ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താമങ്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ജയിക്കാതെ എട്ട് കളികള്‍ പിന്നിട്ട ബ്ലാസ്റ്റേഴ്സ് ഇന്നെങ്കിലും ജയിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഒന്‍പത് മല്‍സരങ്ങളില്‍ ഒരു വിജയം മാത്രമായി പോയിന്‍റ് ടേബിളില്‍ പിറകില്‍ നിന്ന് രണ്ടാം സ്ഥാനക്കാരാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒൻപത് മല്‍സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കേ പ്ലേ ഓഫ് പ്രതീക്ഷകള്‍ കൈവിടാറായിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് ഷാട്ടോറിയും ടീമും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്. പരുക്കിന്‍റെ പ്രതിസന്ധികള്‍ ഒരു പരിധിവരെ അവസാനിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ പരുക്കെന്ന ഒഴിവുകഴിവിന് ഇനി സ്ഥാനമില്ല. ഇനിയുള്ള ഒന്പത് കളികളില്‍ എട്ടെണ്ണമെങ്കിലും ജയിക്കാതെ പ്ലേ ഓഫിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട. നിര്‍ണായക നിമിഷങ്ങളില്‍ പ്രതിരോധം പാളിപ്പോകുന്നുണ്ട്. ആ പാളിച്ച മുതലാക്കി എതിരാളികള്‍ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിക്കുന്നു. പല പല കോന്പിനേഷനുകള്‍ പരീക്ഷിച്ച മധ്യനിരയില്‍ നിന്ന് ഇനിയും മികച്ച നീക്കങ്ങളുണ്ടാകുന്നില്ല. ജാക്സണ്‍ ആര്‍കേസ് കൂട്ടുകെട്ട് താളം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മധ്യനിര തിളങ്ങാതിരുന്നിട്ടും ഒഗ്ബച്ചേയും മെസിയും ഗോളടിക്കുന്നത് മാത്രമാണ് ഏക ആശ്വാസം. കഴിഞ്ഞ കളിയില്‍ ചെന്നൈയിനോട് തോറ്റ ബ്ലാസ്റ്റേഴ്സിന് ഇനി ഒരു തോല്‍വി കൂടി താങ്ങാനാകില്ല. മറുവശത്ത് ഏറെ ഭേദമല്ല നോര്‍ത്ത് ഈസ്റ്റിന്‍റെ അവസ്ഥ. എട്ടു കളിയില്‍ രണ്ടെണ്ണം ജയിച്ച അവര്‍ ആറാം സ്ഥാനത്തുണ്ട്. കഴിഞ്ഞ രണ്ടു കളികളും തോറ്റ ഹൈലാന്‍ഡേഴ്സിന് കൊച്ചിയില്‍ ജയിക്കണം. ഘാനയുടെ ഇതിഹാസ താരം അസമാവോ ഗ്യാന്‍ കൊച്ചിയില്‍ കളിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പരുക്ക് മൂലം കഴിഞ്ഞ രണ്ടു കളികളും കളിക്കാതിരുന്ന ഗ്യാന്‍ ഒരു പക്ഷേ കൊച്ചിയില്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍. അസമാവോയുടെ അഭാവത്തില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളും തോറ്റ നോര്‍ത്ത് ഈസ്റ്റിന്, ഗ്യാന്‍ തിരിച്ചു വന്നാല്‍ അത് ഊര്‍ജം പകരും. എങ്കിലും കൊച്ചിയില്‍ ഇന്നത്തെ മല്‍സരത്തോടെ ജയത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ.