ഉത്തരമില്ലാത്ത ചോദ്യങ്ങളാൽ വലയംചെയ്യപ്പെട്ട ഉത്തരകൊറിയയിൽനിന്നെത്തുന്ന വാർത്തകളെല്ലാം അത്ഭുതകരം. കൗതുകരവും ഭീതിജനകവും കൂടിയാണു വാർത്തകൾ. സുതാര്യതയുടെ പ്രകാശം കടക്കാത്ത ഇരുമ്പുമറ ചൂടിയ രാജ്യത്തുനിന്ന് അവസാനമെത്തുന്ന വാർത്തയും ദുരൂഹം. ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൽ ജു എവിടെ ? ഏഴുമാസമായി റി യെ പുറംലോകം കണ്ടിട്ടില്ല. നാലുവർഷം മുമ്പ് രാജ്യത്തെ പ്രഥമവനിതയായി അവതരിപ്പിക്കപ്പെട്ട റിയുടെ അസാന്നിധ്യം ലോകത്തെ പ്രധാന ചർച്ചാവിഷയം. സംശയങ്ങളുണ്ട്; ഊഹങ്ങളും. ഒന്നും ഉറപ്പിച്ചുപറയാനാവുന്നില്ല. എങ്കിലും എവിടെ റി സോൽ ജു ?
റിയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ലോകത്തിന് ഒന്നുമറിയില്ല. ഔദ്യോഗികമായി ഒരു കാര്യവും ഇതുവരെ പുറത്തുവിടാത്തതുതന്നെ കാരണം. ഉത്തരകൊറിയയിലെ പ്രശസ്ത സംഗീതസംഘത്തിൽ അംഗമായിരുന്ന ഹ്യോൻ സോങ്വോൾ എന്ന ഗായികയാണ് റി എന്നു പറയപ്പെടുന്നു. ഈ യുവദമ്പതികൾക്ക് ഒരു മകളുണ്ട് – കിം ജുവെ. പെൺകുട്ടിയുടെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റി വീണ്ടും ഗർഭിണിയാണോ എന്നൊരു സംശയം ഇല്ലാതില്ല. ഔദ്യോഗിക സ്ഥിതീകരണമില്ലാത്തതിനാൽ ഉറപ്പിക്കാൻ വയ്യ. ഗർഭിണിയാണെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ രാജശിശുവിന്റെ ജനനവാർത്ത കേൾക്കാനായേക്കാം.പക്ഷേ വേറെയും സംശയങ്ങളുണ്ട്. ഗർഭിണിയല്ലെങ്കിൽ റിയുടെ അസാന്നിധ്യത്തിനു കാരണം കിം ജോങ് ഉന്നുമായി അകന്നതാണോ എന്നതാണ് ആശങ്കയുളവാക്കുന്ന കാര്യം. അകന്നവരോടൊക്കെ കിം ജോങ് പുലർത്തിയ സമീപനത്തിന്റെ വാർത്തകളറിയുമ്പോൾ നെഞ്ചിടിപ്പു കൂടാത്തവരുണ്ടാകില്ല. ഭീതിയിൽ വിറയ്ക്കാത്തവരും. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആണവപരീക്ഷണം നടത്തിയ ഏകരാജ്യമായ ഉത്തരകൊറിയയിൽ പുറംലോകം അറിഞ്ഞും അറിയാതെയും നടന്ന കൊലപാതകങ്ങൾക്കു കണക്കില്ല. സമാനതകളില്ലാത്ത ക്രൂരതയുടെ പേടിപ്പിക്കുന്ന കഥകൾ.
കിം ജോങ് ഉന്നിന്റെ അപ്രീതി എപ്പോൾ, എന്തു കാരണത്താൽ ആർക്കു നേരെ തിരിയുമെന്ന് ആർക്കുമറിയില്ല.അങ്ങനെ സംഭവിച്ചാൽ പിന്നെ മരണം മാത്രം. അതെങ്ങനെയുണ്ടാകുമെന്നു മുൻകൂട്ടി പറയാനാകില്ല. പക്ഷേ അന്ത്യം സുനിശ്ചിതം. ഉന്നതർക്കുള്ള വധശിക്ഷ മിക്കപ്പോഴും വിമാനവേധ തോക്ക് ഉപയോഗിച്ചാണ് നടപ്പാക്കാറുള്ളത്. മൂന്നു വർഷം മുമ്പ് രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ വധിക്കപ്പെട്ടയാളാണ് ചാങ് സോങ് തേയി. കിം ജോങ് ഇല്ലിന്റെ സഹോദരിയുടെ ഭർത്താവ്. ഭരണനേതൃനിരയിലെ രണ്ടാമൻ.
ഉന്നിന് അധികാരം ഏറ്റെടുക്കൽ സുഗമമാക്കിയത് ഇദ്ദേഹമായിരുന്നു എങ്കിലും വധിക്കപ്പെട്ടു. നൂറുകണക്കിനു പേരെ സാക്ഷി നിർത്തി വിശന്നുവലഞ്ഞ 120 വേട്ടനായ്ക്കളെ നിറച്ച ഇരുമ്പുകൂട്ടിലേക്ക് തേയിയെ നഗ്‌നനാക്കി വലിച്ചെറിഞ്ഞു കൊന്നു. കിം ജോങ് ഉൻ അധ്യക്ഷനായ ഒരു യോഗത്തിൽ കസേരയിൽ നിവർന്നിരിക്കാതെ, അൽപസമയം ഉറങ്ങിയ ഉപപ്രധാനമന്ത്രിയിരുന്ന കിം ജോങ് ജിന്നിനെ വെടിവച്ചുകൊന്നിട്ട് അധികനാളുകളായിട്ടില്ല. ഉന്നിന്റെ വനനയത്തെ എതിർത്തതിന്റെ പേരിൽ 2015–ൽ മറ്റൊരു ഉപ്രധാനമന്ത്രിയായിരുന്ന ചോ യോങ് ഗോനെ വിമാനവേധ തോക്ക് ഉപയോഗിച്ച് വധിച്ചു. ലോകത്തെ ഞെട്ടിച്ച കൊലപാതകങ്ങളിൽ ചിലതുമാത്രമാണിവ. വേറെയും എത്രയോ ക്രൂരതകളുണ്ട് പറയാൻ.പുറത്തറിഞ്ഞിട്ടില്ലാത്ത സംഭവങ്ങൾ വേറെയും.
മൂന്നാം വയസ്സിൽ കാറോടിക്കാൻ പഠിച്ച ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രത്തലവനാണു കിം ജോങ് ഉൻ. ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങ്. ഭരണത്തിൽ നിർണായക സ്വാധീനമുള്ള ഉന്നിന്റെ സഹോദരിയുമായി റി തെറ്റിപ്പിരിഞ്ഞുവെന്നും അതാണു റിയുടെ അസാന്നിധ്യത്തിലേക്കു നയിച്ചതെന്നും കരുതുന്നവരുമുണ്ട്. കിം യോ ജോങ് നേതൃത്വത്തിലേക്ക് എത്തിയതു കഴിഞ്ഞവർഷം.ഭരണത്തലവനായ സഹോദരന്റെ ദുരൂഹത നിറഞ്ഞ വ്യക്തിത്വ നിർമിതിയാണു സഹോദരിയുടെ മുഖ്യചുമതല. ഉത്തരകൊറിയയുടെ പ്രചാരണവിഭാഗം മേധാവിയെന്ന പദവിയുണ്ടെങ്കിലും ഉന്നിനെ ലോകസമക്ഷം ധീരോദാത്ത നായകനായി ചിത്രീകരിക്കുന്നയെന്നതു മുഖ്യഉത്തരവാദിത്തം. കിം യോ ജോങുമായി തെറ്റിപ്പിരിയുന്ന ഒരാൾക്ക് ഉന്നിന്റെ കുടുംബത്തിൽ സമാധാനത്തോടെ ജീവിക്കാനാവില്ല; രാജ്യത്തും. ഉന്നിന്റെ കുടുംബത്തിലെ വഴക്ക് ഒരുപക്ഷേ റിയുടെ അസാന്നിധ്യത്തിനു കാരണമാണെന്നു കരുതുന്ന നിരീക്ഷർ ഏറെയുണ്ട്.
റിയുടെ അസാന്നിധ്യത്തിനു കാരണങ്ങളിലേക്കു ലോകമാധ്യമങ്ങൾ ചികഞ്ഞിറങ്ങാൻ വെറെയുമുണ്ട് കാരണങ്ങൾ. ഉത്തരകൊറിയയിലെ രാഷ്ട്രീയാവസ്ഥ അത്രയൊന്നും ശാന്തമല്ല. സൈന്യത്തിലെ ഒരു വിഭാഗം ഉന്നുമായി ശത്രുതയിലാണത്രേ. ഇവരുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളുമുണ്ടാകുന്നു. കുടുംബത്തിൽ സംശയവും ആശങ്കയും നിലനിൽക്കുന്ന അന്തരീക്ഷം. സ്വാഭാവികമായി റി കർശന നിരീക്ഷണത്തിലായിരിക്കാം.
ഇതിനുമുമ്പ് റി പുറംലോകത്തിന്റെ കണ്ണിൽനിന്നു മറഞ്ഞത് 2012 – ൽ. അന്നവർ ഗർഭിണിയായിരുന്നു. വർഷാവസാനം റി ഒരു പെൺകുട്ടിയുടെ അമ്മയായി എന്ന് മുൻ ബാസ്കറ്റ് ബോൾ താരം ഡെന്നിസ് റോഡ്മാൻ ലോകത്തെ അറിയിച്ചു; അഭ്യൂഹങ്ങൾക്കും വിരാമമായി.
ഇത്തവണയും ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു: താരോദയത്തിന്റെ സന്തോഷ വാർത്തയുമായി എത്തുന്ന പുതിയൊരു താരത്തെത്തേടി.