shine-tom

സിനിമ തന്നെയായിരുന്നു മലയാളിയുടെ എക്കാലത്തെയും വിനോദം. ഇടക്കാലംവരെ അത്ഭുതവും. താനുള്‍പ്പെടെയുള്ളവരെ സിനിമയിലേക്ക് നയിച്ചതും അതൊക്കെ തന്നെയെന്ന് ഷൈന്‍ അടുത്തിടെ മനോരമ ന്യൂസിനോടു പങ്കുവച്ചിരുന്നു. സംവിധാനസഹായി ആയി. ചെറിയ വേഷങ്ങള്‍. ഗദ്ദാമയിലൂടെ സ്വഭാവവേഷത്തിലേക്ക്. പിന്നെ നായകനിലേക്ക്. നായകനായപ്പോഴും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ കരുത്തുറ്റ സാന്നിധ്യമായി. സിനിമാലോകവും പ്രേക്ഷകസമൂഹവും ഷൈന്‍ ടോം ചാക്കോയെ പ്രതിഷ്ഠിച്ചത് മികച്ച നടന്മാരുടെ പട്ടികയില്‍. ഇങ്ങനെ തുടരുമ്പോഴും ഷൈന്‍ വിവാദങ്ങളില്‍ച്ചെന്നുചാടിക്കൊണ്ടേയിരുന്നു. അതാകട്ടെ ലഹരിയുടെ പേരിലും. കരിയറിന്‍റെ നിര്‍ണായകഘട്ടത്തിലാണ്  കൊക്കൈന്‍ കേസില്‍പെടുന്നത്. 2015ലെ ലഹരിക്കേസ് ഷൈന്‍ ടോമിന്‍റെ കരിയറിനുതന്നെ മങ്ങലേല്‍പ്പിച്ചു. എന്നാല്‍, ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഷൈന്‍ അതിവേഗം മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ ഒരിടം സ്വന്തമാക്കി. ഷൈനിനെ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍. ഇതിനിടെ സിനിമയുടെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട മാധ്യമ അഭിമുഖങ്ങളില്‍ ഷൈന്‍ ടോമിന്‍റെ പ്രകടനങ്ങള്‍ അതിരുകടന്നതായി വിമര്‍ശനങ്ങളുണ്ടായി. അത് സിനിമാലോകത്തടക്കം പ്രചരിച്ചതാകട്ടെ ലഹരിയുമായി ബന്ധപ്പെട്ടും.

കൊക്കൈയ്ന്‍ കേസില്‍നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതോടെ കരിയറില്‍ പുതിയൊരു കുതിപ്പ് പ്രതീക്ഷിച്ചിരുന്നിടത്തേക്കാണ് ഇടിത്തീ പോലെ ആരോപണം വരുന്നത്. പേര് വെളിപ്പെടുത്താതെ നടി വിന്‍ സി നടത്തിയ ആരോപണങ്ങള്‍ കറങ്ങിത്തിരിഞ്ഞ് ഷൈനില്‍തന്നെയെത്തിയിരിക്കുന്നു. തൊട്ടുപിന്നാലെ ഹോട്ടലില്‍പരിശോധനയ്ക്കെത്തിയ ഡാന്‍സാഫ് സംഘത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ വാര്‍ത്തയും വന്നു. സര്‍ക്കാരും സംഘടനകളും ഷൈനിന് എതിരായിക്കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് ? ഷൈന്‍ എവിടംവരെ ഓടും ? 

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പരാമര്‍ശിക്കപ്പെട്ടതുമുതല്‍ ഷൈന്‍ടോം ചാക്കോ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. വിഷുവിന് മുന്‍പ് കൊച്ചിയിലെത്തിയ ഷൈന്‍ നഗരത്തിലെ വിവിധ സങ്കേതങ്ങളില്‍ സജീവമായിരുന്നു. ഇവിടെ ലഹരിയുപയോഗം നടന്നിരുന്നുവെന്ന രഹസ്യവിവരവും പൊലീസിന് ലഭിച്ചു. ഇതോടെയാണ് ഷൈനിനെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഡാന്‍സാഫ് തീരുമാനിച്ചത്. ബുധനാഴ്ച വേദാന്ത ഹോട്ടലില്‍ ഷൈന്‍ മുറിയെടുത്തുവെന്നും രാത്രി ഇവിടെവെച്ച് ലഹരികൈമാറുമെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘത്തിന്‍റെ പരിശോധന.  

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം നടന്‍ ശ്രീനാഥ് ഭാസിയുടെയും പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. ഷൈന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ ശ്രീനാഥ് ഭാസിക്കെതിരെയും ഇന്ന് ഗുരുതര ആരോപണമുയര്‍ന്നു. ഭാസിക്കെതിരെ പരാതിയുമായി രംഗത്തുവന്നത് നിര്‍മാതാവ് ഹസീബ് മലബാറാണ്.  ശ്രീനാഥ് ഭാസി  നായകനായ ‘നമുക്ക് കോടതിയിൽ കാണാ’മെന്ന സിനിമയുടെ നിര്‍മാതാവാണ് ഹസീബ്. രാത്രി മൂന്ന് മണിക്ക് കഞ്ചാവ് വേണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടതായാണ് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചത്.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ ? ചോര നിറയുന്ന രംഗങ്ങള്‍ യുവതലമുറയില്‍ അക്രമവാസന കൂട്ടുന്നുണ്ടോ ? ചോദ്യങ്ങളും ചര്‍ച്ചകളും സജീവമാണ്. അതിനേക്കാള്‍ വലിയ ചോദ്യമുണ്ട്. ലഹരി സിനിമാലോകത്തെ ചിലരെയെങ്കിലും വഴിതെറ്റിക്കുന്നുണ്ടോ ? ഉണ്ട് എന്ന് നിസംശയം പറയും, അവരുടെ സുഹൃത്തുക്കള്‍ പോലും. അത്തരം ആളുകളെ മാറ്റിനിര്‍ത്താനോ ലഹരിയില്‍നിന്ന് മോചിപ്പിക്കാനോ സംഘടനങ്ങള്‍ കൂട്ടായി ശ്രമിക്കുമെന്ന് പ്രത്യാശിക്കാം. മാറ്റത്തിനും പുരോഗതിക്കും വിധേയമാക്കാമെന്ന് നിങ്ങള്‍ക്കുറപ്പുള്ള പ്രപഞ്ചത്തിലെ ഒരേയൊരു ഭാഗം നിങ്ങള്‍തന്നെയാണെന്ന് പറഞ്ഞത് ബ്രിട്ടീഷ് എഴുത്തുകാരന്‍ ആല്‍ഡസ് ഹക്സ്ലിയാണ്.  മാറ്റത്തിന് സ്വയവും തയ്യാറാകട്ടെ ഓരോരുത്തരും.

ENGLISH SUMMARY:

The film industry and audiences once hailed Shine Tom Chacko as one of the finest actors. Even as he climbed the ladder of success, controversies—mostly related to drug use—continued to follow him.At a crucial point in his career, Shine got entangled in a cocaine case in 2015, which cast a shadow over his journey. However, after being released from jail, he made a swift comeback by portraying impactful roles and reclaiming his space in cinema.Many films began to revolve around Shine as the central character.Meanwhile, during media interactions related to film promotions, Shine Tom’s behavior drew criticism for being over the top—raising concerns once again about his association with substance abuse. These concerns began circulating within the film industry as well