യുഎസിന്റെ അട്ടിമറി ശ്രമങ്ങൾക്കെതിരെ ദശകങ്ങളായി ചെറുത്തുനിൽപു തുടരുന്ന കൊച്ചു രാജ്യമാണു യുഎസിന്റെ തൊട്ടടുത്തു തന്നെയുള്ള ക്യൂബ. മെക്‌സിക്കോ ഉൾക്കടലിന്റെ തുടക്കത്തിൽ വടക്കേ അമേരിക്കയ്‌ക്കും തെക്കേ അമേരിക്കയ്‌ക്കും ഇടയിലാണു കരീബിയൻ ദ്വീപുകളിൽ പെടുന്ന ക്യൂബ.
ലോകത്തിലെ ഏറ്റവും വലിയ സൈനിക, സാമ്പത്തിക ശക്‌തിയായ യുഎസിനെതിരെ ക്യൂബ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത് ഫിഡൽ കാസ്ട്രോ ആയിരുന്നു. ക്യൂബയിലെ ഭരണത്തെ തകർക്കാൻ യുഎസ് ഒട്ടേറെ അട്ടിമറിശ്രമങ്ങൾ നടത്തി. യുഎസിൽ ഭരണത്തിലിരുന്ന ഒൻപതു പ്രസിഡന്റുമാരും കാസ്ട്രോയെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. രേഖകൾ പ്രകാരം 643 തവണയാണ് അദ്ദേഹത്തിനു നേർക്ക് യുഎസിന്റെ ആക്രമണം നടന്നത്.
1961 ഏപ്രിൽ 17ന് ക്യൂബയുടെ തെക്കൻ തീരത്തുള്ള ബേ ഓഫ് പിഗ്‌സ് ഉൾക്കടലിലെ പ്ലായാഗിറോണിൽ യുഎസ് ചാരസംഘടനയായ സിഐഎയുടെ പരിശീലനം ലഭിച്ച കൂലിപ്പട്ടാളക്കാർ വന്നിറങ്ങി. 72 മണിക്കൂറിനുള്ളിൽ 400 ആക്രമണകാരികൾ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ കീഴടങ്ങി. ജോൺ എഫ്. കെന്നഡി പ്രസിഡന്റായിരിക്കേ നടന്ന ഈ സംഭവം അമേരിക്കയ്‌ക്കു നാണക്കേടായി. തടവുകാരെ വിട്ടുകൊടുക്കുന്നതിനായി 530 ലക്ഷം ഡോളറിനുള്ള ഭക്ഷ്യവസ്‌തുക്കളും ഔഷധങ്ങളും മോചനദ്രവ്യമായി ക്യൂബയ്‌ക്കു നൽകി.
അധികാരത്തിലേറിയതിന്റെ രണ്ടാംവർഷം തന്നെ ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയെ വധിക്കാൻ യുഎസ് ചാരസംഘടനയായ സിഐഎ രണ്ട് അധോലോക നായകരെ നിയോഗിച്ചെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. സിഐഎ തന്നെ പുറത്തുവിട്ട രേഖകളിലാണ് ഈ വിവരം. മുൻ എഫ്‌ബിഐ ഉദ്യോഗസ്‌ഥനെ ഉപയോഗിച്ചാണ് 1960ൽ ഗുണ്ടകളെ ഏർപ്പാടാക്കിയത്. കാസ്‌ട്രോയുടെ ഭക്ഷണത്തിൽ ചേർക്കാനുള്ള വിഷഗുളികകൾ അവരെ ഏൽപിക്കുകയും ചെയ്‌തു. എന്നാൽ ഇതും പാളിപ്പോയി.
ഫിഡൽ കാസ്‌ട്രോ നേരിട്ട വധശ്രമങ്ങളെക്കുറിച്ച് ‘എക്‌സിക്യുട്ടിവ് ആക്ഷൻ (ഫിഡൽ കാസ്‌ട്രോയെ കൊല്ലാൻ 634 വഴികൾ) എന്ന ഗ്രന്ഥം പൊളിറ്റിക്കൽ ആക്‌ടിവിസ്‌റ്റായ ഫാബിയൻ എക്‌സാലാൻതെ രചിച്ചിട്ടുണ്ട്. ഏകാധിപതി ബാറ്റിസ്‌റ്റയ്‌ക്കെതിരായ പ്രതിരോധങ്ങളിൽ സജീവമായി പങ്കെടുത്ത വ്യക്‌തിയെന്ന നിലയിൽ കാസ്‌ട്രോയെ ശ്രദ്ധാപൂർവം അനുധാവനം ചെയ്‌ത എഴുത്തുകാരനാണ് അദ്ദേഹം. ക്യൂബൻ സ്‌റ്റേറ്റ് സെക്യൂരിറ്റിയുടെ തലവനായി 1982ൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ക്യൂബയിലും മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സിഐഐ നടത്തിയ ഇടപടലുകളെക്കുറിച്ചും അദ്ദേഹത്തിനറിയാമായിരുന്നു.
ആരെയും അദ്‌ഭുതപ്പെടുത്തുന്ന അന്വേഷണങ്ങൾക്കാണ് അദ്ദേഹം തയാറായിരിക്കുന്നത്. 634 ആക്രമണങ്ങളെക്കുറിച്ചും കാലക്രമമനുസരിച്ചുതന്നെ ഇതിൽ വിവരിക്കുന്നുണ്ട്. ഉറക്കംകെടുത്തുന്ന രാത്രികളായിരുന്നു 1959നുശേഷം കാസ്‌ട്രോയെ പ്രതീക്ഷിച്ചു കാത്തുനിന്നിരുന്നത്.
മിയാമിയിലും ഫ്ലോറിഡയിലുമായി നടന്ന ഗൂഢാലോചനകളുടെ സിഐഐ നാടകങ്ങൾ തിരകൾപോലെ വന്നുപൊയ്‌ക്കൊണ്ടിരുന്നു. പുസ്‌തകത്തിലെ കണക്കുപ്രകാരം അമേരിക്കൻ ഭരണകൂടം ഇതിനുവേണ്ടി ചെലവഴിച്ച പണത്തിന്റെ അളവ് ആരെയും അദ്‌ഭുതപ്പെടുത്തും. എഫ്‌ബിഐയും സിഐഎയും കെട്ടിപ്പടുത്ത ചാരപ്രവർത്തനങ്ങൾ വളരെ നന്നായി ആസൂത്രണം ചെയ്യപ്പെട്ടുവെങ്കിലും അവ പരാജയപ്പെട്ടതു കാസ്‌ട്രോ കാത്തുസൂക്ഷിച്ച ജാഗ്രതയൊന്നുകൊണ്ടു മാത്രമായിരുന്നുവെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്.
ഭരണമേറ്റെടുത്തശേഷം അമേരിക്കയിൽ പോകാനും ഐക്യരാഷ്‌ട്ര സംഘടനയെ അഭിസംബോധന ചെയ്യാനും കാസ്‌ട്രോ ധൈര്യംകാട്ടി. ഇതിനിടയിലും ചില ശ്രമങ്ങൾ നടക്കാതിരുന്നില്ല. സിഐഎയുടെ ക്യൂബൻ അമേരിക്കൻ ഏർപ്പാടുകൾ അക്കാലത്ത് ഏറെ പ്രസിദ്ധവുമായിരുന്നു.
1959 ജനുവരിയിൽ സാൻടൊ ഡൊമിൻഗോവിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രണ്ടു സുപ്രധാന വ്യക്‌തികൾ നിഗൂഢമായി ഒത്തുചേർന്നു. അവരിലൊരാൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ആയുഷ്‌കാല ഏകാധിപതി റാഫേൽ ലിയോനിദാസ് ട്രൂഷിപ്പോയും അപരൻ അന്നുവരെ ക്യൂബയിലെ ഏറ്റവും ശക്‌തിമാനായിരുന്ന വ്യക്‌തി ഫുൾ ജെൻസിയോ ബാറ്റിസ്‌റ്റ സാൽദിവാറുമായിരുന്നു. വിപ്ലവത്തിനുശേഷം ക്യൂബയിൽനിന്നു പലായനംചെയ്‌ത അദ്ദേഹം അമേരിക്കൻ താൽപര്യമനുസരിച്ചു കാസ്‌ട്രോയെ ഇല്ലാതാക്കാനുള്ള ഒരു പദ്ധതിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
സിഐഎയുടെ മുഖ്യസൂത്രധാരൻ കേണൽ കിങ്ങുമായി ചേർന്ന് ആസൂത്രണം ചെയ്‌ത വധശ്രമത്തിൽനിന്നു തലനാരിഴയ്‌ക്കാണ് കാസ്‌ട്രോ രക്ഷപ്പെട്ടത്. 1959 മാർച്ച് 27-ാം തീയതിയിലെ ഹാവനയിലെ റവലൂഷൻ പത്രത്തിൽ പാളിപ്പോയ വധശ്രമത്തെക്കുറിച്ചു വാർത്ത വന്നു. രണ്ടു കുപ്രസിദ്ധരായ ബാറ്റിസ്‌റ്റ അനുകൂലികൾ പൊലീസിന്റെ പിടിയിലാകുകയും ചെയ്‌തു.
പിന്നീടു വധശ്രമങ്ങളുടെ നീണ്ട ഒരു ശൃംഖലയാണുണ്ടായത്. ക്യൂബൻ വിപ്ലവത്തിന്റെ ശത്രുക്കൾ കഠിനാധ്വാനം ചെയ്‌തിട്ടും മരണത്തെ കാസ്‌ട്രോയ്‌ക്കുമേൽ ഒരാഘാതമായി ഏൽപ്പിക്കാൻ കഴിഞ്ഞില്ല. ഒരൊറ്റ വ്യക്‌തി ഇത്രമാത്രം വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ടതായി ലോകചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലത്രേ. എന്തു വിലകൊടുത്തും ഫിഡൽ കാസ്‌ട്രോയെ വധിക്കണമെന്നുള്ളത് അമേരിക്കയുടെ ആവശ്യമായിരുന്നു.
ലോകകമ്യൂണിസം ശിഥിലമായെങ്കിലും ക്യൂബയും കാസ്‌ട്രോയുടെ വിപ്ലവവും ചരിത്രത്തിന്റെ ഭാഗമായി. കാസ്‌ട്രോയ്‌ക്കെതിരെ നടന്ന 643 വധശ്രമങ്ങളും ചരിത്രത്തിൽ നിലനിൽക്കുന്നു.