പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ്ട്രോഫിയില്‍ മുത്തമിട്ട കേരളാ ടീമിന് വന്‍ വരവേല്‍പ്പാണ് കേരളം നൽകിയത്. നെടുമ്പാശേരി വിമാനത്താവളത്തിലും കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലും ടീമിന് ആഘോഷപൂര്‍വമായ സ്വീകരമാണ് ഒരുക്കിയത്. കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണ് വിജയമെന്ന് ക്യാപ്റ്റന്‍ രാഹുല്‍ രാജും പ്രതികരിച്ചു.
തോല്‍വിയുടെ ഒരു വലിയ സീസൺ വിടപറഞ്ഞ് വൈസ് ക്യാപ്റ്റന്‍ എസ് സീസന്റെ ഗോള്‍ ബംഗാളിന്‍റെ വല കുലുക്കിയപ്പോള്‍ കണ്ട അതേ ആവേശമാണ് നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് അലയടിച്ചത്. താരങ്ങളുടെ വീട്ടുകാര്‍, കൂട്ടുകാര്‍, ഫുട്ബോള്‍ ആരാധകര്‍, കായികപ്രേമികള്‍ ഇവര്‍ ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ ആര്‍പ്പുവിളികളുയര്‍ത്തി. ഇവരെ വീണ്ടും വീണ്ടും ആവേശത്തിലാഴ്ത്തി സന്തോഷ് ട്രോഫി വായുവില്‍ ഉയര്‍ന്നു പൊങ്ങി.