
കോഴിക്കോട് ഒളവെണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടല്‍. ഇതിന്‍റെ ഉടമ മലപ്പുറം തിരൂര്‍ ഏഴൂര്‍ മേച്ചേരി സ്വദേശി അന്‍പത്തിയെട്ടുകാരന്‍ സിദ്ദീഖിനെ കഴിഞ്ഞ പതിനെട്ടാംതീയതിമുതല്‍ കാണാതായി. വ്യാഴാഴ്ച രാവിലെ സിദ്ദീഖ് മലപുറത്തെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ കടയിലേക്ക് പോയിരുന്നു. നാലരയോടെ ഹോട്ടലില്‍ നിന്ന് കാറെടുത്തിറങ്ങി. പിന്നെ സിദ്ദീഖിനെ കണ്ടവരില്ല.
കടയിലേക്ക് സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തിനായി ജീവനക്കാര്‍ വൈകിട്ട് ഫോണില്‍ വിളിച്ചപ്പോള്‍ കോളെടുത്തിരുന്നു. തലശേരിയിലാണെന്നും വരാന്‍ വൈകുമെന്നും മറുപടി. പിന്നീട് ഫോണ്‍ സ്വിച്ചോഫായി. മകന്‍ സഹദ് നിരവധി തവണ വിളിച്ചെങ്കിലും പിതാവിന്‍റെ വിവരമൊന്നും അറിയാനായില്ല. വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ചിരുന്ന സിദ്ദിഖിന്‍റെ സ്വന്തമാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം. ഹോട്ടലിന്‍റെ മുകളില്‍ മുറികളുണ്ട്. മൂന്നാം നിലയിലെ മുറിയില്‍ സിദ്ദീഖ് താമസിക്കുന്നു. മറ്റുമുറുകളില്‍ ജോലിക്കാരും. ആഴ്ചയലൊരിക്കലാകും പലപ്പോഴും അന്‍പതിലധികം കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകുക. കച്ചവട ആവശ്യത്തിനായി വീട്ടില്‍ നിന്ന് ഇത്തരത്തില്‍ മാറിനില്‍ക്കാറുള്ളതിനാല്‍ കുടുംബത്തിന് ആദ്യം അസ്വോഭാവികത തോന്നിയില്ല. ഹോട്ടലില്‍ ഉണ്ടാകുമെന്ന് അവര്‍ കരുതി. മുതലാളി തിരൂരിലെ വീട്ടില്‍ പോയിട്ടുണ്ടാകും എന്നാണ് ഹോട്ടല്‍ ദീവനക്കാര്‍ വിചാരിച്ചത്. എന്നാല്‍ മണിക്കൂറുകളോളം ഫോണില്‍ ലഭിക്കാതിരുന്നതോടെ മകന്‍ തിരക്കിയിറങ്ങി. വെള്ളിയാഴ്ച ഹോട്ടലിലെത്തിയ സഹദ് ജീവനക്കാരനായ യൂസഫിനെയും മറ്റും കണ്ട് പിതാവിനെക്കുറിച്ച് തിരക്കി. ഇതോടെയാണ് സിദ്ദിഖിനെ കാണാനില്ല എന്ന് മനസിലായത്. തുടര്‍ന്ന് ഇരുപതാം തീയതി ഇവര്‍ പൊലീസിനെ സമീപിച്ചു. 2021 മുതല്‍ ഒളവെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ചിക് ബേക്. പൊലീസ് സിദ്ദിഖിനെ അന്വേഷിച്ച് ഇറങ്ങി. കാണാതായ ദിവസത്തെ സംഭവം തിരക്കിയ പൊലീസിന് സംശയാസ്പദമായ സാഹചര്യം ആദ്യമേ തിരിച്ചറിയാനായി. രണ്ടാഴ്ച മുൻപ് വല്ലപ്പുഴ സ്വദേശി ഷിബിലി എന്നയാള്‍ ചിക് ബേക് ഹോട്ടലിൽ ജോലിക്കു ചേര്‍ന്നിരുന്നു. ഹോട്ടലിന്‍റെ മുകളില്‍ സിദ്ദീഖിന്‍റ് റൂമിന് സമീപത്തുള്ള മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നതും. പുതിയ പണിക്കാരന്‍ വന്നതിനു പിന്നാലെ ഹോട്ടലില്‍ നിന്ന് പണം കാണാതാകുന്നത് പതിവായി. ഇരുനൂറും അഞ്ഞൂറും വീതം മേശയില്‍ കുറവുവരുന്നത് ഇവിടുത്തെ ജീവനക്കാരനായ യൂസഫ് മനസിലാക്കി. ഇക്കാര്യം ഉടമയായ സിദ്ദിഖിനോട് യൂസഫ് പറയുകയും ചെയ്തു. ഷിബിലിയെയായിരുന്നു യൂസഫിന് സംശയം. ഇതോടെ ഷിബിലി നിരീക്ഷണത്തിലായി. പണമെടുക്കുന്ന ജീവനക്കാരനെ ഒഴിവാക്കാന്‍ സിദ്ദീഖ് തീരുമാനിച്ചു. കുറച്ചു പണം നല്‍കി ഷിബിലിയെ പറഞ്ഞയച്ചു.
വ്യാഴാഴ്ച നാലുമണിയോടെയാണ് ഷിബിലി കടയില്‍ നിന്ന് പണവും വാങ്ങി പോയത്. നാലരയോടെ സിദ്ദിഖും പോയി. ഈ രണ്ടു സംഭവവും തമ്മില്‍ ബന്ധമുണ്ടാകാനുള്ള സാധ്യത പൊലീസ് മനസിലാക്കി. സിദ്ദിഖിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് ബാങ്ക് അകൗണ്ട് പരിശോധിച്ചത്. സിദ്ദിഖിനെ കാണാതായതിനു പിന്നാലെ പല സ്ഥലങ്ങളില്‍ നിന്നായി എടിഎം വഴിയും യുപിഐ ഇടപാട് വഴിയും ലക്ഷക്കണക്കിന് പണം പിന്‍വലിച്ചതായി മനസിലായി. ഇതോടെ ആ വഴിയായി അന്വേഷണം. പെരുന്തല്‍മണ്ണ, അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് പലപ്പോഴായി ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക എടുത്തിരുന്നു. എടിഎമ്മിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പണമെടുത്തിരിക്കുന്നത് സിദ്ദിഖ് അല്ല. മറിച്ച് അത് ഷിബിലിയായണ്. എന്നാല്‍ പണമെടുക്കാന്‍ വന്നിരിക്കുന്നത് സിദ്ദിഖിന്‍റെ വണ്ടിയിലാണുതാനും. സിദ്ദിഖിനെ കാണാതായതിനു ശേഷം ഷിബിലിയെയും ആരും കണ്ടിട്ടില്ല. ഇതോടെ ഷിബിലിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് തിരച്ചില്‍. ഇയാള്‍ ചെന്നെയില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. സിദ്ദിഖിന് എന്തോ അപകടം പറ്റിയിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു.
സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയില്‍വച്ച് കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചു. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി വഴിയില്‍ ഉപേക്ഷിച്ചെന്നും മൊഴി. മുഹമ്മദ് ആഷിക് എന്ന സുഹൃത്തും കൊലപാതകത്തിന് സഹായിച്ചെന്നും മൊഴി. കോഴിക്കോട് നഗകപരിധിയിലുള്ള ഹോട്ടൽ ഡി കാസ ഇന്നിൽ വച്ചാണ് കൊല നടത്തിയതെന്ന് പ്രതികള്‍. ഇതോടെ പൊലീസ് ഡി കാസ ഇന്നിലേക്ക് പറന്നു. ഒപ്പം മുഹമ്മദ് ആഷിക് എന്ന ചിക്കുവിനെ പിടികൂടുകയും ചെയ്തു. ഡി കാസ ഹോട്ടലില്‍ സിദ്ദിഖിന്‍റെ പേരില്‍ മുറിയെടുത്തിരുന്നതായി മനസിലായി. രണ്ട് റൂമുകളാണ് എടുത്തത്. ജി 3 ജി 4 എന്നീ മുറികള്‍മുറിയെടുക്കാന്‍ ആദ്യം എത്തിയത് സിദ്ദിഖാണ്. പിന്നാലെ മറ്റ് രണ്ടുപേര്‍ വന്നു. സിദ്ദിഖ് ഒഴികെ രണ്ടുപേരും ഇടക്കിടക്ക് പുറത്ത് പോയി വന്നിട്ടുണ്ട്. ഇതിനിടയില്‍ ഇവര്‍ ട്രോളി ബാഗുകള്‍ എത്തിച്ചു. പത്തൊമ്പതാം തീയതി മടങ്ങിപ്പോയത് രണ്ടുപേര്‍ മാത്രം. സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തം. ഇവരുടെ കൈയ്യില്‍ രണ്ട് ട്രോളി ബാഗുകള്‍.
സ്വന്തം പേരില്‍ സിദ്ദിഖ് എന്തിന് കോഴിക്കോട് രണ്ടു മുറികളെടുത്തു, പ്രതികള്‍ എന്തിന് ആ ഹോട്ടലില്‍ വന്നു, പക തീര്‍ക്കാനാണെങ്കില്‍ കൊലയ്ക്കു ശേഷം പ്രതികള്‍ എന്തിന് സിദ്ദിഖിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം വഴി പണം എടുത്തു, കൊലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ, നഗരമധ്യത്തിലെ ഹോട്ടലില്‍ തന്നെ എന്തിന് കൊല നടത്തി . ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. കൊലപാതകത്തിന് കാരണം വ്യക്തിവിരോധമെന്നാണ് പൊലീസിന്‍റെ ആദ്യ നിഗമനം.