ഫീൽഡിങ് മികവ് വിലയിരുത്താൻ പോയിന്‍റ് സംവിധാനം; ഇംഗ്ലീഷ് റൺഫെസ്റ്റ്

runfest
SHARE

ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവ് വിലയിരുത്താന്‍ പോയിന്‍റ് സംവിധാനം. ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറാണ് പോയിന്‍റെ സംവിധാനം ഏര്‍പ്പെടുത്തിയത്. ഓരോ മല്‍സരത്തിലും ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന താരങ്ങള്‍ക്ക് സമ്മാനവുമുണ്ട്. 

2017ലെ ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍ പോയിന്‍റടിസ്ഥാനത്തില്‍ ഫീല്‍ഡിങ് വിലയിരുത്താന്‍ ആരംഭിച്ചത്. ഫീല്‍ഡിലെ ഇടപെടലുകള്‍, ത്രോകള്‍, ക്യാച്ചുകള്‍, റണ്‍ ഔട്ടുകള്‍, നേടുകയും വഴങ്ങുകയും ചെയ്യുന്ന റണ്‍സുകള്‍ തുടങ്ങി അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫീല്‍ഡിങ് പോയിന്‍റുകള്‍ നിശ്ചയിക്കുന്നത്. ഓരോ ക്യാച്ചിനും ത്രോയ്ക്കും സേവ് ചെയ്യുന്ന റണ്‍സിനും പോയിന്‍റ് ലഭിക്കും. എടുക്കുന്ന ക്യാച്ചിന്‍റെ മികവ് അനുസരിച്ച് ഒന്നു മുതല്‍ നാലു പോയിന്‍റ് വരെ ഓരോ താരത്തിനും ലഭിക്കും. ഇതുപോലെ തന്നെയാണ് മറ്റ് ഫീല്‍ഡിങ് ആക്ടിവിറ്റികള്‍ക്കും.  ഒരു സാധാരണ ക്യാച്ചിന് ഒരു പോയിന്‍റും മികച്ച ക്യാച്ചിന് രണ്ടു പോയിന്‍റും ലഭിക്കും. അര്‍ധാവസരത്തില്‍ നിന്ന് താരത്തിന്‍റെ മികവ് ഒന്നു കൊണ്ട് മാത്രം എടുക്കുന്ന ക്യാച്ചിന് മൂന്നു പോയിന്‍റും ഫീല്‍ഡര്‍ക്ക് ലഭിക്കും. അതേസമയം എളുപ്പമുള്ള ക്യാച്ച് നഷ്ടമാക്കിയാല്‍ രണ്ട് പോയിന്‍റും അല്‍പം  ബുദ്ധിമുട്ടുള്ള ക്യാച്ച് കൈവിട്ടാല്‍ ഒരു പോയിന്‍റും ഫീല്‍ഡര്‍ക്ക് നഷ്ടമാകും.  

സമാനമായ രീതിയില്‍ റണ്‍സ് വഴങ്ങാതിരുന്നാല്‍ പോയിന്‍റ് ലഭിക്കുകയും ഫീല്‍ഡിലെ ഉദാസീനത കൊണ്ട് റണ്‍ വഴങ്ങിയാല്‍ പോയിന്‍റെ നഷ്ടമാവുകയും ചെയ്യും. ഡയറക്ട് ത്രോയില്‍ ബാറ്റ്സ്മാനെ റണ്‍ ഔട്ടാക്കിയാലും കൂടുതല്‍ പോയിന്‍റെ ലഭിക്കും.  മല്‍സരശേഷം ടീമിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ എല്ലാവരുടെയും ഫീല്‍ഡിങ് പോയിന്‍റുകള്‍ പങ്കുവയ്ക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന താരത്തിന് സമ്മാനവും നല്‍കും. ഫീല്‍ഡിലെ പാളിച്ചകള്‍ തിരുത്തുന്നതിന് പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകഴും ടീമില്‍ നടക്കാറുണ്ട്.  എന്തായാലും പോയിന്‍റ് സംവിധാനം ഫലം കണ്ടുവെന്നാണ് കോച്ചിങ് സ്റ്റാഫിന്‍റെ വിലയിരുത്തല്‍. ഈ ലോകകപ്പിലെ മികച്ച ഫീല്‍ഡര്‍മാരുടെ സംഘമായി ടീം ഇന്ത്യ മാറിയതിന്‍റെ രഹസ്യവും വേറൊന്നല്ല.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...