ഒരുവർഷം ഒരു ഡോളർ ശമ്പളം മതിയെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇടയ്ക്ക് അവധി ആഘോഷിക്കാൻ പോകില്ലെന്നും വാഗ്ദാനം. ‘ധാരാളം ജോലി ചെയ്യാനുണ്ട്. ജനങ്ങൾക്കു വേണ്ടി അതു ചെയ്തുതീർക്കുകയാണ് എന്റെ ലക്ഷ്യം,’ സിബിഎസ് ചാനലിന്റെ അഭിമുഖ പരിപാടിയിൽ ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റിന്റെ ശമ്പളം എത്രയാണെന്നു പോലും തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു. നിലവിൽ നാലുലക്ഷം ഡോളർ ആണ് അമേരിക്കൻ പ്രസിഡന്റിന്റെ ശമ്പളം. അതേസമയം ഭരണകൂടത്തിന്റെ ഭാഗമാകാൻ ഇല്ലെന്നു ട്രംപിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ബിസിനസ് രംഗത്തു ശ്രദ്ധപതിപ്പിക്കുക ആയിരിക്കും തങ്ങളുടെ ലക്ഷ്യം.
ട്രംപിന്റെ മകൻ എറിക്, മകൾ ഇവാങ്ക എന്നിവർ ചാനൽ അഭിമുഖത്തിലാണു ഭരണകൂടത്തിലേക്ക് ഇല്ലെന്നു വ്യക്തമാക്കിയത്. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ചെയർമാൻ റെയിൻസ് പ്രൈബസ്, തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻപിടിച്ച സ്റ്റെഫാൻ ബാനൻ എന്നിവരായിരിക്കും വൈറ്റ് ഹൗസിൽ നിർണായക പദവികളിൽ വരികയെന്നും വ്യക്തമായി.
പ്രൈബസിന് ഓഫിസിന്റെ ചുമതലയും ബാനനു മുഖ്യ ആസൂത്രകന്റെ റോളും ആവും ലഭിക്കുക. ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്ന ജനുവരി 20നു തന്നെ ഇരുവരുടെയും നിയമനവും നടക്കും. വൈറ്റ് ഹൗസിലെ രണ്ടു പ്രധാന അധികാര കേന്ദ്രങ്ങളായി ഇവർ മാറുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുസ്‌ലിംകൾക്കും മറുനാട്ടുകാർക്കും എതിരെ നീക്കം പാടില്ല: ട്രംപ്
വാഷിങ്ടൻ ∙ മുസ്‌ലിംകൾക്കും ലാറ്റിൻ അമേരിക്കക്കാർക്കും ആഫ്രിക്കക്കാർക്കും എതിരെ നടക്കുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രംപ്. അത്തരം സംഭവങ്ങൾ തന്നെ വേദനിപ്പിക്കുന്നതായും ജനങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും നിയുക്ത പ്രസിഡന്റ് ആവശ്യപ്പെട്ടു.
തനിക്കെതിരെ നടക്കുന്ന പ്രകടനങ്ങൾ ആസൂത്രിതമാണ്. ഹിലറി ജയിക്കുകയും തന്റെ ആൾക്കാർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നെങ്കിൽ എല്ലാവരും തന്നെ കുറ്റപ്പെടുത്തുമായിരുന്നു എന്നു ട്രംപ് പറഞ്ഞു.
ബറാക് ഒബാമയുടെ ഭരണത്തോടുള്ള എതിർപ്പല്ല തന്റെ വിജയത്തിനു കാരണം. ദീർഘകാലമായി ഭരണരീതികളോടു ജനങ്ങൾക്ക് എതിർപ്പുണ്ട്. ഒബാമ മികച്ച നർമബോധമുള്ള, ഗംഭീര വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.