ശൂന്യതയിൽ പ്രകാശത്തിന്റെ വേഗം സ്ഥിരമാണെന്ന് നിഗമനം തിരുത്തേണ്ടിവരുമെന്ന് സൂചന. പ്രകാശ വേഗത്തെപ്പറ്റിയുള്ള ആൽബർട് ഐൻസ്റ്റീന്റെ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന സിദ്ധാന്തം പരീക്ഷണഘട്ടത്തിലാണ്. പ്രകാശവേഗം സ്ഥിരമാണെന്ന നിയമത്തിലാണ് പൊളിച്ചെഴുത്ത് വരുന്നത്. ഏത് അവസ്ഥയിലും പ്രകാശത്തിന്റെ വേഗം ഒരുപോലെ ആയിരിക്കും എന്നാണ് ഐൻസ്റ്റീൻ സിദ്ധാന്തം. ആപേക്ഷികതാ സിദ്ധാന്തം ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ വിവിധ സാഹചര്യങ്ങളിൽ വേഗം വ്യത്യസ്തമായിരിക്കും എന്നാണ് പുതിയ കണ്ടെത്തൽ.
വായു, ജലം, തുടങ്ങി മാധ്യമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പ്രകാശവേഗം കുറയാറുണ്ട്. എന്നാൽ ശൂന്യതയിൽ പ്രകാശം മൂന്നു ലക്ഷം കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കൂവെന്ന് നേരത്തെ കണ്ടെത്തിയതാണ്.
പ്രപഞ്ചോൽപത്തിയുടെ ഘട്ടത്തിൽ പ്രകാശവേഗം കൂടുതലായിരുന്നു എന്നാണ് പുതിയ നിഗമനം. ഇതു ശരിയാണെന്നു തെളിഞ്ഞാൽ ആദ്യകാല പ്രപഞ്ച മാറ്റങ്ങളെയും കാലത്തെയും പറ്റിയുള്ള നിഗമനങ്ങളെ മാറ്റിമറിക്കാൻ പോന്നതാവും ഈ കണ്ടെത്തൽ. ലണ്ടനിലെ ഇംപീരിയൽ കോളജ്, കനഡയിലെ പെരിമീറ്റർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ നിഗമനത്തിനു പിന്നിൽ.
നക്ഷത്രസമൂഹം അടക്കമുള്ള പ്രപഞ്ചത്തിലെ പല സൃഷ്ടികളും പ്രകാശത്തിന്റെ വേഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പല നിഗമനങ്ങളിലും മാറ്റം വന്നേക്കാം. പ്രപഞ്ച നിയമങ്ങൾ എല്ലായ്പോഴും സ്ഥിരമായിരിക്കും എന്ന സിദ്ധാന്തത്തിനാണ് ഇതോടെ ഇളക്കം തട്ടുക എന്നു ഗവേഷകർ പറയുന്നു.