മൊസൂൾ നഗരം മോചിപ്പിക്കാനുള്ള ഇറാഖി– സഖ്യ സേനകളുടെ പോരാട്ടത്തിനിടെ 800–900 ഐഎസ് ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ജനറൽ. രാജ്യാന്തര വാർത്ത ഏജൻസിയായ എഎഫ്പിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെയാണ് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് ജനറൽ ജോസഫ് വൊട്ടേൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മൊസൂൾ മോചിപ്പിക്കാൻ രണ്ടാഴ്ച മുമ്പാണ് ഇറാഖി സേന വൻ സൈനിക മുന്നേറ്റം തുടങ്ങിയത്.
ഐഎസിന്റെ ശക്തികേന്ദ്രമാണു 15 ലക്ഷം ജനസംഖ്യയുള്ള മൊസൂൾ. യുഎസ് സഖ്യസേനയ്ക്കൊപ്പം ഭീകരർക്കെതിരെ ഇറാഖ് നടത്തുന്ന ആഭ്യന്തര യുദ്ധത്തിൽ, സ്വന്തമായി രാജ്യം ലക്ഷ്യമിട്ടു പൊരുതുന്ന കുർദുകളുടെ സഹായമുണ്ട്. ഫലൂജയും റമാദിയും തിക്രിത്തും തിരിച്ചുപിടിച്ചശേഷം മൊസൂളിലേക്കു നീങ്ങുന്ന ഇറാഖ് സൈന്യത്തിൽ 30,000 പേരാണുള്ളത്. യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയുടെ വ്യോമസേനാ വിമാനങ്ങളാണ് ഇറാഖി സേനയ്ക്ക് കവചമൊരുക്കുന്നത്.
ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇറാഖി സേന മൊസൂൾ നഗരത്തിന് തൊട്ടടുത്ത് എത്തിയിട്ടുണ്ട്. അതേസമയം, മൊസൂളിലെ സാധാരണക്കാരെ മനുഷ്യകവചമാക്കിയാണ് ഐഎസ് ഭീകരർ ഇറാഖി– സഖ്യസേനകളോട് പൊരുതുന്നത്. മൊസൂളിലെ ബാഷിക പട്ടണവും സമീപഗ്രാമങ്ങളും സൈന്യം ഐസില്‍നിന്നു തിരിച്ചു പിടിച്ചിട്ടുണ്ട്. വൈകാതെ സൈന്യത്തിന് മൊസൂളില്‍ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷ.
കുട്ടികള്‍ അടക്കമുള്ളവരെക്കൊണ്ട് മനുഷ്യമതില്‍ തീര്‍ത്തും പടിഞ്ഞാറന്‍ മേഖലകളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയും സൈന്യത്തെ പ്രതിരോധിക്കാന്‍ ഐഎസ് ശ്രമം തുടരുകയാണ്. സൈന്യത്തിന് അനായാസം മൊസൂൾ കീഴടക്കാനാവില്ലെന്ന് ഐഎസ് നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണിത്.