നാലു വയസ്സുകാരനായ മകനെ ഓർമ്മ നഷ്ടപ്പെടുന്നതുവരെ ചൂലുകൊണ്ടു തല്ലിയശേഷം ബാത്ത് ടബിനകത്താക്കി കൊലപ്പെടുത്തിയ മാതാവിനെ ബ്രൂക്ക്ലിൻ പൊലീസ് അറസ്റ്റ് ചെയ്തു.മാതാവ് സ്വയം കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് ഇന്ന് (ജനുവരി 26) വ്യാഴാഴ്ച പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
നാലു വയസ്സുകാരന്റെ കൈയിൽ നിന്നും മുട്ട നിലത്തു വീണു പൊട്ടിയതാണ് 26 വയസ്സുകാരിയായ മാതാവ് സാറാ കുംബ്സിനെ പ്രകോപിപ്പിച്ചത്. തുടർന്ന് കൈയ്യിൽ കിട്ടിയ ചൂലിന്റെ മറുഭാഗം കൊണ്ട് ഓർമ്മ നഷ്ടപ്പെടുന്നതുവരെ കുട്ടിയെ മാരകമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന ബോയ്ഫ്രണ്ട് തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം . തുടർന്ന് കുട്ടിയെ സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു. കാമുകൻ തന്നെയാണു പൊലീസിനെ വിവരം അറിയിച്ചത്.
ഒമ്പതും, ഒന്നും, ഒരു മാസവും പ്രായമുള്ള മൂന്ന് കുട്ടികൾ കൂടി ഇവർക്കുണ്ട്. പ്രസവാനന്തരം ഉണ്ടാകുന്ന മാനസികാസ്വാസ്ഥ്യമാണ് സാറയെ ഈ ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
മൂന്ന് കുട്ടികളെ സിറ്റി അഡ്മിനിസ്ട്രേഷൻ ഓഫ് ചൈൽഡ് സർവീസിന്റെ കസ്റ്റഡിയിൽ വിട്ടു മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ വിശദവിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് ന്യുയോർക്ക് പൊലീസ് പറഞ്ഞു.