അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ മിക്ക ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് ഐഎസ്ഐഎസ് ഭീകരരാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനായി സുരക്ഷിതമായ അത്യാധുനിക സംവിധാനങ്ങളാണ് പാക്കിസ്ഥാനിലെ ഐഎസ് ഭീകരർ ഉപയോഗിക്കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും ചെയ്യുന്നത് പോലെ പാക്കിസ്ഥാനിലും സുരക്ഷിതമായി പരസ്പരം ആശയവിനിമയം നടത്തുന്നത് ടെലിഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തല്‍. പിടിക്കപ്പെടാതെ ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ടെലഗ്രാം മെസഞ്ചര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകള്‍ താനേ ഡിലീറ്റ് ചെയ്യപ്പെടുമെന്നതിനാല്‍ പിന്നീട് പരിശോധിക്കാനോ കണ്ടെത്താനോ സാധിക്കില്ല.
പാക്കിസ്ഥാൻ പോലുള്ള രാജ്യത്തെ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഇത്തരം മെസേജുകൾ കണ്ടെത്താനുള്ള സംവിധാനമില്ല എന്നത് ഭീകരർക്ക് സഹായകരമാണ്. ടെലഗ്രാം ആപ്ലിക്കേഷന് ബാക്കപ്പ് സംവിധാനവും ഇല്ല. നേരിട്ടല്ലാതെ ഈയൊരു സംവിധാനം മാത്രം ഉപയോഗിച്ചാണ് ഭീകരർ പരസ്പരം ആശയവിനിമയം നടത്തിയത്.
പാക്കിസ്ഥാനിൽ വ്യാജ ഐഡികള്‍ ഉപയോഗിച്ചെടുത്ത സിമ്മുകളുടെ ഉപയോഗവും വ്യാപകമാണ്. 2014 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ആയിരക്കണക്കിന് വ്യാജ ഐഡി സിമ്മുകളാണ് ബ്ലോക്ക് ചെയ്തത്. പക്ഷേ, മുന്‍പേ ആക്റ്റിവേറ്റ് ചെയ്ത സിമ്മുകള്‍ വാങ്ങിക്കാന്‍ കിട്ടുന്നതിനാല്‍ ഭീകരവാദികള്‍ അവയും ഉപയോഗിക്കുന്നുണ്ടെന്ന് ഔദ്യോഗികവക്താവ് പറയുന്നു. പാവപ്പെട്ടവരുടെ ഫിംഗര്‍പ്രിന്റുകള്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന ഇത്തരം സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് വന്‍തുകയ്ക്ക് വില്‍ക്കുന്ന ഏജന്‍സികള്‍ രാജ്യത്തുണ്ട്.