിന് ബലംവന്നു. തന്റെ പഴയനിലപാട് തന്നെയാണ് ശരിയെന്ന ബലം.
കേരള കോൺഗ്രസ് കാട്ടിയത് രാഷ്ട്രീയ വഞ്ചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സൻ. കെ.എം. മാണിയുടെ അറിവോടെ ജോസ്.കെ.മാണിയുടെ നേതൃത്വത്തിലാണ് സി.പി.എമ്മുമായി സംഖ്യമുണ്ടാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ധാരണകളും കരാറുകളും നിലനിർത്തുമെന്ന് മുന്നണി വിടുന്ന സമയത്ത് െക.എം.മാണി നൽകിയ ഉറപ്പ് മാണി തന്നെ ലംഘിച്ചുവെന്നും ഹസ്സന്റെ കുറ്റപ്പെടുത്തല്‍.
മാണിയെ ഉപാധികളില്ലാതെ മുന്നണിയിലേക്ക് വിളിച്ചിരുന്ന കെ.മുരളീധരനും അതിരൂക്ഷമായാണ് പ്രതികരിച്ചത്. നെറികേടിന്റെ പര്യായമാണ് മാണി. ഇന്ന് സി.പി.എം പിന്തുണ തേടിയവര്‍ നാളെ മോദിയുടെ പിന്തുണ തേടുമെന്നും മുരളീധരന്‍ പരിഹസിച്ചു.
പാലയും പാണക്കാടും തമ്മിലുള്ള ബന്ധത്തിന്റെ അടുപ്പം പക്ഷെ ലീഗിന്റെ പ്രതികരണത്തില്‍ ഇന്നും നിഴലിച്ചു. കോട്ടയത്ത് ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിരുവിട്ട പ്രതികരണത്തിന് മുസ്്ലിം ലീഗ് തുനിയുന്നില്ല. കെ.എം മാണി യു.ഡി.എഫിനൊപ്പം വേണ്ട ആളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
രാവിലെ കെ.എംമാണിയും ജോസ് കെമാണിയും വാര്‍ത്തകളില്‍ നിന്ന് അകന്നുനിന്നപ്പോള്‍ ആദ്യ പ്രതികരണവുമായി പ്രദേശിക നേതൃത്വം രംഗത്തെത്തി. പാര്‍ട്ടിക്ക് ശക്തിയില്ലെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് കോട്ടയത്ത് നടപ്പാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സക്കറിയാസ് കുതിരവേലിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും പറഞ്ഞു. കരാര്‍ ലംഘനത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും അവര്‍ കുറ്റപ്പെടുത്തി.
വാര്‍ത്തകളോട് ഏറെ നേരം പ്രതികരിക്കാതിരുന്ന മാണി ഉച്ചതിരിഞ്ഞ് തിരുവല്ലയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കോണ്‍ഗ്രസിന്റെ പ്രദേശിക നേതൃത്വത്തെ അതിരൂക്ഷമായി കടന്നാക്രമിച്ചായിരുന്നു വരവ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയോടുള്ള പ്രാദേശിക പ്രതികാരമാണ് ഇത്. പ്രാദേശിക തീരുമാനമാണെങ്കിലും നേതൃത്വം ഇത് അംഗീകരിക്കുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയ്ക്കും കരാര്‍ ലംഘനങ്ങള്‍ക്കുമുള്ള മറുപടിയാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നല്‍കിയതെന്ന് കെ.എം.മാണി തൊട്ടുപിന്നാലെ മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല. ഇത് ഡിസിസി ചോദിച്ചുവാങ്ങിയതാണ്. ഏതെങ്കിലും മുന്നണി പ്രവേശനവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ല. സിപിഐ എല്ലാം കാലത്തും തങ്ങളെ ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും മാണി പറഞ്ഞു. ഞങ്ങളുടെ പ്രതിനിധി സ്റ്റാന്‍ലിന്‍ ജോര്‍ജുമായി മാമി വിശദമായി സംസാരിച്ചു, പ്രസക്ത ഭാഗങ്ങള്‍.
ആരോടും വിരോധമില്ല, അടുപ്പവുമില്ലെന്ന പതിവുനിലപാട് വാര്‍ത്താ സമ്മേളനത്തില്‍ മാണി ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്‍ക്കൊപ്പമെന്ന് തീരുമാനിക്കും. താല്‍പര്യമില്ലാതെ ആരും കേരള കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ വരേണ്ടതില്ലെന്ന് മാണി കോണ്‍ഗ്രസിനെ പരിഹസിച്ചു. ഇനിയും ധാരാളം ചലനങ്ങള്‍ ഉണ്ടാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് കെ.എം.മാണി തള്ളിയെങ്കിലും അതൊരു യാഥാര്‍ഥ്യം തന്നെ. വിവാദങ്ങളെത്തുടര്‍ന്ന് കോട്ടയം ജില്ലാ പ്രസിഡന്‍റ് വി.ജെ.അഗസ്റ്റിന്‍ രാജിക്കത്ത് നല്‍കി. പിന്തുണയെക്കുറിച്ച് പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. സി.പി.എമ്മുമായി ചേര്‍ന്ന നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും അദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
കോട്ടയത്തും സി.പി.ഐക്ക് എതിര്‍പ്പിന്റെ സ്വരം തന്നെ. സി.പി.എം കാണിച്ചത് അവസരവാദമാണെന്ന് സി.പി.ഐ ജില്ലാ നേതൃത്വം തുറന്നടിച്ചു. ഇത് ദൂരവ്യാപകഫലങ്ങളുണ്ടാക്കും. അതുകൊണ്ടാണ് സി.പി.ഐ മാറിനിന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ പറഞ്ഞു. കോട്ടയത്തേത് പ്രാദേശിക നീക്കുപോക്ക് മാത്രമെന്ന് പറഞ്ഞെങ്കിലും, എൽ ഡി.എഫിലേക്ക് ആളെകൂട്ടാനുള്ള ദല്ലാൾ പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻമുന്നറിയിപ്പ് നല്‍കി.
കോട്ടയത്തെ പുതിയ കൂട്ടുകാര്‍ ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കുമെന്ന് അറിയാന്‍ ഇനിയും നാളുകളെടുക്കും. നിര്‍ണായകമായ വോട്ടുകുത്തലിലൂടെ പക്ഷെ സി.പി.എം തുറന്നിട്ടത് ഏതായാലും അത്രയെളുപ്പം വിശദീകരിക്കാവുന്ന രാഷട്രീയ നിലപാടല്ല. പലവട്ടം കേരളം ചര്‍ച്ചചെയ്ത ഒരു രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക് നടക്കാന്‍ സി.പി.എമ്മിന് മുന്നിലും കടമ്പകളേറെയാണ്. സി.പി.ഐയുടെ എതിര്‍പ്പിനൊപ്പം വി.എസ്സും വിയോജിപ്പുകളുമായി തലപൊക്കിക്കഴിഞ്ഞു.
മാണിയെ എന്നുമെന്നും മുന്നണിയിലേക്ക് വിളിച്ച് പ്രതിരോധത്തിലായ കോണ്‍ഗ്രസിന്, അടി കിട്ടിയപ്പോള്‍ തിരിച്ചടിച്ചുവെന്ന് ആശ്വസിക്കാം. കോണ്‍ഗ്രസിലെ മാണിവിരുദ്ധരും ഈ അകല്‍ച്ച ആസ്വദിക്കും. പക്ഷെ ലോക്സഭാ തിരഞ്ഞടുപ്പ് അത്ര അകലെയല്ലാത്ത സാഹചര്യത്തില്‍ ഇരു മുന്നണികള്‍ക്കും കെ.എം.മാണിയുടെ രാഷ്ട്രീയം തലവേദനയാകുമോ.? കാത്തിരുന്നുതന്നെ കാണണം.