നീനു ചാക്കോ. മറന്നിട്ടുണ്ടാകില്ല മലയാളി ഈ പെണ്‍കുട്ടിയെ..ജീവനുതുല്യം സ്നേഹിച്ചവനെ വീട്ടുകാരെ കൊണ്ട് മരണത്തിലേക്ക് പറഞ്ഞയച്ച് വിധി ക്രൂരത അതിരുകളില്ലാതെ വെളിപ്പെടുത്തിയ ഇര. കെവിന്‍റെ ഭാര്യ.
ദുരഭിമാനക്കൊലയ്ക്ക് ഇരയായി കെവിന്‍ പി. ജോസഫ് മരിച്ചിച്ച് ഏഴുമാസം പൂര്‍ത്തിയാകുന്നു. അരുംക്രൂരത നടമാടിയ ദിനങ്ങള്‍ മലയാളി മറന്നു..പക്ഷേ നീനു ഇപ്പോഴും കെവിന്‍റെ ഭാര്യയായി ജീവിക്കുന്നു...കെവിന്‍റെ വീട്ടില്‍...ഒരുമിച്ചുള്ള ജീവിതം സ്വന്തം വീട്ടുകാര്‍ തന്നെ തകര്‍ത്തെറിഞ്ഞിട്ടും പ്രിയതമന്‍റെ നൊമ്പരപ്പെടുത്തുന്ന ഒാര്‍മകള്‍ മാത്രമാണ് നീനവിന് ഇന്ന് സ്വന്തം. അറിയില്ല പറക്കമുറ്റാത്ത ഈ പെണ്‍കുട്ടിക്ക് എന്തിനാണ് സ്വന്തം പിതാവും അമ്മയും സഹോദരനും ഇത്രക്രൂരരായതെന്ന് . സ്നേഹത്തിന്‍റെ തുരുത്തില്‍ നിന്ന് പണ്ടേ ആണ്ടിയോടിച്ചതാണ് നീനുവിനെ വീട്ടുകാര്‍ ....
നിയമപ്രകാരം വിവാഹിതരായില്ലെങ്കിലും കെവിന്‍റെ ഭാര്യയായി മനസില്‍ ഉറപ്പിച്ചതാണ് നീനു. സമൂഹത്തോടെ പറഞ്ഞതാണ് നീനു.അതുകൊണ്ടുതന്നെ കെവിന്‍റെ വീട്ടില്‍ കെവിന്‍റെ ഭാര്യയായി നീനു കഴിയുന്നു. കെവിന്‍റെ ശരീരത്തില്‍ ജീവന്‍ തുടിച്ചിരുന്നപ്പോഴുള്ള നല്ല ഒാര്‍മകള്‍ താലോലിച്ചുകൊണ്ട് ....
അധികമാര്‍ക്കും അറിയില്ല കെവിന്‍റെ അമ്മയെ. മകന്‍റെ വേര്‍പാടില്‍ ഹൃദയം പൊട്ടിജീവിക്കുന്ന ഒരമ്മ. ഇനി ഇഷ്ടഭക്ഷണം വിളമ്പിക്കൊടുക്കാന്‍ , താലോലിക്കാന്‍ പൊന്നുമോനില്ലല്ലോ എന്ന നൊമ്പരം മാത്രം.
ഇനി ആര്‍ക്കുവേണ്ടി ജീവിക്കണമെന്ന് ഇവരുടെ ചോദ്യത്തിന് ഉത്തരമില്ല. ജീവിതം തള്ളിനീക്കാന്‍ നിയോഗിക്കപ്പെട്ടവര്‍. അപ്പോഴും നീനുവിന് പ്രിയതമനെ ഇല്ലാതാക്കിയവരും അമ്മക്ക് മകനെ ഇല്ലാതാക്കിയവരും ജയിലില്‍ വീണ്ടും ഗൂഢാലോചനയുടെ വഴികളിലൂടെയാണ്. മകള്‍ക്ക് മാനസീകരോഗമുണ്ടെന്ന് വരുത്തിതീര്‍ത്ത് ജയില്‍മോചിതരാകാനും പിതാവിന്‍റെ ശ്രമം. കെവിനെ ഇല്ലാതാക്കിയവരോട് വൈരാഗ്യം ചെയ്താലൊന്നും തന്‍റെ പ്രിയപ്പെട്ടവനെ തിരിച്ചുകിട്ടില്ലെന്ന് നീനുവിന് അറിയാം. എങ്കിലും മനസിലെ വിങ്ങലുകള്‍ കണ്ണീരായി മാറുന്നു...
മകന്‍റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തിയപ്പോള്‍ കരച്ചിലടക്കി നീനുവിനെ ചേര്‍ത്തുപിടിച്ച ഈ പിതാവിന്‍റെ സംരക്ഷണയില്‍ സുരക്ഷിതയാണ് നീനു. രണ്ടുമക്കളില്‍ ഒരാള്‍ വിട്ടുപോയപ്പോള്‍ ലഭിച്ച മകള്‍. നീനുവിന്‍റെ ഭാവിയാണ് ഇനി ആശങ്ക നിറക്കുന്നത്.
കെവിന്‍ ദുരഭിമാനക്കൊലയുടെ വിചാരണ ആരംഭിക്കാനിരിക്കെ ആ കറുത്ത രാത്രികള്‍ ഇന്നും നീനുവിനെ വേട്ടയാടുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ രാത്രി. നീനുവിനെ ഒരു നോക്ക് കാണാനാകാതെ ജീവനറ്റ് പുഴയില്‍ മുങ്ങേണ്ടിവന്ന നിസഹായന്‍ .
ആറുമാസത്തിനുള്ളില്‍ വീചാരണപൂര്‍ത്തിയാക്കാന്‍ തീരുമാനം. നീനുവിന്‍റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ കല്‍തുറങ്കില്‍ അടക്കപ്പെട്ടേക്കാം.നീനുവില്‍ നിന്ന് കെവിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ പൊലീസുകാരനെ പിരിച്ചുവിട്ടേക്കാം. പക്ഷേ നീനുവിന് മുന്നിലുള്ളത് ശൂന്യതയാണ് .െകവിന്‍ അവശേഷിപ്പിച്ചുപോയ വലിയവിടവ്. അത് നികത്താന്‍ നീനു ഇനി എത്രകാത്തിരിക്കണം...സുബോധം നഷ്ടപ്പെട്ട ഏതാനുപേരുടെ ചെയ്തികള്‍ നിനക്ക് സമ്മാനിച്ച നഷ്ടങ്ങളെ ഞങ്ങള്‍ക്ക് മടക്കിതരാനാകില്ല...പക്ഷേ ജീവിതയാത്രയില്‍ തളരാതെ നിനക്ക് മുന്നോട്ടുപോകാന്‍ കഴിയട്ടെയെന്ന് എല്ലാമലയാളിയും ആഗ്രഹിക്കുന്നു നീനു ...
അഭിമന്യു കണ്ണീരോർമ
ഇടുക്കിയിലെ വട്ടവടയെന്ന കുഗ്രാമം . പൂര്‍ണമായും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുകൂട്ടം സാധാരണക്കാരായ ജനങ്ങള്‍ . നിത്യവൃത്തിക്കുള്ളത് സ്വരുക്കൂട്ടാന്‍ കഴിയാത്ത ഇവര്‍ നാടിന്‍റെ വികസനത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല...
വട്ടവടയില്‍ നിന്ന് മഹാരാജാസിന്‍റെ മണ്ണിലെത്തി മരണത്തെ വരിച്ച അഭിമന്യൂ... അഭിമന്യുവിന്‍റെ രാഷ്ട്രീയത്തിനപ്പുറം ഈ യുവാവിന്‍റെ നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളും കഠിനധ്വാനവും ഏവരേയും ആകര്‍ഷിച്ചു. നാട്ടില്‍ വികസനം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നഗരത്തിലേക്ക് വണ്ടികയറി അഭിമന്യു പക്ഷേ വെള്ളപുതച്ചാണ് വട്ടവടയിലേക്ക് മടങ്ങിയെത്തിയത്.
ഒരു മുറിമാത്രമുള്ള ഒരു കൊച്ചുവീട്ടിലാണ് അഭിമന്യു ജനിച്ചുവളര്‍ന്നത്. അഭിന്യുവിന്‍റെ ഒാരോ ആവശ്യങ്ങളും നിറവേറ്റി മകനെ വലിയ നിലയില്‍ കാണാന്‍ ആഗ്രഹിച്ച ഒരു പിതാവ്. വര്‍ഗിയ വിഷം പൂണ്ട ചിലരുടെ കത്തിക്ക് ഇരയായി മകന്‍ ജീവന്‍ വെടിഞ്ഞതോടെ അവസാനിച്ചതാണ് ഇവരുടെ ജീവിതം.
അമ്മയുടേയും അഛന്‍റേയും കഷ്ടപ്പാടുകള്‍ക്ക് അറുതിയുണ്ടാക്കണം. സഹോദരിയുടെ വിവാഹം. നാട്ടില്‍ ആശുപത്രി, വായനശാല , റോഡുകള്‍ അങ്ങനെ അങ്ങനെ....പക്ഷേ ഒന്നും യാഥാര്‍ഥ്യമാക്കാന്‍ അഭിമന്യുവിനെ ശത്രുക്കള്‍ അനുവദിച്ചില്ല...മഹാരാജാസിന്‍റെ മണ്ണില്‍ ഇപ്പോഴും അഭിമന്യുവിന്‍റെ രക്തത്തിന്‍റെ മണമുണ്ട്..സഹപാഠികളുടെ മനസില്‍ നീറുന്ന വേദനയും. കാലം ഈ ഒാര്‍മകളെ ചിതറിക്കും. പക്ഷേ ഈ അഛനും പിതാവിനും ഇനി അഭിമന്യുവിന്‍റെ ഒാര്‍മകള്‍ മാത്രമാകും കൂട്ടിന് ...
അവന്‍ കണ്ട ,അവന്‍ പറഞ്ഞ സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമാക്കാതെ അഭിമന്യു പോയി. നഷ്ടം വീട്ടുകാര്‍ക്ക് മാത്രമല്ല. ആ നാടിനാണ് ..സുഹൃത്തുക്കള്‍ക്കാണ്. എല്ലാം പാതിവഴിയിലാക്കി അവന്‍ മടങ്ങിയത് ആരും വിശ്വസിച്ചിട്ടില്ല...
ജസ്നയുടെ തിരോധാനം
ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ് ജസ്നയുടെ തിരോധാനം. പൊലീസ് നാടുനീളെ നടന്ന് അന്വേഷിച്ചിട്ടും ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മലയാളി മനസുകളില്‍ ജസ്നയെന്ന പെണ്‍കുട്ടി നൊമ്പരമായി മാറിക്കഴിഞ്ഞു . ജസ്ന ഇനി മടങ്ങിവരില്ലെന്ന യാഥ്യാര്‍ഥ്യം ആ നൊമ്പരത്തെ കൂടുതല്‍ ശക്തമാക്കി. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ കോലാഹലമൊക്കെ നടക്കുമ്പോഴും ജസ്നേ നീ എവിടെയാണ്. ? ആരുടേയും കണ്ണില്‍പെടാതെ ആരുനിന്നെ ഒളിപ്പിച്ചു.. മലയാളിയുടെ ഈ കാത്തിരിപ്പിന് അര്‍ഥമില്ലെന്ന് അന്വേഷണസംഘവും തിരിച്ചറിയുന്നു.
അപ്പോള്‍ ജസ്നയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കാം. എങ്കില്‍ ആര്... നാട്ടുകാരും ജസ്നയുടെ അധ്യാപകരും ആദ്യം വിരല്‍ ചൂണ്ടിയത് ജസ്നയുടെ പിതാവിലേക്ക് തന്നെ...കുടുംബം അറിഞ്ഞ് നടത്തിയ അപായപ്പെടുത്തല്‍ ..പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പിതാവ് ഏറ്റെടുത്ത് പണികഴിപ്പിക്കുന്ന നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പ്രത്യക്ഷപെട്ട കുഴിയിലേക്കും ദുരൂഹത നീണ്ടു.
ഹോള്‍ഡ്
ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്‍റെ മുപ്പതംഗ സംഘം അന്വേഷണം തുടരുകയാണ്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തുകൂടി ജസ്ന നടന്നുപോയതായി സ്ഥിരീകരിക്കുന്ന പൊലീസ് പിന്നാലെ വന്ന സ്ത്രീയേയും യുവാവിനേയും അന്വേഷിക്കുകയാണ്. ഒപ്പം ദുരൂഹസാഹചര്യത്തില്‍ ജസ്നയെ പിന്തുടര്‍ന്ന കാറിനേയും. ജസ്നയെ അപായപ്പെടുത്തി മറവുചെയ്തിട്ടുണ്ടെങ്കില്‍ പോലും കുത്തിയൊലിച്ച നൂറ്റാണ്ടിലെ പ്രളയം അവശേഷിക്കുന്ന തെളിവുകളേയും കടലിലെത്തിച്ചിട്ടുണ്ടാകാം . അങ്ങനയെങ്കില്‍ ജസ്ന തിരോധാനക്കേസ് മറവിയിലേക്ക് മാറാനും അധികം വൈകില്ല....