പാക്കിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമായി മാറാമെന്ന് ഇസ്‌ലാമാബാദിൽ സിഐഎ മേധാവിയായി സേവനമനുഷ്ഠിച്ച കെവിൻ ഹൾബെർട്ട്. ലോകവ്യാപകമായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വായനക്കാരായുള്ള സൈഫർ ബ്രീഫ് എന്ന വെബ്സൈറ്റിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. പാക്കിസ്ഥാൻ സാമ്പത്തികമായി തകർച്ചയിൽനിന്നു തകർച്ചയിലേക്കു കൂപ്പുകുത്തുകയാണെന്നും അവർ വളരെ വേഗം വൻ അണ്വായുധശേഖരം കൈയിലുള്ള രാജ്യമായി മാറുകയാണെന്നും ഹൾബെർട് പറയുന്നു. സാമ്പത്തികമായി മേൽഗതി പ്രതീക്ഷിക്കാനില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ ഉൾപ്പെടെ ഏറെപ്പേർ ഇപ്പോൾ തന്നെ അവിടെ നാട്ടുനടപ്പായിട്ടുള്ള ഭീകരതയിലേക്കു ചുവടുമാറ്റും.
ജീവിതത്തിൽ പ്രതീക്ഷയില്ലാത്ത ഒരു പറ്റം ആളുകളുടെ കൈയിൽ ആണവായുധങ്ങൾ കിട്ടിയാൽ എന്തും തന്നെ സംഭവിക്കുകയില്ല? ഈ അപകടം സംഭവിക്കാതിരിക്കാനാണു യുഎസ് കോടിക്കണക്കിനു ഡോളർ പാക്കിസ്ഥാനു സഹായമായി നൽകിക്കൊണ്ടിരിക്കുന്നത്. പുതിയ യുഎസ് ഭരണകൂടവും സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ പാക്കിസ്ഥാനു സഹായം നൽകുന്നതു തുടരേണ്ടത് ലോകത്തിന്റെ നിലനിൽപ്പിനുതന്നെ ആവശ്യമാണെന്നു കെവിൻ ഹൾബെർട്ട് വാദിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യ 3.3 കോടി മാത്രമാണ്. അവർ ലോകത്തിനു സൃഷ്ടിച്ച തലവേദന നാം കണ്ടതുമാണ്. 18 കോടിയിലേറെ ജനങ്ങളുള്ള രാജ്യം ഭീകരരുടെ കൈകളിൽ അകപ്പെട്ടാൽ യുഎസ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്കു സമാധാനം മരീചികയാവും–അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.