ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നാഴികക്ക് നാല്‍പ്പതുവട്ടവും വിനോദസഞ്ചാരികളോട് പറയുന്നവരാണ് നാം. അതിഥി ദേവോ ഭവ എന്നതാണ് സംസ്കാരമെന്ന് ഊറ്റം കൊള്ളുകയും ചെയ്യും. അങ്ങനെയുള്ള ഈ നാട്ടില്‍ നടന്ന ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയുകയാണ്. ആയുര്‍വേദ ചികില്‍സക്കായി തിരുവനന്തപുരത്തെത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയെന്ന ആ കേസ് ആരും അത്ര പെട്ടെന്ന് മറക്കില്ല. വെറും കൊലപാതകമല്ല, ക്രൂരമായ പീഡനത്തിനുശേഷമുള്ള നിഷ്ഠൂര കൃത്യം. നാലുവര്‍ഷത്തിനുശേഷം ആ കേസ് വീണ്ടും ഓര്‍മകളിലേക്ക്.
കൂടപ്പിറപ്പിനെ കാണാതായതിന്‍റെ ഈ നെഞ്ചുപിടയുന്ന വേദന മനോരമ ന്യൂസിലൂടെ ലോകമറിഞ്ഞു. അതിനുശേഷമാണ് പൊലീസും അധികാരികളുമെല്ലാം ഉണര്‍ന്നത്. ബാൾട്ടിക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ രാജ്യമാണ് ലാത്വിയ. അവിടെനിന്നാണ് കടലുകള്‍ പലതുകടന്ന് നാല്‍പ്പതുകാരിയായ യുവതി കേരളത്തിലെത്തിയത്. അതുപക്ഷേ മടക്കമില്ലാത്ത യാത്രയായിരിക്കുമെന്ന് അവരറിഞ്ഞുമില്ല. സഹോദരിയെ തിരഞ്ഞ് കൂടെപ്പിറന്നവളിറങ്ങി. കാസര്‍കോട്ടുനിന്ന് തെക്കോട്ട് തിരച്ചില്‍ . കാണാതായ വനിതയുടെ ചിത്രങ്ങള്‍ കേരളത്തിന്‍റെ കണ്‍മുന്നില്‍ പതിഞ്ഞുകൊണ്ടേയിരുന്നു. വിഡിയോ കാണാം.