പൊട്ടിക്കരയുകയാണ് കൊല്ലം വിളക്കുടി സ്വദേശിനി ഹബീറ. ഏഴു വർഷം താലോലിച്ച് വളർത്തിയ പൊന്നുമകൾ പിടഞ്ഞുമരിക്കുന്നത് കണ്ട ഈ അമ്മയുടെ വിലാപം കേട്ടാണ് ഇന്ന് കേരളമുണർന്നത്. നിയ ഫൈസലിന്റെ ഉമ്മയെ എന്ത് പറഞ്ഞാണ് നമുക്ക് ആശ്വസിപ്പിക്കാനാവുക? ഏപ്രിൽ 8 ന് വീട്ടുമുറ്റത്ത് കളിക്കുമ്പോൾ താറാവിനെ ഓടിച്ചെത്തിയ തെരുവുനായ ആ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും നിയ ഫൈസലയെ എടുത്ത് ആശുപത്രിയിലേക്കോടി. പ്രതിരോധ വാക്സീന്‍ എടുത്തു. എന്നിട്ടും ആ കുഞ്ഞിന് ഈ ലോകത്ത് തുടരാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് ?
ഒരു മാസത്തിനിടെ മൂന്നു കുട്ടികളാണ് പേവിഷബാധയേറ്റ് മരിച്ചത്. അഞ്ചുവയസുകാരി സിയയ്ക്കും പന്ത്രണ്ടുകാരി ഭാഗ്യലക്ഷ്മിക്കും പിന്നാലെ ഇപ്പോള്‍ നിയ ഫൈസലയും. തെരുവുനീളെ പട്ടികളാണ്. അതില്‍ പേപ്പട്ടികളില്ലെന്ന് എങ്ങനെ മനസ്സിലാകും? പട്ടികള്‍ കുഞ്ഞുങ്ങളെ ഓടിക്കുന്നതും കടിക്കുന്നതും എത്രയെത്ര ദൃശ്യങ്ങളില്‍ നമ്മള്‍ കണ്ടു. എന്നിട്ടും എന്താണ് നമ്മുടെ സംവിധാനങ്ങള്‍ അനങ്ങാപ്പാറ നയവുമായി നില്‍ക്കുന്നത് ?