പച്ചമാംസം വേവുന്ന മണം ഇപ്പോഴും മൂക്കിലടിച്ചു കയറും ആ ഗർഭിണിയുടെ നിലവിളിയും പകച്ച കണ്ണുകളോടെ വിറച്ച ചുണ്ടുകളോടെ അവർ പറഞ്ഞു. ദൃക്സാക്ഷികളുടെ മുഖവും സ്വരവും മാത്രമേ മാറുന്നുള്ളൂ പറഞ്ഞത് മനുഷത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സൈന്യത്തിന്റെ കൊടുംക്രൂരതകളെക്കുറിച്ച്. ഇരുനൂറിലധികം മുഖങ്ങൾ ഇരുനൂറിലധികം ശബ്ദങ്ങൾ അവരോരോരുത്തരും പറഞ്ഞത് കൺമുന്നിൽ അരങ്ങേറിയ കാട്ടാളത്തത്തെക്കുറിച്ച്.
ഇത് മ്യാൻമാറിലെ റോഹിങ്ക്യ വിഭാഗത്തിൽപ്പെട്ട ജനതയുടെ ദുരിത ജീവിതം. രഖീനേയിലെ 65 ശതമാനത്തിലധികം ജനങ്ങളും ദാരുണമരണങ്ങൾക്കോ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കോ ദൃക്സാക്ഷികളായവർ. റോഹിങ്ക്യജനതയുടെ ദുരന്തത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിലാണ് ഇരുന്നൂറിലധികം ദൃക്സാക്ഷികൾ നിറഞ്ഞകണ്ണോടെ തങ്ങൾ കണ്ട കാഴ്ചകളെക്കുറിച്ച് തുറന്നു പറഞ്ഞത്. നിസ്സാഹയരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂവെന്നു പറഞ്ഞ് അലമുറയിട്ടു കരയുന്ന ഓരോരുത്തർക്കും പറയാൻ ഞെട്ടിപ്പിക്കുന്ന കഥകളുണ്ട്.
അമ്മയെ ലൈംഗികമായി ഉപദ്രവിക്കുന്ന സൈനികരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനാണ് ഒരു അഞ്ചുവയസ്സുകാരിക്ക് അവളുടെ ജീവൻ നഷ്ടപ്പെട്ടത്. സൈനികരുടെ കാമഭ്രാന്തിനു ബലിയാടായ അമ്മയുടെ കൺമുന്നിൽവെച്ചാണ് സൈന്യം അവരുടെ അഞ്ചുവയസ്സുകാരിയായ മകളുടെ കഴുത്തറത്തത്. സ്വന്തം മകളുടെ മുന്നിൽവെച്ച് മാനം നഷ്ടപ്പെട്ട് മകളെത്തന്നെ നഷ്ടപ്പെട്ട അമ്മ ഇനി എന്തിനു ജീവിച്ചിരിക്കണം? എല്ലാത്തിനും മൂകസാക്ഷികളാകേണ്ട ദുർഗതിയോർത്ത് വിലപിച്ചുകൊണ്ട് ദൃക്സാക്ഷികൾ ചോദിക്കുന്നു.
മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത് ഹൃദയം പോലും നിലച്ചുപോയേക്കാവുന്ന കഥയായിരുന്നു. പൂർണ്ണഗർഭിണിയായ സ്ത്രീയെ ചവിട്ടിത്താഴെയിട്ട് അവളെ പച്ചയ്ക്കു കത്തിച്ച കൊടും ക്രൂരതയുടെ കഥ. ഒരു ജീവനെ ഉദരത്തിൽ വഹിച്ചുകൊണ്ട് മരണത്തിനു കീഴടങ്ങുന്ന അവളുടെ അലറിക്കരച്ചിൽ കണ്ടുനിൽക്കാനാവുമായിരുന്നില്ല. അവളുടെയും കുഞ്ഞിന്റെയും പച്ചമാംസം വേവുന്ന മണം ഇപ്പോഴും അറിയാൻ പറ്റുന്നുണ്ട്. കൺമുന്നിൽക്കണ്ട കാര്യങ്ങളൊന്നും ഈ ജന്മം മറക്കാനാവില്ല അവർ പറയുന്നു.