യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റൻ ജയിച്ചാൽ മൂന്നാം ലോകമഹായുദ്ധത്തിലേക്കു വഴിതുറക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ ‘കണ്ടെത്തൽ.’ ഹിലറിയുടെ സിറിയ നയം അണുശക്തിരാജ്യമായ റഷ്യയുമായി ഏറ്റുമുട്ടലിലേക്കും അതു മൂന്നാം ലോകയുദ്ധത്തിലേക്കും നയിക്കും. സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരെയല്ല, ഐഎസിനെതിരെയാണു യുദ്ധം ചെയ്യേണ്ടതെന്നും ട്രംപ് വ്യക്തമാക്കി.
സിറിയയിൽ അഞ്ചു വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ യുഎസും റഷ്യയും ഭിന്നധ്രുവങ്ങളിലാണ്. ഇതിൽ റഷ്യൻ നിലപാടിനോടു ചേർന്നുനിൽക്കുന്ന വാദമാണു ട്രംപ് ഉയർത്തിയത്. ട്രംപിനെ റഷ്യൻ പക്ഷപാതിയെന്നും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കളിപ്പാവയെന്നുമൊക്കെയാണ് എതിരാളികൾ വിമർശിക്കുന്നത്.
ഹിലറി–ട്രംപ് മൂന്നാം സംവാദത്തിലും ഇത് ഉയർന്നുവന്നിരുന്നു. സിറിയയിൽ പ്രശ്നങ്ങളുടെ മൂലകാരണം അസദ് ആണെന്നും അദ്ദേഹം അധികാരം വിട്ടൊഴിയണമെന്നതുമാണ് യുഎസ് നിലപാട്. എന്നാൽ, അസദിനെയല്ല, സിറിയയിലെ ഐഎസിനെയാണു ലക്ഷ്യമിടേണ്ടതെന്നു ട്രംപ് പറയുന്നു. സിറിയയുടെ ഭാവിയെക്കുറിച്ചും അസദിനെക്കുറിച്ചും യുഎസ് തലപുകയ്ക്കേണ്ടതില്ല. സിറിയയിൽ ഇപ്പോൾ അവർ മാത്രമല്ല, റഷ്യയും ഇറാനും ഉണ്ടെന്നും ട്രംപ് ഓർമിപ്പിക്കുന്നു.
റഷ്യ–ഇറാൻ–സിറിയ അച്ചുതണ്ടിനെതിരെ യുഎസിന്റെ പരോക്ഷയുദ്ധമാണു സിറിയയിൽ നടക്കുന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അസദിന് ആയുധവും പിന്തുണയും നൽകുന്നതു റഷ്യയാണ്. അസദിനെ ലക്ഷ്യമിടേണ്ടെന്നു ട്രംപ് പറയുന്നത് റഷ്യയുടെ നയത്തെ ശരിവയ്ക്കുന്ന നിലപാടാണ്. പുടിന്റെ തത്തയെപ്പോലെ ട്രംപ് സംസാരിക്കുന്നുവെന്നാണു ‘മൂന്നാം ലോകയുദ്ധ’ പരാമർശത്തോടു ഹിലറി പക്ഷം പ്രതികരിച്ചത്.
ഹിലറി ക്ലിന്റന്റെ ഇ–മെയിലുകൾ ചോർത്തിയതു റഷ്യൻ ഹാക്കർമാരാണെന്നും ഇതിനു പിന്നിൽ ട്രംപ്–റഷ്യ ബന്ധം ഉണ്ടെന്നുമുള്ള ആരോപണം നേരത്തേ ഉയർന്നിരുന്നു. ഹിലറിയുടെ നിലപാടു മൂന്നാം ലോകയുദ്ധത്തിലേക്കു നയിക്കുമെന്നു രണ്ടാഴ്ച മുൻപു റഷ്യൻ രാഷ്ട്രീയനേതാവ് വ്ളാഡിമിർ ഷിറിനോവ്‌സ്‌കി അഭിപ്രായപ്പെട്ടിരുന്നു.
പുടിന്റെ വിശ്വസ്തനും സഖ്യകക്ഷി നേതാവുമാണു ഷിറിനോവ്‌സ്‌കി. ലൈംഗിക വിവാദങ്ങളും തരംതാണ ആരോപണങ്ങളുമാണു പ്രചാരണത്തിൽ ഇതുവരെ നിറഞ്ഞാടിയതെങ്കിൽ ഇപ്പോൾ രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾ മുൻഗണനയിലേക്കു വരികയാണ്. ഇതിൽ മൂന്നാം ലോകയുദ്ധവാദം സജീവ ചർച്ചയാകുമെന്നാണു വിലയിരുത്തൽ.