മുന്‍ നിയമോപദേശകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അമേരിക്കയിലെ ഇന്ത്യൻ യോഗാചാര്യന്‍ ബിക്രം ചൗധരിയുടെ കോടിക്കണക്കിനു രൂപയുടെ മുഴുവന്‍ സ്വത്തും നഷ്ടപരിഹാരമായി നല്‍കാന്‍ യുഎസ് കോടതിയുടെ ഉത്തരവ്. എഴുപതുകാരനായ ബിക്രം ചൗധരിയുടെ മുന്‍ നിയമോപദേശകയായ മീനാക്ഷി ജഫാ ബോഡന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൊസാഞ്ചലസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യാന്തര ഫിറ്റ്‌നസ് ബിസിനസ് വഴി സമ്പാദിച്ച മുഴുവന്‍ പണവും പുസ്തക വില്‍പ്പനയിലൂടെയും യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലുമായി നടത്തുന്ന യോഗ സ്റ്റുഡിയോകള്‍ വഴിയും ലഭിച്ച മുഴുവന്‍ സ്വത്തും നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. ഇതിനു പുറമേ ചൗധരിയുടെ ഉടമസ്ഥതയിലുള്ള 43 ആഡംബര കാറുകളും കോടതി നിയോഗിക്കുന്ന റിസീവറിനു കൈമാറാനാണ് വിധിയായിരിക്കുന്നത്. എന്നാല്‍ താന്‍ പാപ്പരാണെന്നാണ് ചൗധരിയുടെ വാദം.
ചൗധരി ഉള്‍പ്പെട്ട ലൈംഗികപീഡനകേസ് മറയ്ക്കാന്‍ കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് തന്നെ ജോലിയില്‍നിന്നു പുറത്താക്കിയെന്നും അനുവാദമില്ലാതെ തെറ്റായ രീതിയില്‍ ശരീരത്തതില്‍ സ്പര്‍ശിച്ചുവെന്നുമാണ് മീനാക്ഷിയുടെ പരാതി. 2011-ലാണ് ചൗധരിയുടെ ലൊസാഞ്ചലസ് യോഗ സ്‌കൂളിന്റെ നിയമ-വിദേശകാര്യ വിഭാഗത്തില്‍ മീനാക്ഷി നിയമിതയായത്. 2013 വരെ നിയമോപദേശ സംഘത്തെ നയിച്ചിരുന്നതും അവര്‍ തന്നെയാണ്.
യോഗ വിദ്യാര്‍ഥികളെ ചൗധരി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും മീനാക്ഷി തന്റെ പരാതിയില്‍ പറയുന്നു. 2013ല്‍ മീനാക്ഷിക്കു നേരെയും പീഡനശ്രമം നടന്നു. പീഡനശ്രമങ്ങള്‍ മറയ്ക്കാന്‍ സഹായിക്കാത്തതിനെ തുടര്‍ന്ന് അതേ വര്‍ഷം മീനാക്ഷിയെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതാദ്യമായല്ല ചൗധരി ലൈംഗികാരോപണങ്ങള്‍ നേരിടുന്നത്. ചൗധരി മോശമായി പെരുമാറിയെന്നും പീഡിപ്പിച്ചുവെന്നുമാരോപിച്ച് ആറു കേസുകളാണ് 2015വരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
ബിക്രം യോഗ എന്ന പേരില്‍ പ്രചരിപ്പിച്ച കഠിന യോഗാഭ്യാസത്തിലൂടെയാണ് ചൗധരി ലോകമെമ്പാടും പ്രശസ്തി നേടിയത്. 26 ആസനങ്ങള്‍ ഉള്‍പ്പെടുത്തിയ 90 മിനിറ്റ് നീണ്ട യോഗ രീതിയാണു ബിക്രം യോഗ. അത്യുഷ്ണത്തില്‍ ക്രമീകരിച്ച മുറികളിലായിരുന്നു ബിക്രം ചൗധരി തന്റെ യോഗാ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നത്. ലോകമെമ്പാടുമായി 650 കേന്ദ്രങ്ങളിലൂടെ ചൗധരി തന്റെ യോഗാഭ്യാസ മുറകള്‍ പരിശീലിപ്പിച്ചിരുന്നു.