73 വയസ്സുള്ള മാതാവിനെ കൊലപ്പെടുത്തുന്നതിന് വാടക കൊലയാളിയെ ഏർപ്പെടുത്തിയ ഇന്ത്യൻ വംശജനായ മകൻ സൂരജും (44), കൊച്ചുമകൻ ക്രിസ്റ്റഫറും (20) പൊലിസിന്റെ പിടിയിലായി. കൊലപാതകത്തിന് ഏർപ്പെടുത്തിയ ഭവനരഹിതനായ മൈക്കിൾ ഹമോൻസിന് പ്രതിഫലമായി 10,000 ഡോളറാണ് നൽകിയിരുന്നത്.
വിറോ ബീച്ച് മക് ഡൊണാൾസിൽ വെച്ചാണ് മൂവരും ചേർന്ന് മഗ്ദലീൻ നറീന്‍ എന്ന മാതാവിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയത്. ഡിസംബർ 8ന് മഗ്ദലിനെ അമിതമായി ഇൻസുലിൻ കുത്തിവച്ച് കാറിൽ കയറ്റികൊണ്ടുപോയി കനാലിൽ തള്ളാനായിരുന്നു നിർദ്ദേശം. ഈ വിവരം അറിഞ്ഞ മറ്റൊരു ഭവനരഹിതനാണ് പൊലിസിനെ അറിയിച്ചത്.
ഡിസംബർ ആറിന് പൊലിസ് മൂന്നു പേരെയും അറസ്റ്റു ചെയ്തതിനാൽ പദ്ധതി പരാജയപ്പെട്ടു. പിതാവിനെ ഭയപ്പെട്ടിരുന്നതിനാലാണ് ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് ക്രിസ്റ്റഫര്‍ പൊലിസിനോട് പറഞ്ഞു. സൂരജും ക്രിസ്റ്റഫറും തൊഴിൽ രഹിതരാണെന്നും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പൊലിസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.