മരണത്തിന്‍റെ പുതപ്പില്‍ നിസഹായതയോടെ വിറക്കുകയാണ് ലോകം. മഹാമാരി കോവിഡ് ഇനി ചെന്നെത്താന്‍ ബാക്കിയുള്ളത് അന്‍റാര്‍ട്ടിക്കയില്‍ മാത്രം. മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ആളിപ്പടര്‍ന്നു കഴിഞ്ഞു വൈറസ്. കോവിഡ് വേരുപടര്‍ത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും ഇറ്റലിയെയും പിന്നിലാക്കി ഇപ്പോള്‍ ഒന്നാമതുള്ളത് അമേരിക്കയാണ്. ആയുധക്കരുത്തിലും ആരോഗ്യ രംഗത്തും ലോക നമ്പര്‍ വണ്‍ എന്ന് സ്വയം നടിച്ച രാജ്യത്തിന്‍റെ നെടുവിര്‍പ്പ് ഓരോ ദിവസത്തെയുംകണക്കുകളില്‍ കാണാം. ദിവസവും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്ക്ക് പുതിയ രോഗികള്‍ പിറക്കുകയാണ് അമേരിക്കയില്‍. നാലുദിവസമായി ഇതാണ് സ്ഥിതി. രോഗ പടര്‍ച്ച അമേരിക്കയോളമില്ലെങ്കിലും മരണം പിടിച്ച് നിര്‍ത്താനാകാതെ പിടയുന്നു ഇറ്റലി. ദിനം പ്രതി ആയിരത്തോളം മനുഷ്യര്‍ ഇയാംപാറ്റകളെ പോലെ മരിച്ചു വീഴുന്നു. വികസിതപ്പട്ടികയിലുള്ള സ്പെയിന്‍ ഇറ്റലിക്ക് പിറകെയുണ്ട് മരണ നിരക്കില്‍. ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും പുറമെ ഇറാനുമുണ്ട് രോഗത്താല്‍ അടിമുടിവലയുന്നവരുടെ ആദ്യ പത്തില്‍. വൈറസ് പിറന്ന ചൈനയില്‍മരണവും വ്യാപനവും ഏറക്കുറെ നിയന്ത്രണ വിധേയം. പക്ഷേ, വുഹാനില്‍നേരത്തെ രോഗം മാറിയവരില്‍ വീണ്ടും രോഗം കണ്ടെത്തുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് സാരം. ചുരുക്കത്തില്‍ നാലുമാസത്തോളമെത്തിയ കോവിഡ് വ്യാപനത്തില്‍ 200ലധികം രാജ്യങ്ങള്‍ അകപ്പെട്ടു കഴിഞ്ഞു.
ഇറ്റലിയില്‍ രോഗം അതിവേഗം പടര്‍ന്ന മാര്‍ച്ച് രണ്ടാംവാരത്തില്‍ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നല്കി, യൂറോപ്പ് സൂക്ഷിക്കുക, വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രമാകും ആ ഭൂഖണ്ഡം. മാര്ച്ച് പതിമൂന്നിനായിരുന്നു ആ മുന്നറിയിപ്പ്. ആ നേരം മറുകരയില്‍ വൈറസിനെ നിസാരവല്കരിച്ച് അമേരിക്കന് ഭരണകൂടം. അതിനവര്‍ക്ക് ആത്മ വിശ്വാസം പകര്‌ന്നത് ആ നേരത്തെ കണക്കുകളായിരിക്കാം.
യൂറോപ്പിന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയ മാര്ച്ച് 13ന് അമേരിക്കയിലെ രോഗികളുടെ എണ്ണം 4000ത്തില് താഴെ മാത്രം. എല്ലാം നിയന്ത്രിക്കാം എന്ന വിശ്വസത്തില് വൈറ്റ് ഹൗസ്. കൊറോണയെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ച് മാര്ച്ച് 17 ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ട്വിറ്ററില് കുറച്ച വരികളിലുണ്ടായിരുന്നു ആ സമയത്തെ യുഎസ് ഭരണകൂടത്തിന്‍റെ വികാരം. ലോക് ഡൌണില്ല, കടുത്ത നിയന്ത്രണങ്ങള്‍ എല്ലായിടത്തുമില്ല.
രോഗബാധിതരുടെ എണ്ണം
മാര്‍ച്ച് 1......18 വരെ ............10,000
മാര്‍ച്ച് 18..........21...................25,000
മാര്‍ച്ച് 21 .........22...................35,000
മാര്‍ച്ച് 22..........23....................45,000
മാര്‍ച്ച് 23..........24...................55,000
മാര്‍ച്ച് 24...........25..................65,000
മാര്‍ച്ച് 25...........26..................75,000
മാര്‍ച്ച് 26...........27...................85,000
മാര്‍ച്ച് 27...........28 ................. 1,04,256
മാര്‍ച്ച് 28...........29.................. 1,24,201)
അങ്ങനെ മാര്ച്ച് മൂന്നാവാരം വരെ അമേരിക്ക പിടിച്ചു നിന്നു. എണ്ണം പറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പക്ഷേ കഥമാറി .ഒരു ലക്ഷം പിന്നിട്ട് രോഗികളുടെ എണ്ണംഒരു പിടിയുമില്ലാത്ത പോയത് മാര്ച്ച് 20 നും 28 നും ഇടയിലായിരുന്നു. ഇതിനിടെ മാര്ച്ച് 24 ന് രോഗികളുടെ എണ്ണം 60000 പിന്നിട്ടപ്പോള്‍ തന്നെ ലോകരോഗ്യ സംഘടന അവരുടെ പഴയ മുന്നറിയിപ്പൊന്നു പുതുക്കി. അമേരിക്കയാകും വൈറസ് വ്യാപനത്തിന്റെ പുതിയ കേന്ദ്രമെന്ന് തിരുത്തിപ്പറഞ്ഞു.
മുന്നറിയിപ്പ് ശരിവെക്കുന്ന കണക്കുകളാണ് പിന്നീടുള്ള ദിവസങ്ങളില് കണ്ടത്. ദിവസവും രോഗം സ്ഥിരീകരിച്ചത് പതിനായരത്തിലധികം ആളുകളില്‍. അങ്ങനെ മാര്‍ച്ച് 28–ാം തിയതി. ഒരു ലക്ഷം പിന്നിട്ടു രോഗികളുടെ എണ്ണം. ന്യൂയോര്ക്കടക്കം മഹാ നഗരങ്ങളിലെല്ലാം വന് രോഗപ്പടര്ച്ച കണ്ടു. നേരത്തെ ചൈനീസ് വൈറസെന്ന് കോവിഡിനെ വിശേഷിപ്പിച്ച പ്രസിഡന്റെ ട്രംപ് വിനയത്തോടെ ആ വാക്ക് തിരുത്തുന്നതിനും അതേ ട്വിറ്റര് സാക്ഷ്യം വഹിച്ചു. കോവിഡിനെ ചൈന ഫലപ്രദമായി നിയന്ത്രിച്ചതില് നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്നായി അപ്പോഴേക്കും ട്രംപിന്റെ നിലപാട്.
നഗരങ്ങളാണ് അമേരിക്കയിലെ രോഗപ്പടര്ച്ചയില്‍ ഏറ്റവും വലയുന്നത്. അംബര ചുംബികളുടെ ന്യൂയോര്‌ക്ക് നഗരം നിശ്ചലമാണ്. നാനൂറ് കൊല്ലത്തെങ്കിലും ചരിത്രത്തില്‍ സംഭവിക്കാത്ത കാര്യം. ഏറ്റവും ചലനാത്മകമെന്ന് വിശേഷിപ്പിക്കപ്പെട്ട, ലോകത്തെ നാന രാജ്യക്കാരും താമസക്കാരായുള്ള നഗരം ഹോളിവുഡ് ഹൊറര്‍ സിനിമകളിലെ വിജന വരാന്തകള്‍ പോലെ കിടക്കുന്നു. മാര്‍ച്ച് 29 വരെയുള്ള കണക്ക് പ്രകാരം ന്യൂയോര്‍ക്ക് സിറ്റി യിലെ രോഗികളുടെ എണ്ണം 59500 ആണ്. അമേരിക്കയിലെ ആകെ രോഗികളുടെ പകുതിയും നഗരത്തിലെന്ന്സാരം. ന്യൂ ജേഴ്സി നഗരത്തിലും പതിനായിരം പിന്നിട്ടും രോഗികളുടെ എണ്ണം. പ്രധാന നഗരങ്ങളായ കാലിഫോര്‍ണിയയിലും വാഷിങ്ടണിലും ഫ്ലോറിഡയിലും അയ്യായിരം കടന്നു രോഗികള്‍.
തുടക്കത്തിലെ അതിര് കടന്ന ആത്മവിശ്വാസത്തിലല്ല ഇപ്പോള്‍ അമേരിക്ക. സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. രണ്ട് ട്രില്യന്‍ ഡോളറിന്‍റേതാണ് അമേരിക്കയുടെ തകര്‍ച്ച നിവാരണപദ്ധതി. തൊഴിലാളികള്‍, ബിസിനസുകാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് സാമ്പത്തിക പാക്കേജ് പരിഹാരമാകുമെന്ന് അതിനായുള്ള ബില്ലില്‍ ഒപ്പുവച്ച ശേഷം മാര്‍ച്ച 27ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചു.
ലോക് ഡൗണും നിയന്ത്രണങ്ങളും ഇതിനകം 33 ലക്ഷം പേര്‍ക്കെങ്കിലും യുഎസില്‍ തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വരുന്നുണ്ട്. ഇതിന്‍റെ ആഘാതം മുന്‍കൂട്ടി കണ്ടാണ് അമേരിക്കയുടെ സമ്പത്തിക ഉത്തേജന പദ്ധതി. ഓരോ വ്യക്തിക്കും താല്‍ക്കാലികാശ്വാസമായി 1200 ഡോളര്‍ വീതം നല്‍കും, ആരോഗ്യ പരിപാലനത്തിന് ഊന്നല്‍, 15 മില്യണ്‍ മാറ്റിവച്ചു. ചെറുകിട ബിസിനസ് കാര്‍ക്ക് കടവായ്പ.. അങ്ങനെ നീളുന്നു കോവിഡ് കാലത്തെ യു.എസ് പാക്കേജ്. പക്ഷേ, ഈ നേരത്തെ ഏറ്റവും അടിയന്തരാമായ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴും പകച്ച് നിക്കുയാണ് അമേരിക്ക.