വാഷിങ്ടൻ∙ പിടിച്ചെടുത്ത ആളില്ലാ അന്തർവാഹിനി എത്രയും പെട്ടെന്ന് തിരികെത്തരണമെന്നു ചൈനയോട് യുഎസ്. ദക്ഷിണചൈന കടലിൽ വിന്യസിച്ചിരുന്ന യുഎസ് അന്തർവാഹിനി ഫിലിപ്പീൻസ് തീരത്തുള്ള സുബിക് ഉൾക്കടലിൽനിന്ന് ഈമാസം 15നാണ് ചൈന പിടിച്ചെടുത്തത്. സമീപകാലത്തെ ആദ്യസംഭവമാണിതെന്നും ചൈനയുടേതു നിയമവിരുദ്ധമായ നടപടിയാണെന്നും യുഎസ് ആരോപിച്ചു.
സമുദ്രസർവേ കപ്പലായ യുഎസ്എൻഎസ് ബൗഡിച്ച് (ടി–എജിഎസ് 62) അയച്ചതായിരുന്നു ആളില്ലാ അന്തർവാഹിനി. സുബിക് കടലിൽ 50 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് പതിവായുള്ള പരിശോധന നടത്തുകയായിരുന്നു അന്തർവാഹിനി. രാജ്യാന്തരനിയമത്തിന് അനുസൃതമായിട്ടായിരുന്നു ഇത്. അതിനിടെയാണ് ചൈനയുടെ പിആർസി ദലാങ് III– ക്ലാസ് കപ്പൽ നടത്തിയ തിരച്ചിലിൽ അന്തർവാഹിനി കണ്ടെത്തിയതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി പീറ്റർ കുക്ക് പറഞ്ഞു.
അന്തർവാഹിനി തിരികെയാവശ്യപ്പെട്ട് ബൗഡിച്ച് കപ്പലിൽനിന്ന് പിആർസിയിലേക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ അത് നിരസിക്കപ്പെട്ടു. ദക്ഷിണചൈനക്കടലിന്റെ അവകാശത്തെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണു ചൈനയുടെ നടപടി.