തൂത്തുക്കുടി പൊലീസ് സ്റ്റേഷനിൽ നടന്ന ക്രൂരമായ നരവേട്ടയുടെ വിശദമായ റിപ്പോർട്ട് കാണാം. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വ്യാപാരികള്‍ മരിച്ചത് ക്രൂരമര്‍ദനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. വ്യാപാരികളെ പൊലീസ് ലോക്കപ്പിലിട്ട് ഉരുട്ടി. സ്വകാര്യഭാഗങ്ങളില്‍ മര്‍ദനമേറ്റു. രക്തസ്രാവം നിയന്ത്രിക്കാനാകാതെ നിരവധി തവണ വസ്ത്രം മാറേണ്ടി വന്നുവെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ജനങ്ങളെ മര്‍ദ്ദിക്കുന്നത് കോവിഡ് കാലത്തെ മറ്റൊരു പകര്‍ച്ചവ്യാധിയാണെന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കുറ്റപെടുത്തി. കുറ്റകാര്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
മൊബൈല്‍ കടയുടമയായ ബനിക്സിനെ ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു വെള്ളിയാഴ്ചയാണ് സാത്താന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ ബനിക്സിന്‍റെ അച്ഛന്‍ ജയരാജനെയുംപിടികൂടി. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചു. തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റിയത്.ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി.തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ജയരാജനും മരിച്ചു.പൊലീസിനെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് വെള്ളിയാഴ്ച രാത്രി മുഴുവന്‍ ലോക്കപ്പില്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പ്രത്യേക അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
ഇരുവരുടെയും രഹസ്യഭാഗത്ത് കമ്പി കുത്തികയറ്റി. ബെനിക്സിന്‍റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു രക്തസ്രാവം നിയന്ത്രിക്കാനാകാതെ നിരവധി തവണ ആശുപ്ത്രിയിലേക്ക് പോകും വഴി വസ്ത്രം മാറേണ്ടി വന്നു. കാലിലും നെഞ്ചിലും ചതവ് ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏറ്റു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ശക്തമായ നടപടിക്ക് നിര്‍ദേശിച്ചു.കോവിഡ് കാലത്തെ മറ്റൊരു പകര്‍ച്ചവ്യാധിയാണെന്നു പൊലീസ് നടപടിയെന്നായിരുന്നു ഹൈക്കോടതി മധുര ബഞ്ചിന്റെ രൂക്ഷവിമര്‍ശനം. കര്‍ശന നടപടിക്കു സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എസ്ഐയേയും രണ്ട് പൊലീസുകാരെയും സസ്പെന്‍റ് ചെയ്തുവെന്ന് സര്‍ക്കാര്‍ കോടതിയ അറിയിച്ചു.. സാത്താന്‍കുളം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. ലോക്കപ്പ് മര‍്‍ദനത്തിന് എതിരെ കടുത്ത പ്രതിഷേധമാണ് തമിഴകത്ത് ഉയരുന്നത്.