അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി ആലപ്പോ ആക്രമിക്കാൻ വേണ്ട ആയുധങ്ങളുമായി റഷ്യൻ സേന സിറിയൻ തീരത്തെത്തിയതായി റിപ്പോർട്ട്. റഷ്യയുടെ അത്യാധുനിക സംവിധാനങ്ങളുള്ള വിമാനവാഹിനി കപ്പൽ അഡ്മിറൽ കുസ്നെറ്റ്സോവും മൂന്നു അന്തർവാഹിനികളും സജ്ജമാക്കിയിട്ടുണ്ടെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വെള്ളിയാഴ്ചയാണ് റഷ്യൻ സേന തീരത്തെത്തിയത്.
മൂന്നു അന്തർവാഹിനികൾ, കാലിബർ ക്രൂസ് മിസൈലുകൾ, പോർവിമാനങ്ങൾ എല്ലാം ഈ സംഘത്തിനൊപ്പം എത്തിയിട്ടുണ്ട്. മെഡിറ്റേറിയൻ തീരമിപ്പോൾ റഷ്യൻ സേനയുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം സിറിയയില്‍ വ്യോമാക്രമണം നടത്താനുപയോഗിച്ച കാലിബർ ക്രൂയിസ് മിസൈലുകൾ തന്നെയാണ് ഇപ്പോഴും റഷ്യയുടെ പ്രധാന ആയുധം. കാരണം 2,000 കിലോമീറ്റർ വരെ ഇവയക്കു താണ്ടാനാകുമെന്നതു തന്നെ. ടാര്‍ഗറ്റിനെ അനുസരിച്ച് ഇതിന്റെ പരിധി വ്യത്യാസപ്പെടുമെന്നും റിപ്പോർട്ടുണ്ട്.
1991 ലെ ഗൾഫ് യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്ര കൃത്യതയാർന്ന മിസൈലുകള്‍ റഷ്യ വ്യോമാക്രണത്തിന് ഉപയോഗിക്കുന്നത്. പല തവണ പരീക്ഷിച്ചു വിജയിച്ച തങ്ങളുടെ കാലിബർ ക്രൂയിസ് മിസൈലുകൾ, ക്ലബ് എന്ന പേരിലാണു റഷ്യ മറ്റു രാജ്യങ്ങൾക്കു നൽകുന്നത്. വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങൾ ഈ മിസൈലിന്റെ സേവനം നിലവിൽ ഉപയോഗിക്കുന്നുണ്ട്.
സിറിയയെ ആക്രമിക്കുന്നതിന് ക്യാസ്പിയൻ കടലിൽ നിന്നും വിക്ഷേപിച്ച ഈ മിസൈൽ സഞ്ചരിച്ചത് 1,500 കിലോമീറ്റർ (932 മൈൽ) ആണ്. ഐസിസ് തീവ്രവാദികളുടെ കീഴിലായിരുന്ന സിറിയയുടെ റാഖ്, ആലേപ്പോ പ്രവിശ്യകളിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് ഈ മിസൈലുകളായിരുന്നു. അൽക്വയ്ദയുടെ അധീനതയിലായിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലും ഈ മിസൈൽ വൻനാശമാണു വിതച്ചത്.
തങ്ങളുടെ മിസൈൽ ടെക്നോളജി ദശാബ്ദങ്ങൾ പിന്നിലാണെന്നു പറഞ്ഞു കളിയാക്കുന്ന യൂറോപ്പ്, അമേരിക്ക രാജ്യങ്ങൾക്കു റഷ്യയുടെ മികച്ച മറുപടിയാണ് ഈ മികച്ച മിസൈൽ. തങ്ങളുടെ ടെക്നോളജി അവരുടേതിൽ നിന്നും തെല്ലും പിന്നിലല്ലെന്ന് തെളിയിക്കുവാൻ അവർക്ക് ഇതിലൂടെ സാധിച്ചു. അതേസമയം, പുതിയ മിസൈൽ ടെക്നോളജി നാറ്റോ രാജ്യങ്ങൾക്കു മുന്നിൽ ഒരിക്കൽകൂടി പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യവും ഈ ആക്രമണത്തിനു പിന്നിലുണ്ട്.
മിസൈൽ ടെക്നോളജി മാത്രമല്ല പുതിയ ബോംബ് ടെക്നോളജിയും റഷ്യ പരീക്ഷിക്കാൻ പോകുകയാണ്. അമേരിക്കയുടെ സിബിയു-105 നു പകരം വയ്ക്കാവുന്ന ബോംബാണു റഷ്യയുടെ ആർ ബികെ-500 എസ്പിബിഇ-ഇ. പേരിലെ 500 സൂചിപ്പിക്കും പോലെ 500 കിലോ സ്ഫോടകവസ്തുവിന്റെ പ്രഹര ശേഷിയുള്ളതാണ് ഈ ബോംബ്. വെവ്വേറെ സെൻസറുകളോടു കൂടിയ 15 ചെറുബോംബുകളും ഇതിലടങ്ങിയിരിക്കുന്നു.
15 ടാങ്കുകൾ നശിപ്പിക്കാൻ തക്ക ശേഷി ഇതിനുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. മനുഷ്യനെയും ഉപകരണങ്ങളെയും തിരിച്ചറിഞ്ഞ് ലക്ഷ്യം നിയന്ത്രിക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. അതിനാൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇത് അപകടം വിതയ്ക്കില്ല.
ഒരു യുദ്ധവിമാനത്തിൽ ആറ് ആർബികെ. -500 ബോംബുകൾ നിറയ്ക്കാനാകും. അതായത് ഏകദേശം 90 ടാങ്കുകൾ (ഏകദേശം രണ്ടു റെജിമെന്റ്സ്) പൂർണമായും നശിപ്പിക്കാൻ ഒരു യുദ്ധവിമാനത്തിനു കഴിയും. ഭീകരർക്കെതിരായ ആക്രമണത്തിൽ റഷ്യ ഈ സ്മാർട്ട് ബോംബുകൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും സിറിയ അവർക്ക് ഇത്തരം മികച്ച ബോംബുകൾ പരിശോധിക്കാനുള്ള ഒരു പരീക്ഷണ പ്രതലം ആയി മാറിയിരിക്കുന്നു.