വാഷിങ്ടൻ∙ ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ‘ഒബാമ കെയർ’ എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പണി’ തുടങ്ങി. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ ഉത്തരവിലാണ് ഒബാമ ഭരണത്തിന്റെ അവശേഷിപ്പുകളിൽ മുഖ്യമായ ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കാൻ ട്രംപ് നിർദ്ദേശം നൽകിയത്.
ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കും എന്നത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ മുഖ്യവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. പുതിയ ഉത്തരവോടെ ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാന നടപടികളും നിർത്തിവയ്ക്കാൻ സർക്കാർ ഏജൻസികൾക്ക് പ്രസിഡന്റിന്റെ ഓഫിസ് നിർദ്ദേശം നൽകി. ഒബാമ കെയർ എന്നറിയപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൂർണമായി എടുത്തുകളയുകയോ ഗണ്യമായി പരിഷ്കരിക്കുകയോ ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ വാഗ്ദാനം. സർക്കാർ ഇതിനൊന്നും സഹായം നൽകേണ്ടതില്ലെന്നും നിലപാടെടുത്തു.
മുഴുവൻ അമേരിക്കക്കാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഒബാമ കെയർ പദ്ധതി, പ്രസിഡന്റ് ബറാക് ഒബാമയുടെ 2008ലെ തിരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിൽ മുഖ്യമായിരുന്നു. വളരെ ചെലവേറിയതും സമ്പന്നർക്കു മാത്രം താങ്ങാവുന്നതുമായി മാറിയ ആരോഗ്യ ഇൻഷുറൻസ് സാധാരണക്കാർക്കു പ്രാപ്യമാക്കുകയാണ് ഒബാമ കെയറിന്റെ ലക്ഷ്യം. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചു തന്നെയാണു പ്രവർത്തനം. ഒബാമ 2010 മാർച്ചിൽ ഒപ്പുവച്ച പദ്ധതിയുടെ പേര് ദ് പേഷ്യന്റെ പ്രൊട്ടക്ഷൻ ആൻഡ് അഫോഡബിൾ കെയർ ആക്‌ട് എന്നായിരുന്നു. അഫോഡബിൾ കെയർ ആക്‌ട് എന്നായിരുന്നു ഇതിന്റെ ഔദ്യോഗിക ചുരുക്കപ്പേര്. എന്നാൽ ഒബാമയുടെ എതിരാളികൾ കളിയാക്കി വിളിച്ച ‘ ഒബാമ കെയർ’ എന്ന പേരിനാണ് സ്വീകാര്യത ലഭിച്ചത്.
ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുടെ ചികിത്സാ ചെലവും കമ്പനികൾ വഹിക്കുക, ഇതിനു സർക്കാർ സബ്‌സിഡി നൽകുക - ഇതാണു പ്രവർത്തന രീതി. മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അധിക നികുതി ചുമത്തിയാണു സർക്കാർ ഇതിനു പണം കണ്ടെത്തുക. പത്തു വർഷത്തേക്കു സബ്‌സിഡിയായി 94,000 കോടി ഡോളർ (56 ലക്ഷം കോടി രൂപ) ആണു യുഎസ് സർക്കാർ കണക്കാക്കിയ ചെലവ്.