തെസാലോങ്കി∙ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസാലോങ്കിയിൽനിന്ന് 70,000ൽ അധികം ആളുകളെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നഗരത്തിന്റെ വടക്കൻ പ്രദേശത്തുള്ള ജനവാസ മേഖലയിൽ എണ്ണ സംഭരണ ടാങ്കിന്റെ വിസ്തൃതി വർധിപ്പിക്കാനുള്ള പണി നടക്കുന്നതിനിടെയാണ് 250 കിലോഗ്രാം തൂക്കം വരുന്ന ബോംബ് പൊട്ടാത്ത നിലയിൽ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബാണ് ഇത്. ബോംബ് നിർവീര്യമാക്കുന്നതിനായാണ് നഗരത്തിൽനിന്നുള്ള കൂട്ട ഒഴിപ്പിക്കൽ.
1944ൽ യുഎസ്–ബ്രിട്ടീഷ് സൈന്യം നഗരത്തിൽ നിക്ഷേപിച്ച ബോംബാണ് ഇതെന്നാണ് അനുമാനം. ഭൂമിക്ക് അടിയിൽ അഞ്ചര മീറ്ററോളം ആഴത്തിലായാണ് ബോംബ് കണ്ടെത്തിയത്. തുടർന്നാണ് നഗരവാസികളെ തൽക്കാലത്തേക്ക് ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടമായി മുന്നൂറോളം ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ബോംബ് കണ്ടെത്തിയ സ്ഥലത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെയോടെ ആളുകളെ പൂർണമായി ഒഴിപ്പിച്ചശേഷം ബോംബ് നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിന് എട്ടു മണിക്കൂറോളം സമയമെടുക്കുമെന്നാണ് കരുതുന്നത്. സുരക്ഷയുടെ ഭാഗമായി ആയിരത്തോളം പൊലീസുകാരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്