2014 താല്‍ക്കാലിക പ്രതിഭാസമായിരുന്നില്ല; '19 ല്‍ തെളിയിച്ചത്....

modi-2.0
SHARE

നരേന്ദ്ര മോദിയുടെ വന്‍വിജയത്തില്‍ നെഞ്ചിടിപ്പേറിയത് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഭരിക്കുന്ന പല സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്. കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല്‍ ബിജെപി വീണ്ടും സജീവമാക്കി. ഏച്ചുകെട്ടിയ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ഏതുനിമിഷവും തകര്‍ന്നടിയാവുന്ന അവസ്ഥയിലാണ്. സംസ്ഥാന ഭരണം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ബി.എസ് യഡ്യൂരപ്പയുടെ ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി വെല്ലുവിളിച്ചു കഴിഞ്ഞു. ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും കാരുണ്യത്തിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം. ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിനെ പിഴുതെറിയാന്‍ ബിജെപി സര്‍വസജ്ജമായിക്കഴിഞ്ഞു. മമത ദീദിയുടെ ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അമിത് ഷായ്ക്ക് നല്‍കുന്നു.

2014ല്‍ സംഭവിച്ച മോദി തരംഗം ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്ന വിലിയിരുത്തലുകളുണ്ടായിരുന്നു. അത് തെറ്റാണെന്ന് 2019 െതളിയിച്ചു. രാജാവ് തന്നെയാണ് രാജ്യമെന്ന സ്തുതിപാഠകരുടെ വാക്കുകള്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിലേയ്ക്ക് രാജ്യത്തെ തള്ളിവിട്ടത് മുന്നറിയിപ്പായി മുന്നിലുണ്ട്. 

ഹിന്ദുത്വരാഷ്ട്രീയം ബിജെപി ഇത്തവണ സര്‍വശക്തിയുമുപയോഗിച്ച് പയറ്റി. മതേതരത്വത്തിന്‍റെയും ബഹുസ്വരതയുടെയും പശ്ചാത്തലം മങ്ങി. പ്രജ്ഞാ സിങ് ഠാക്കൂര്‍ വിജയിച്ച് കയറിയത് 3.64 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. 

മോദിയും മറ്റുള്ളവരും തമ്മില്‍ എന്ന നിലയിലാണ് ഇത്തവണ പോരാട്ട ചിത്രം തെളിഞ്ഞത്. അവിടെ മോദിയുടെ അടുത്തെങ്ങുമെത്താന്‍ കഴിയുന്ന നേതാക്കളാരും എതിര്‍പാളയത്തിലുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോഹവുമായി തമ്മില്‍തല്ലിയ പ്രതിപക്ഷനേതാക്കള്‍ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു. നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിെയ തുറന്ന് അംഗീകരിക്കാന്‍ ജനം തയ്യാറായില്ല. അമേഠിയില്‍ അടിപതറി. ഗാന്ധി കുടുംബത്തിന് ചുറ്റും കോണ്‍ഗ്രസ് ഇപ്പോഴും വലംവെച്ചുകൊണ്ടിരിക്കുകയാണ്. രാജിനാടകങ്ങള്‍ രാഹുല്‍ തുടരുന്നു. അതിഥി താരമായി  അരങ്ങത്തുവന്ന പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മുത്തശ്ശിയുടെ മൂക്കിനോടുള്ള സാമ്യം വോട്ടുകൊണ്ടുവരില്ലെന്നതാണ് ജനാധിപത്യപാഠം. കോണ്‍ഗ്രസിലെ കുടുംബപാരമ്പര്യവുമായി നടന്ന യുവരാജ രക്തങ്ങളെ ഇത്തവണ ജനം എട്ടുനിലയില്‍ തോല്‍പ്പിച്ചു. ഇടതുപക്ഷം നിലയില്ലാക്കയത്തിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. 

MORE IN SPECIAL PROGRAMS
SHOW MORE