മനില∙ ദവായോയിൽ മേയറായിരിക്കെ കുറ്റവാളികളെ താൻ സ്വമേധയാ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട്. കുറ്റവാളികളെ നേരിടേണ്ടത് എങ്ങനെയാണെന്ന് പൊലീസിന് കാട്ടിക്കൊടുക്കുന്നതിനായിരുന്നു താൻ ഇപ്രകാരം ചെയ്തിരുന്നതെന്നും റോഡീഗ്രോ ഡ്യൂടേർട് വ്യക്തമാക്കി. ബൈക്കിൽ നഗരം ചുറ്റിയാണ് ഇത്തരത്തിൽ കുറ്റവാളികളെ കണ്ടെത്തിയിരുന്നതെന്നും അവരെ വെടിവച്ച് കൊല്ലുകയായിരുന്നു പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫിലിപ്പീൻസിലെ കുപ്രസിദ്ധമായ മയക്കുമരുന്നു മാഫിയയെ ഉൻമൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 2015 ജൂൺ 30ന് റോഡീഗ്രോ ഡ്യൂടേർട് ഫിലിപ്പീൻസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം മയക്കുമരുന്നു മാഫിയയ്ക്കെതിരായ പൊലീസ് നടപടികൾക്കിടെ 4,927 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇത്തരം പൊലീസ് നടപടികളെ ന്യായീകരിക്കുമ്പോഴാണ് താനും നേരിട്ട് ചില കുറ്റവാളികളെ കൊലപ്പെടുത്തിയതായി അദ്ദേഹം ഏറ്റുപറഞ്ഞത്.
രണ്ടു പതിറ്റാണ്ടോളം ദവായോയിൽ മേയറായിരുന്ന റോഡീഗ്രോ ഡ്യൂടേർട്, നഗരത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം നിയന്ത്രിച്ചു നിർത്തിയതിന് ഏറെ അഭിനന്ദനങ്ങൾ നേടിയിരുന്നു. അതേസമയം, ലഹരിവേട്ടയുടെ പേരിൽ കൊലപാതങ്ങളെ പ്രോത്സാഹിപ്പിക്കുന്നയാളെന്ന നിലയിൽ ഏറെ വിമർശനങ്ങളും ക്ഷണിച്ചുവരുത്തി.
ലഹരിവേട്ടയുടെ പേരിലുള്ള കൂട്ടക്കൊല ന്യായീകരിച്ച് ഡ്യൂടേർട് മുന്‍പും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരിക്കൽ ഹിറ്റ്‌ലറുമായി സ്വയം താരതമ്യം ചെയ്തും വിവാദനായകനായി. ഹിറ്റ്ലർ ലക്ഷക്കണക്കിനു ജൂതരെ കൂട്ടക്കൊല ചെയ്തതു പോലെ, ഫിലിപ്പീൻസിലെ 30 ലക്ഷത്തോളം ലഹരി വിൽപനക്കാരെയും ലഹരി ഉപയോഗിക്കുന്നവരെയും കൊന്നൊടുക്കുന്നതിൽ തനിക്കു സന്തോഷമേയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം താൻ ഹിറ്റ്ലറുടെ കസിൻ ആണെന്നു പലരും പറയാറുണ്ടെന്നു സൂചിപ്പിച്ച ഡ്യൂടേർട് ‘ജർമനിക്കു ഹിറ്റ്ലർ ഉണ്ടായിരുന്നെങ്കിൽ, ഫിലിപ്പീൻസിനും ഉണ്ടാകും’ എന്നു പറഞ്ഞശേഷം തനിക്കുനേരെ തന്നെ വിരൽ ചൂണ്ടുകയായിരുന്നു. നിയമബാഹ്യകൊലകളുടെ പേരിൽ മനുഷ്യാവകാശ സംഘടനകളും യൂറോപ്യൻ യൂണിയനും ഫിലിപ്പീൻസ് പ്രസിഡന്റിനെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു.
ഇടയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഒബാമയെ അസഭ്യം പറഞ്ഞതു വിവാദമായി. ഫിലിപ്പിൻസിലെ മനുഷ്യാവകാശലംഘനത്തെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാൽ കേൾക്കാൻ തന്നെക്കിട്ടില്ല എന്നായിരുന്നു അന്ന് പറഞ്ഞത്.