വാഷിങ്ടൻ∙ വെളുപ്പിനു മൂന്നുമണിക്ക് ഒരു പത്തു വയസ്സുകാരൻ ഉണർന്നിരിക്കണമെന്നും സ്മാർട്ടായി പൊതുവേദിയിൽ കയറിനിൽക്കണമെന്നും ആവശ്യപ്പെടുന്നത് ക്രൂരതയല്ലേ ? എന്നിട്ടും ബാറൺ കഷ്ടിച്ചു പിടിച്ചുനിന്നു. ഉറങ്ങിവീഴാതിരിക്കാനുള്ള അവന്റെ കഷ്ടപ്പാട് ഇന്റർനെറ്റിൽ വൈറലായെങ്കിലെന്താ, പയ്യൻ ഇപ്പോഴൊരു താരമാണ്.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെ റിപ്പബ്ലിക്കൻ പാർട്ടി ആസ്ഥാനത്തെ വേദിയിൽ പുലർച്ചെ ഡോണൾഡ് ട്രംപും കുടുംബാംഗങ്ങളും എത്തിയപ്പോഴാണ് ഉറങ്ങിവീഴാതിരിക്കാൻ പാടുപെടുന്ന ബാറൺ ട്രംപ് ശ്രദ്ധാകേന്ദ്രമായത്. അമേരിക്കൻ പ്രസിഡന്റിന്റെ മകനാകുന്നത് ഒരു വലിയ സംഭവമൊന്നുമല്ലെന്ന ഭാവത്തിൽ, കോട്ടുവായിടാതിരിക്കാൻ പണിപ്പെട്ടും, അടഞ്ഞുപോകുന്ന കണ്ണുകൾ തുറന്നുപിടിക്കാൻ പ്രയാസപ്പെട്ടും പാവം ബാറൺ നിന്നപ്പോൾ ലോകത്തിനു സഹതാപം.
∙ ആൺതരിയില്ലാതെ അരനൂറ്റാണ്ട്!
ബാറണിലൂടെ 54 വർഷത്തിനു ശേഷം വൈറ്റ്ഹൗസിന് ഒരു ‘പ്രഥമപുത്ര’നെ കിട്ടി. ജോൺ എഫ്. കെന്നഡിയുടെ മകൻ ജോൺ എഫ്. കെന്നഡി ജൂനിയറാണ് ഏറ്റവുമൊടുവിൽ വൈറ്റ്ഹൗസിന്റെ വാൽസല്യഭാജനമായി കഴിഞ്ഞ പ്രസിഡന്റ് പുത്രൻ. ഏബ്രഹാം ലിങ്കന്റെ മകൻ ടാഡ് ലിങ്കൺ, തിയഡോർ റൂസ്‌വെൽറ്റിന്റെ മകൻ ക്വെന്റീൻ റൂസ്‌വെൽറ്റ് എന്നീ മറ്റു പ്രഥമപുത്രന്മാരുടെ പേരിനൊപ്പം ഡോണൾഡ് ട്രംപിന്റെയും മെലാനിയയുടെയും മകനായ ബാറന്റെ പേരും ഇനി ആഘോഷിക്കപ്പെടും.