ഇന്ത്യയിൽ നോട്ട് പിൻവലിക്കൽ വിവാദമായിരിക്കെ ബ്രട്ടണിലും നോട്ട് വിവാദം. ഇന്ത്യയിൽ നോട്ടു പിൻവലിച്ചതിനെതിരെയാണ് പ്രക്ഷോഭവും പരാതിയുമെങ്കിൽ ഇംഗ്ലണ്ടിൽ നോട്ട് പിൻവലിപ്പിക്കാനാണു പരാതിയും പ്രക്ഷോഭവും. ഒരു മാസം മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ പുതിയ പോളിമെർ അഞ്ചുരൂപ നോട്ടാണ് ഇവിടെ വിവാദനായകനായിരിക്കുന്നത്. ചുളിവു വീഴാത്തതും നനവു പറ്റാത്തതും എളുപ്പത്തിൽ കീറാൻ പറ്റാത്തതുമായ പുതിയ നോട്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയത്. ഏവരും കൈനീട്ടി സ്വീകരിച്ച ഈ പരിഷ്കാരം പക്ഷേ, ഇപ്പോൾ വലിയൊരു വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. നോട്ടിന് മിനുസം പകരാനും നനവ് പിടിക്കാതിരിക്കാനും ഉപയോഗിച്ചിരിക്കുന്ന നേർത്ത പാട മൃഗക്കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപം.
നോട്ടിലെ മൃഗക്കൊഴുപ്പുകൊണ്ടുള്ള നേർത്ത പാടയ്ക്കെതിരേ വലിയ പ്രതിഷേധമാണ് ബ്രിട്ടണിലെ സസ്യഭുക്കുകൾ നടത്തുന്നത്. നോട്ട് പിൻവലിക്കണമെന്നും ചുരുങ്ങിയപക്ഷം നോട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ ഇതിനകം ഒപ്പിട്ടത് ഒരുലക്ഷത്തിലധികം പേരാണ്.
ചെറിയ അളവിലാണെങ്കിലും നിത്യവും ക്രയവിക്രങ്ങൾക്കായി ഉപയോഗിക്കുന്ന നോട്ടിൽ മൃഗക്കൊഴുപ്പടങ്ങിയ പദാർഥങ്ങൾ ഉപയോഗിക്കുന്നതിനോട് ഒരുവിധത്തിലും യോജിക്കാനാകില്ലെന്നാണ് മാംസാഹാരനിഷേധികളുടെ നിലപാട്. സസ്യാഹാരപ്രിയരായ ഇവരുടെ പ്രതിഷേധത്തോട് ഒടുവിൽ അനുകൂലമായി പ്രതികരിച്ചിരിക്കുകാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതർ. ഇതുസംബന്ധിച്ച് പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതീവ ഗൌരവമായി ഇക്കാര്യം പരിഗണിക്കുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ നോട്ട് അച്ചടിയുടെ ചുമതലക്കാരായ റോയൽ മിന്റുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും പ്രതിഷേധക്കാർക്ക് ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
നോട്ടിൽ മൃഗക്കൊഴുപ്പ് അടങ്ങിയ ആവരണം ഉണ്ടെങ്കിലും ഇതിൽ കൊഴുപ്പിന്റെ അംശം വളരെ നേരിയതോതിൽ മാത്രമേയുള്ളൂ എന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. എങ്കിലും ഇതിൽ ആശങ്കയുള്ളവരുടെ നിലപാടിനെ ബാങ്ക് ഗൗരവമായി എടുക്കുമെന്നാണ് വിശദീകരണം. വ്യത്യസ്ത മതസ്ഥരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടണിൽ ഇത്തരമൊരു നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് സസ്യാഹാരക്കാരുടെ പരാതി. ഇതിനെ വിവിധ മതവിഭാഗങ്ങളുടെ നേതാക്കളും പിന്തുണച്ചു. പരാതിയ്ക്ക് ഹിന്ദു, മുസ്‌ലിം, സിക്ക് മതവിശ്വാസികളുടെ പിന്തുണകൂടിയായതോടെ ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം പെട്ടെന്നായി.
സെപ്റ്റംബറിലായിരുന്നു പ്ലാസ്റ്റിക് നോട്ടുകളെന്നു തോന്നിക്കുന്ന പുതിയ അഞ്ചുരൂപ നോട്ടുകൾ ബ്രിട്ടൺ വിനിമയത്തിനിറക്കിയത്. ഒരുവശത്ത് രാജ്ഞിയുടെയും മറുവശത്ത് വിൻസ്റ്റൺ ചർച്ചിലിന്റെയും പടവുമായി പുറത്തിറങ്ങിയ ചുളിവു വീഴാത്ത പുത്തൻ നോട്ടിന് പ്രചുരപ്രചാരമാണ് ലഭിച്ചത്. രണ്ടുമാസംകൊണ്ട് പഴയനോട്ടുകൾ ഏറെക്കുറെ പൂർണമായും വിപണിയിൽനിന്നും അപ്രത്യക്ഷമായി തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇന്നലെ പുതിയവിവാദം ഉയർന്നുവന്നത്.
ഇതിനു പരിഹാരമായി നോട്ട് പൂർണമായും പിൻവലിക്കുമോ അതോ മൃഗക്കൊഴുപ്പിനു പകരം മറ്റെന്തെങ്കിലും വസ്തു ഉപയോഗിച്ച് തിളക്കവും നനവിൽനിന്നുള്ള സുരക്ഷയും ഉറപ്പുവരുത്തുമോ എന്നുമാണ് ഇനി അറിയേണ്ടത്.