ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായി വീണ്ടും രോഹിത് ശര്‍മ. ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയാണ് ഹിറ്റ്മാന്‍ രോഹിത് ഇന്ത്യന്‍ സ്കോറിന് അടിത്തറ നല്‍കിയത്. രോഹിത്തിന്‍റെ 24 ഏകദിന സെഞ്ചുറിയുമായിരുന്നു ഇത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി പാക്കിസ്ഥാന്‍ ബോളര്‍മാര്‍ക്ക് വിക്കറ്റ് നല്‍കാതെ സ്കോര്‍ ചെയ്യുകയെന്നായിരുന്നു. കെ.എല്‍.രാഹുല്‍ പതുക്കെ തുടങ്ങിയെങ്കിലും രോഹിത് സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ചുതുടങ്ങി. 11ാം ഓവറില്‍ ഷാദാബ് ഖാന്‍റെ ത്രോ മാറിപ്പോയതിനാല്‍ 38ല്‍ നില്‍ക്കെ രോഹിത്തിന് ലൈഫ് ലഭിച്ചിരുന്നു.
പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു. 34 പന്തില്‍ അര്‍ധസെഞ്ചുറി. രോഹിത്തിന്‍റെ കരിയറില്‍ വേഗത്തിലുള്ള അര്‍ധസെഞ്ചുറിയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ രോഹിത് – രാഹുൽ സഖ്യം 136 റൺസും രണ്ടാം വിക്കറ്റിൽ രോഹിത് – കോഹ്‍ലി സഖ്യം 98 റൺസും വേഗത്തില്‍ അടിച്ചെടുത്തു.
ഇതിനിടയില്‍ തന്‍റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി 85 പന്തില്‍ നിന്ന് പൂര്‍ത്തിയാക്കി. രോഹിത് ശർമയുടെ 24–ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. 140ല്‍ നില്‍ക്കെ അനാവശ്യഷോട്ടിന് ശ്രമിച്ചാണ് രോഹിത് തന്‍റെ വിക്കറ്റ് വഹാബ് റിയാസിന് സമ്മാനിച്ചത്. 113 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമായിരുന്നു രോഹിത്തിന്‍റെ 140 റണ്‍സിന്‍റെ ഇന്നിങ്സ്. .