ഭർത്താവിനു വെടിയേറ്റതിനു പിന്നാലെ സഹായം തേടുന്ന നവവധു ഹിമാൻഷി, 'പോയി മോദിയോടു പറയൂ' എന്ന് കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ അരികെയിരുന്ന് കേട്ട പല്ലവി, അച്ഛന്‍ കണ്‍മുന്നില്‍ വെടിയേറ്റുവീഴുന്നത് കാണേണ്ടിവന്ന മലയാളി ആരതി.... ഭൂമിയിലെ സ്വര്‍ഗത്തില്‍ നരകതുല്യമായ വേദന പേറേണ്ടിവന്നവര്‍. അവരുടെ വേദനയുടെ വില ഹൃദയത്തില്‍ കുറിച്ച ഇന്ത്യ പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഇന്ന് മറുപടി കൊടുത്തു. പൊടിഞ്ഞ ചോരയ്ക്ക് അര്‍ഹിക്കുന്നവിധം. നിര്‍ണായകമായ സൈനിക ദൗത്യത്തിന് സ്ത്രീകളുടെ കണ്ണീരുതൊട്ടൊരു പേരും– ഓപ്പറേഷന്‍ സിന്ദൂര്‍. അത് രാജ്യത്തോട് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ്. വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കരസേനയിലെ കേണല്‍ സോഫിയ ഖുറേഷിയും. വനിതകളുടെ കണ്ണീര്‍ വീഴ്ത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടി വനിതകളിലൂടെ നല്‍കി രാജ്യം ആത്മാഭിമാനം കൊണ്ടു. തീ തൊടുത്ത ഇന്ത്യന്‍ സൈന്യത്തോടൊപ്പം ഉറച്ച് ഇന്ത്യ. ഒരേയൊരിന്ത്യ. ഒരൊറ്റ ജനത. പഹല്‍ഗാമിലെ കണ്ണീരിന്, നിരാലംബരായ, അനാഥരായ കുടുംബങ്ങളുടെ നെടുവീര്‍പ്പിന്, മായ്ഞ്ഞ സിന്ദൂരപൊട്ടുകള്‍ക്ക് രാജ്യത്തിന്‍റെ മറുപടി 'ഓപ്പറേഷന്‍ സിന്ദൂര്‍'...