2017 ൽ താൻ ജീവനോടെ ഉണ്ടെന്നു പോലും വിശ്വസിക്കാൻ അവൾക്കാവുന്നില്ല. പുതുവത്സരാഘോഷത്തിനിടയിലെ ഐഎസ് ആക്രമണത്തിൽ ഉറ്റസുഹൃത്തടക്കം 38 പേരാണ് അവളുടെ മുന്നിൽ പിടഞ്ഞു തീർന്നത്.
ആയുസ്സിൻെറ ബലം കൊണ്ടുമാത്രം മരണത്തെ അതിജീവിച്ച നിമിഷം ഓർത്തെടുത്തുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി. ഈ യുവതിയുടെ പേര് നടാഷ വൊൾനോവ.ഇസ്താംബുളിലെ നിശാക്ലബിൽ സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിച്ച് നിമിഷങ്ങൾക്കകമാണ് എകെ 47 നുമായി ഐഎസ് ഭീകരർ അവിടെയെത്തിയത്.
ആൾക്കൂട്ടത്തിനു നേരെ തുരുതുരാ നിറയൊഴിക്കുകയും ഉറ്റസുഹൃത്തും പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരും കൺമുന്നിൽ പിടഞ്ഞുവീഴുന്നതും കണ്ടു നിശ്ശബ്ദമായി കണ്ണീരൊഴുക്കാനേ അവൾക്കു കഴിഞ്ഞുള്ളൂ.200 ഓളം വെടിയുണ്ടകളുടെ നടുവിൽ നിന്ന് അവൾ എങ്ങനെ രക്ഷപെട്ടുവെന്ന ചോദ്യത്തിന് വിതുമ്പലടക്കി അവൾ മറുപടി പറഞ്ഞു. മരിച്ചവരിലൊരാളായി ഒരു ടേബിളിനടിയിൽ ഞാനും കിടന്നു.
ആഘോഷങ്ങൾക്കിടയിൽ ശബ്ദം കേട്ടപ്പോൾ അത് വെടിക്കെട്ടിൻെ ശബ്ദമാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ ആളുകളളോരോന്നായി താഴെ വീണപ്പോഴാണ് അതുവെടിയൊച്ചയാണെന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. അപ്പോഴാണ് മരിച്ചതുപോലെ തറയിൽ വീണ് ടേബിളിനു കീഴിലൊളിച്ചത്. പുതുവത്സരാഘോഷത്തിൻെറ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് യുവതി ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
സംഭവത്തിൽ 38 പേരോളം മരിച്ചുവെന്നും 69 പേർക്ക് പരുക്കുപറ്റിയെന്നുമാണ് പൊലീസ്‌വൃത്തങ്ങൾ നൽകുന്ന സൂചനകൾ. പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.