മോദി സര്‍ക്കാരിൻറെ കാലത്ത് കൂടുതൽ സ്വാതന്ത്ര്യമുണ്ട്; കിരൺ റിജിജു

kiran-rijiju
SHARE

'ഏറ്റവും വലിയ ജനാധിത്യ രാജ്യത്താണ് നാം ജീവിക്കുന്നത്, എന്നിട്ടും നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണോ..?'', മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്‍റെ ചോദ്യം. ഇന്ത്യ ഇതുവരെ ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രധാനനമന്ത്രിയെയും ഞങ്ങളെ ഓരോരുത്തരെയും വിമര്‍ശിച്ചുകൊണ്ട് എത്രയേറെ പരാമര്‍ശങ്ങള്‍ വന്നു, ശരിയാണ് ഒരു ജനാധിപത്യ രാജ്യത്ത് വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. എന്നാലിവിടെ നടക്കുന്നത് ഏകാധിപത്യമാണെന്ന് ചിലര്‍ പറയുന്നു. സര്‍ക്കാരുകളെ കുറ്റപ്പെടുത്തുക എന്നുള്ളത് എളുപ്പമാണ്. എന്നാല്‍ ഓരോരുത്തരുടെയും പരിധി നിശ്ചയിക്കുന്നത് അവരവര്‍ തന്നെയാണ്. ഒരാളുടെയും സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുത്. 

നവമാധ്യമങ്ങളുടെ കടന്നു വരവിനു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നില്ല. അന്ന് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഓരോരുത്തരും സംഭാവന ചെയ്യണം. എല്ലാവരുടെയും സംഭാവനയാണ് സമൂഹത്തിന്‍റെ സ്വാതന്ത്ര്യം. ഇന്ത്യ കൂടുതല്‍ കരുത്തുള്ള രാജ്യമാകണം, മറ്റു രാജ്യങ്ങളുമായി മത്സരിക്കാനല്ല, ലോകത്തിന്‍റെ വളര്‍ച്ചക്ക് സംഭാവന ചെയ്യാന്‍. 

ഓരോ പാര്‍ട്ടിക്കും ഓരോ തരത്തിലുള്ള പ്രവര്‍ത്തനരീതിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ചു. എന്നാല്‍ ഈ വിധത്തിലുള്ള സ്വാതന്ത്ര്യം നമ്മള്‍ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല. ഞങ്ങള്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ആളുകള്‍ പറയുന്നു. പക്ഷേ വിമര്‍ശനങ്ങള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കുകയാണ് ചെയ്യുന്നത്. 

സ്വാതന്ത്ര്യത്തിനു വേണ്ടി എന്തും ചെയ്യാം. എന്നാല്‍ രാജ്യനന്മയായിരിക്കണം എല്ലാറ്റിലും പ്രധാനം. സ്വാതന്ത്ര്യം നിരുത്തരവാദപരമായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ഏറ്റവുമധികം ആസ്വദിക്കുന്ന ആളുകള്‍ തന്നെയാണ് തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് വീണ്ടും വീണ്ടും പറയുന്നത്. 

സംസ്ഥാനങ്ങള്‍ മുന്‍പെന്നത്തേക്കാളും സ്വതന്ത്രമാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളുണ്ട്. നിയമം നടപ്പിലാക്കുന്നത് മനുഷ്യാവകാശം ഉറപ്പാക്കലാണ്. നിയമപാലകര്‍ക്കും സാധാരണക്കാരെപ്പോലെ തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശമുണ്ടെന്നും കിരൺ റിജിജു പറഞ്ഞു. 

MORE IN SPECIAL PROGRAMS
SHOW MORE