സിറിയയിലെ ആലപ്പോയിൽ റഷ്യൻ സേന ആക്രമണം തുടങ്ങി. സിറിയയില്‍ ആസാദ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് എതിരാളികൾക്കു നേരെ റഷ്യൻ വ്യോമസേന ആക്രമണം നടത്തുന്നത്. ആക്രമണത്തിനായി മാരക ശേഷിയുള്ള ക്ലസ്റ്റർ ബോംബുകളാണ് റഷ്യൻ സേന ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണത്തിൽ സ്കൂൾ കുട്ടികളടക്കം നിരവധി പേർ മരിച്ചു.
കഴിഞ്ഞ ദിവസത്തെ ബോംബ് ആക്രമണങ്ങളിൽ നിരവധി പേരാണ് മരിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യ ഉപയോഗിച്ചിരുന്ന പാരച്യൂട്ട് ബോംബുകളുടെ പരിഷ്കരിച്ച രൂപമാണ് ഇപ്പോൾ സിറിയയിൽ ഉപയോഗിക്കുന്നത്. ചെറിയ ബോംബിനോളം വലിപ്പമുള്ള ക്ലസ്റ്റർ ബോംബുകൾ പാരച്യൂട്ട് ഉപയോഗിച്ചാണ് താഴേക്ക് ഇറക്കുന്നത്. മുകളിൽ നിന്നു നിയന്ത്രിച്ചു സ്ഫോടനം നടത്താനും സേനക്കു സാധിക്കും.
നേരത്തെ നൂറിൽ പരം രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് നിരോധിച്ചുള്ള ഉത്തരവിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നിട്ടും റഷ്യ ഇപ്പോഴും ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നുണ്ട്. വീഴുമ്പോള്‍ പൊട്ടില്ല എന്നതാണ് ഈ ബോംബിന്റെ മറ്റൊരു സവിശേഷത. പൊട്ടാതെ കിടക്കുന്ന ഇവ യുദ്ധത്തിനു ശേഷവും ദുരിതമനുഭവിക്കുന്ന ജനങ്ങളെ കൊന്നൊടുക്കുന്നു.
1965നു ശേഷം ലോകത്ത് ഒരു ലക്ഷത്തിലധികം പേരെ ക്ലസ്റ്റര്‍ ബോംബുകള്‍ കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 98 ശതമാനവും സിവിലിയന്മാരാണ്. ദുരന്തത്തിന്റെ കാല്‍ഭാഗത്തിലധികം ഇരകളും കുട്ടികളാണ്. നിറമുള്ള ബോംബുകള്‍ കുട്ടികൾ കളിക്കാനെടുക്കുമ്പോഴാണ് മിക്കപ്പോഴും അപകടം സംഭവിക്കുന്നത്.