പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും പ്രതിപക്ഷ നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമവും റഷ്യ അന്വേഷണവും വിദേശനയത്തിലെ മലക്കം മറിച്ചിലുകളുമായി സംഭവ ബഹുലമായിരുന്നു ട്രംപ് അമേരിക്കയില്‍ 2018. സുപ്രീം കോടതി ജഡ്ജിയായി ബ്രെറ്റ് കവെനോയെ നിയമിക്കാനുള്ള നീക്കം നാടകീയ രംഗങ്ങളൊരുക്കി. ചൈനയുമായുള്ള വ്യാപാരയുദ്ധം കടുത്തു. സിറിയയില്‍ നിന്നും അഫ്ഗാനിസ്ഥാലില്‍ നിന്നുമുള്ള സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ രാജ്യാന്തരവേദിയില്‍ അമേരിക്ക കൂടുതല്‍ ഒറ്റപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാൻ കരാറിനു നിർബന്ധിച്ചെന്ന് ആരോപിച്ച് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസ് കലിഫോർണിയ കോടതിയിൽ സ്റ്റോമി കേസുകൊടുത്തതോടെയായിരുന്നു പ്രസിഡന്‍റ് നായകനായ വിവാദങ്ങള്‍ക്ക് തുടക്കമായത്. ഡാനിയല്‍സിന്‍റെ പരാതി വര്‍ഷാവസാനമായപ്പോഴേക്കും അവര്‍ക്ക് പണം നല്‍കാന്‍ ഇടനിലക്കാരനായ ട്രംപിന്‍റെ മുന്‍ സുഹൃത്ത് മൈക്കല്‍ കോയനെ തടവറയിലെത്തിച്ചു. രചാരണ ഫണ്ട് വകമാറ്റിയതും നികുതി വെട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ കോയന്‍ സമ്മതിച്ചതോടെ പ്രസിഡന്‍റിനെ പാര്‍ലമെന്‍റ് കുറ്റവിചാരണ നടത്താനുള്ള സാധ്യതയേറി. വിവാദങ്ങള്‍ കൂസാതെ മുന്നോട്ടു പോയ ഡോണള്‍ഡ് ട്രംപ് വിദേശനയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് 2018ല്‍ സ്വീകരിച്ചത്. ചൈനയുമായി തുറന്ന വ്യാപാരയുദ്ധം പ്രഖ്യാപിച്ചായിനരുന്നു തുടക്കം.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 1300 ഉൽപന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനത്തിനു പിന്നാലെ, 106 യുഎസ് ഉൽപന്നങ്ങൾക്കു ചൈനയും 25% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് വര്‍ഷാദ്യത്തില്‍ത്തന്നെ. ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷനലുകൾക്കുൾപ്പെടെ യുഎസ് കമ്പനികളിൽ ജോലി ചെയ്യാൻ ആവശ്യമായ എച്ച്1 ബി വീസയിൽ ഇതോടെ കര്‍ശന നിയന്ത്രണണങ്ങളായി.ഇസ്രയേൽ രൂപീകരിച്ചതിന്റെ 70–ാം വാർഷിക ദിനത്തില്‍ ലോക രാജ്യങ്ങളെ മുഴുവന്‍ വെല്ലുവിവിളിച്ച് ജറൂസലേമില്‍ യുഎസ് എബംസി തുറന്നു. ഗാസ അതിർത്തിയിലെ രക്തരൂഷിത പ്രതിഷേധത്തിനിടെ ജറുസലമിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽനിന്നു ലോകരാജ്യങ്ങൾ വിട്ടുനിന്നു.
ഇസ്രയേൽവിരുദ്ധത ആരോപിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ സമിതിയിൽ നിന്നു യുഎസ് പിൻമാറി. പക്ഷെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ട്രംപ് നയത്തിന്‍റെ കയ്പ് രുചിച്ചത്
ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍മാറിയതോടെയായിരുന്നു. പശ്ചിമേഷ്യയിൽ വൻ സംഘർഷസാധ്യത തട്ടിമാറ്റുകയും രാജ്യാന്തരതലത്തിൽ നാഴികക്കല്ലാകുകയും ചെയ്ത 2015ലെ ആണവക്കരാറിൽനിന്നുള്ള പിൻമാറ്റം നയതന്ത്രരംഗത്തു ട്രംപിന്റെയും അതുവഴി യുഎസിന്റെയും വിശ്വാസ്യത തകര്‍ക്കുന്നതായി. യുഎസ് പിന്മാറിയാലും കരാറുമായി മുന്നോട്ടു പോകുമെന്ന് സഖ്യരാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസും ജർമനിയും പ്രഖ്യാപിച്ചു.
വിവാദ ജഡ്ജ് ബ്രെറ്റ് കവെനോയെ ജൂലൈയിലാണ് പ്രസിഡന്‍റ് സുപ്രൂംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഗർഭച്ഛിദ്രം, സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ തുടങ്ങിയ വിവാദവിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാടുകാരനായ കവെനോയ്ക്കെതിരെ വനിതാ അവകാശപ്രവര്‍ത്തകര്ഡ രംഗത്തെത്തി.മുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്പാര്‍ട്ടിയില്‍ തന്നെ ബലാല്‍സംഘം ചെയ്തയാളാണ് കവെനോയെന്ന ആരോപണവുമായി ഡോ.ക്രിസ്റ്റീന്‍ ഫോര്‍ഡ് വന്നതോടെ രംഗം കൊഴുത്തു. സെനറ്റ് ഹിയറിങ്ങില് കവെനോ വിങ്ങിക്കരഞ്ഞു.
രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിന് കാവനായുടെ നാമനിർദേശം സെനറ്റ് അംഗീകാരം നല്‍കിയത് പ്രസിഡന്‍റിന് ആശ്വാസമായി. കുടിയേറ്റവിരോധം ആളിക്കത്തിയ വര്‍ഷമായിരുന്നു യുഎസിന് 2018.
നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്ന കുട്ടികളെയും മാതാപിതാക്കളെയും വേര്‍പിരിക്കാനുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവില്‍ ലോകം നടുങ്ങി. അതിര്‍ത്തിയില്‍ ഹൃദയഭേദകമായ രംഗങ്ങള്‍ അരങ്ങേറി. സ്വന്തം കുടുംബത്തില്‍ നിന്നടക്കം എതിര്‍പ്പ് നേരിട്ട തീരുമാനത്തില്‍ നിന്ന് പ്രസിഡന്‍റിന് പിന്‍മാറേണ്ടി വന്നു. അപ്പോഴും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അനധികൃതകുടിയേറ്റം തന്നെയാണ് ട്രംപ് മുഖ്യ പ്രചരാണായുധമാക്കിയത്.
ഡെമോക്രാറ്റ് നേതാക്കളെക്കുറിച്ചുള്ള പ്രസിഡന്‍റിന്‍റെ വിദ്വേഷപ്രസംഗങ്ങള്‍ ബറാക് ഒബാമയുടയും ഹിലറി ക്ലിന്‍റന്‍റെയും വീട്ടുപടിക്കല്‍ പാഴ്സല്‍ ബോംബെത്തുന്നിടത്ത് കാര്യങ്ങളെത്തിച്ചു. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന കുടിയേറ്റ സംഘം രാജ്യത്തിനുമേല്‍ ആക്രണം നടത്താന്‍ വരുന്നവരാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി.
വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തന്‍ ജമാല്‍ ഖഷോഗി സൗദി അറേബ്യയുടെ കൈകളില്‍ കൊല്ലപ്പെട്ടപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണച്ചത് പ്രസിഡന്‍റ് ട്രംപ് മാത്രം.ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരിൽ സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യയുമായി തന്ത്രപരമായ സഖ്യം നിലനിർത്തുകയും ആഗോള എണ്ണവില പിടിച്ചുനിർത്തുകയും ചെയ്യേണ്ടത് അമേരിക്കയുടെ പ്രഥമ താൽപര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാശിയേറിയ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപ് തന്നെയായിരുന്നു കേന്ദ്രബിന്ദു.
സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് പറന്നു നടന്ന് അദ്ദേഹം പ്രചാരണം നടത്തിയെങ്കിലും ജനപ്രതിനിധി സഭ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കൈവിട്ടു. സെനറ്റില്‍ നേരിയ ഭൂരിപക്ഷം നിലനിര്‍ത്തി. യുഎസിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥികളുടെ സംഘത്തിനു നേരെ മെക്സിക്കൻ അതിർത്തിയിൽ യുഎസ് അതിർത്തി സേന കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. മെക്സിക്കോയിലെ ടിവാനയ്ക്കും യുഎസിലെ സാൻഡിയാഗോയ്ക്കും ഇടയിലുള്ള സാൻ സിദ്രോ അതിർത്തി പോസ്റ്റ് മണിക്കൂറോളം അടച്ചിട്ടു
വിദേശ, കുടിയേറ്റ നയങ്ങളില്‍ ധാരാളം പഴി കേട്ടെങ്കിലും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ ്ഉന്നുമായി നടത്തിയ കൂടിക്കാഴ്ച ട്രംപിന് പൊന്‍തൂവലായി. ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിലും ലോകമാധ്യമങ്ങളില്‍ ദിവസങ്ങളോളം തലക്കെട്ടായി സിംഗപൂര്‍ ഉച്ചകോടി.
അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങളുമായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായായിരുന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ മുഖം മാറിയത്. പാന്‍മുന്‍ജോമിലായിരുന്നു തുടക്കം. ബദ്ധവൈരിയായ ദക്ഷിണകൊറിയയുടെ രാഷ്ട്രത്തലവനുമായി കിം ചര്‍ച്ചക്കെത്തി. ചെയർമാൻ കിം ജോങ് ഉൻ, സൈനികരഹിതമേഖലയിലെ അതിർത്തി കടന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂൺ ജേ ഇന്നിന് കൈകൊടുത്തു. കൊറിയൻ മേഖലയിലെ ആണവനിരായുധീകരണമായിരുന്നു സംയുക്തപ്രസ്താവനയിലെ ഏറ്റവും പ്രധാന പ്രഖ്യാപനം. അമേരിക്കയെക്കൂടി വിശ്വാസത്തിലെടുത്തേ മുമ്പോട്ട് പോകാനാവൂ എന്ന് ദക്ഷിണകൊറിയ വ്യക്തമാക്കി. പിന്നെ കേട്ടത് റോക്കറ്റ്മാനുമായി ,സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ് നേരിട്ട് ചര്‍ച്ച നടത്താനൊരുങ്ങുന്നു എന്നാണ്. ലോകത്തിന്‍റെ കണ്ണുകള്‍ പിന്നീട് സിംഗപൂരിലേക്ക്.
നടക്കില്ലെന്ന വാര്‍ത്തകള്‍ ഇടയ്ക്കുണ്ടായെങ്കിലും 2018 ജൂണ്‍ 12 ചരിത്രം തിരുത്തിക്കുറിച്ചു. ലോകം കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് ഒടുവിൽഡോണൾഡ് ട്രംപും കിം ജോങ് ഉന്നും സമാധാനത്തിന്റെസംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. ഉത്തര കൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം യാഥാർഥ്യമാക്കുമെന്ന് കിം ജോങ് ഉന്നിന്റെ ഉറപ്പ്.
കൊറിയയുടെ സുരക്ഷ യുഎസ് ഉറപ്പാക്കുമെന്ന് ട്രംപിന്റെ വാക്ക്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലാവധിക്കുള്ളിൽ തന്നെ ഉത്തര കൊറിയയിൽ ആണവ നിരായുധീകരണം യാഥാർഥ്യമാക്കുമെന്നു കിം ജോങ് ഉൻ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്യോങ്യാങ് ആണവപദ്ധതികള്‍ തുടരുന്നുവെന്നാണ് യുഎന് റിപ്പോര്‍ട്ട്. കൊറിയന്‍ ഉച്ചകോടിയുടെ പേരില്‍ ഡോണള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ നല്‍കണമെന്നു വരെ പറഞ്ഞു ചിലര്‍. നയതന്ത്ര രംഗത്തെ തന്‍റെ വലിയവിജയമായി ട്രംപ് ആഘോഷിച്ചു സിംഗപൂര്‍ ഉച്ചകോടിയെ. ഇതൊക്കെയാണെങ്കിലും യുഎന്നിലെ അംബാസിഡര്‍ നിക്കി ഹേലി മുതല്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വരെ നിരവധി പ്രമുഖര്‍ ഇതിനിടയില്‍ ട്രംപ് സര്‍ക്കാരിനോട് വിട പറഞ്ഞു