ലോകം നിശബ്ദമാകുകകയാണ്. 1918ൽ ഒന്നാം ലോകയുദ്ധത്തിന്റെ അവസാന കാലത്ത്, ലോകമെമ്പാടും പരന്ന സ്പാനിഷ് ഫ്ലൂ എന്ന ഭീകരമായ മഹാമാരിക്ക് ശേഷം ഇതാദ്യമായാവും ലോകം ഇങ്ങനെ ഭയന്നു വിറച്ച് അവനവനിലേക്ക് ചുരുങ്ങുന്നത്. സ്പാനിഷ്
ഫ്ലൂവിന്റെ 102ാം വർഷത്തിലാണു കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത്. ഏഷ്യയിലെ ഒരു നഗരത്തില്‍ തുടങ്ങിയ രോഗബാധ കടല്‍കടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലുമെത്തിയിരിക്കുന്നു. മനുഷ്യനിര്‍മിതമാണ് ഈ ദുരന്തം. ആ കഥ പറയാം, അതിന് മുമ്പ് കോവിഡ് വന്ന വഴി നോക്കാം.
ഡിസംബര്‍ 1 2019... ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരം. പനിയും ചുമയുമായി ആശുപത്രിയില്‍ ചികില്‍സ തേടിയ ഒരു വ്യക്തി പ്രത്യേകതരം വൈറല്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചു. വുഹാനിലെ മല്‍സ്യ ,വന്യമൃഗ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നയാളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഇതേ രോഗ ലക്ഷണങ്ങളുമായി നിരവധിയാളുകള്‍ ആശുപത്രികളിലെത്തി. മിക്കവരും ഇതേ മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയവരായിരുന്നു. പനിയും ശ്വാസതടസ്സവുമായിരുന്നു പ്രധാന രോഗലക്ഷങ്ങള്‍. ചിലര്‍ക്ക് വരണ്ട ചുമയുമുണ്ടായിരുന്നു. ഓരോ ദിവസവും പുതിയ കേസുകളുമായി ഒരുമാസം കടന്നുപോയി.
ഡിസംബര്‍ 31...കാര്യങ്ങള്‍ പ്രതീക്ഷിച്ചുപോലെയല്ലന്ന ്തിരിച്ചറിഞ്ഞ ചൈനീസ് ആരോഗ്യവിഭാഗം വിവരം ലോകാരോഗ്യസംഘടനയെ അറിയിച്ചു. ന്യുമോണിയ പോലുള്ള ഒരു കൂട്ടം കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചു. പനിയുടെ ഉറവിടമെന്ന് സംശയിച്ച വുഹാനിലെ മാര്‍ക്കറ്റ് ചൈന അടച്ചുപൂട്ടി.
ഈ സമയം ലോകം പുതുവല്‍സരാഘോഷങ്ങള്‍ക്കുള്ള തയാറെടുപ്പിലായിരുന്നു. ജനുവരി 25 ന് ചാന്ദ്രമാസ കലണ്ടർ അനുസരിച്ചുള്ള പുതുവത്സരാഘോഷത്തിന് ഒരുങ്ങുകയായി്രുന്നു ചൈനയും.ചൈനയിലെ ഏഴാമത്തെ വൻ നഗരമായ വുഹാന്‍വാസികളും യാത്രയ്ക്കൊരുങ്ങി. ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വേളയാണ് ഇതെന്നത് ആരോഗ്യമേഖലയെ ആശങ്കപ്പെടുത്തി.
ജനുവരി പതിനൊന്നിന് കൊറോണ വൈറസിന്‍റെ പുതിയ അവതാരം വുഹാനില്‍ ആദ്യ മനുഷ്യജീവനെടുത്തു. അറുപത്തിയൊന്നുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ചൈനയിലെ എല്ലാ പ്രധാന നഗരങ്ങളുമായും അതിവേഗ റയില്‍ വഴി ബന്ധിപ്പിക്കപ്പെട്ട നഗരമാണ് വുഹാന്‍. എല്ലാ പ്രധാന ലോകരാജ്യങ്ങളിലേക്കും സര്‍വീസുകളുള്ള വുഹാന്‍ രാജ്യാന്തരവിമാനത്താവളവും അപ്പോഴും സജീവമായിരുന്നു. 10 ലക്ഷം ചൈനീസ് പൗരന്‍മാരുടെ പുതുവല്‍സരാഘോഷങ്ങള്‍ക്ക് ലോകത്തിന്‍റെ പലഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് ഒരു തടസവും ആ ഘട്ടത്തില്‍ ഉണ്ടായില്ല.
സര്‍ക്കാരിന്‍റെ അയഞ്ഞ നിലപാട് മുതലെടുത്ത ജനം പള്ളികളിലും പ്ബുകളിലും ബീച്ചുകളിലും കൂട്ടംകൂടി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സ്വതന്ത്രസഞ്ചാരം അനുവദിക്കുന്ന ഷങ്കണ്‍ വീസ താല്‍ക്കാലികമായി നിര്‍ത്തലാക്കണമെന്ന ആവശ്യവും ഇറ്റാലിയന്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. മാത്രമല്ല രോഗവ്യാപനത്തിന്‍റെ ഗൗരവം കുറച്ചുകാണിച്ച് മറ്റ് രാജ്യങ്ങളെ അതിര്‍ത്തി അടയ്ക്കുന്നതില്‍ നിിന്ന് പിന്തിരിപ്പിക്കാനും ഇറ്റലി ശ്രമിച്ചു.
ബ്രിട്ടനാണ് തുടക്കില്‍ കാണിച്ച അനാസ്ഥയുടെ തിക്തഫലം അനുഭവിക്കുനന് മറ്റൊരു രാജ്യം. ജനുവരി 29നാണ് യുകെയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് നാലാവുമ്പോഴേക്കും ഇത് 87ലെത്തി. അപ്പോഴും സമ്പൂര്‍ണ അടച്ചിടലിന് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ തയാറായില്ല. ചെറിയ പനിയും ലക്ഷണങ്ങളുമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നതായിരുന്നു നിലപാട്.
പ്രതിരോധ മരുന്നുകളിലൂടെ കോവിഡിന്‍റെ സമൂഹവ്യാപനം തടയാനാവുമെന്നായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് സര്‍ പാട്രിക് വലന്‍സിന്‍റെ നിലപാട്. താന്‍ ഹസ്തദാനം പോലും ഒഴിവാക്കിയിട്ടില്ലെന്ന് ബോറിസ് ജോണ്‍സണ്‍ അവകാശപ്പെട്ടു.
മാര്‍ച്ച് പത്തായപ്പോഴേക്കും ആരോഗ്യമന്ത്രി നാദിന്‍ ഡോറിസിനെയടക്കം കോവിഡ് പിടികൂടി. വലിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കും എന്ന സര്‍ക്കാരിന്‍റെ നിലപാടാണ് കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ കുറ്റപ്പെടുത്തി. ഇതോടെ അതുവരെ പറഞ്ഞതെല്ലാം തിരുത്തി ബോറിസ് ജോണ്‍സമ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പക്ഷേ അപ്പോഴേക്കും രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു.
ചൂടുകൂടുമ്പോള്‍ കൊറോണ വൈറസ് നശിച്ചുപോവും എന്ന സിദ്ധാന്തവുമായി ആദ്യം രംഗത്തെത്തിയവരില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ുണ്ടായിരുനന്നു. ചൈനയെ കുറ്റപ്പെടുത്തുമ്പോളും അതിവേഗത്തിലുള്ള സമൂഹ വ്യാപനം എന്ന ആശങ്കയെ പ്രസിഡന്‍റ് തള്ളി. മേരിലാന്‍ഡില്‍ പ്രസിഡന്‍റും പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളും പങ്കെടുത്ത പരിപാടിയില്‍ ഒരു കോവിഡ് ബാധിതനുണ്ടായിരുന്നു എന്നത് വൈറ്റ് ഹൗസിനെയും ആശങ്കയിലാക്കി.സെനറ്റര്‍ ടെഡ് ക്രൂസ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലായി. ഒടുവില്‍ പ്രസിഡന്‍റും സ്വയം പരിശോധനയ്ക്ക് വിധേയനായി. ലോകാരോഗ്യസംഘടന മഹാമാരിയെന്ന് പ്രഖ്യാപിച്ചതോടെ യാത്രാവിലക്കുകളക്കം കര്‍ശനനിയന്ത്രണങ്ങളുമായി ട്രംപ് സര്‍ക്കാര്‍ രംഗത്തിറങ്ങി.
നൂറ്റാണ്ടിന്‍റെ മഹാമാരിയെ നേരിടുന്നതില്‍ പലതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രത്തലവന്‍മാര്‍ സ്വീകരിച്ച സമീപനമാണ് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. സുതാര്യവും പക്വതയുള്ളതുമായ ഭരണനയങ്ങള്‍ക്കേ ഈ യുദ്ധഭൂമിയില്‍ മറഞ്ഞിരിക്കുന്ന ശത്രുവിനെ തോല്‍പ്പിക്കാനാവൂ. ലോകത്തെ വന്‍ശക്തികളുടെ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാവണം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കോവിഡ് 19നെതിരായ പോരാട്ടത്തിനിറങ്ങാന്‍.