കഴിഞ്ഞ ദിവസം ന്യൂസിലൻഡിലുണ്ടായ ഭൂകമ്പവും സുനാമിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയകളിലെ പ്രധാന ചർച്ചാ വിഷയം. പൂർണ ചന്ദ്രൻ പ്രതിഭാസത്തോടനുബന്ധിച്ച് ഭൂമിയിൽ ചില മാറ്റങ്ങൾ സംഭവിക്കുമെന്നും നേരത്തെ സംഭവിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ചില ഗവേഷകർ വാദിക്കുന്നത്.
സൂപ്പർ മൂണിനു മണിക്കൂറുകൾ മുൻപെയാണ് ന്യൂസിലൻഡിൽ ഭൂകമ്പമുണ്ടാകുകയും തീരങ്ങളില്‍ സൂനാമി അടിക്കുകയും ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭുകമ്പത്തിൽ രണ്ടു പേർ മരിച്ചു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നു 95 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. തുടർന്നു ദക്ഷിണ ദ്വീപിൽ രണ്ടു മീറ്റർ ഉയരത്തിൽ സുനാമി അടിച്ചു.
വരും മണിക്കൂറുകളിൽ തീരത്തുള്ളവർ കരുതിയിരിക്കണമെന്നും ന്യൂസിലൻഡ് സർക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മുന്നറിയിപ്പുണ്ട്. അതേസമയം, സൂപ്പർ മൂൺ ദിവസം ന്യൂസിലൻഡിൽ ഭൂകമ്പമുണ്ടാകുമെന്ന് ഫെയ്സ്ബുക്ക് വഴി നവംബർ ആറിനു തന്നെ പ്രചരണം തുടങ്ങിയിരുന്നു. എന്നാൽ ഇത്തരം നിഗമനങ്ങള്‍ക്കു തെളിവില്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്.
ഫുൾ മൂൺ ദൃശ്യമാകുന്ന സമയങ്ങളിൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്ന് ശാസ്ത്രനിരീക്ഷകർ മുന്നറിയിപ്പ് നൽകാറുണ്ട്. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3,56,509 കിലോമീറ്ററായി കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂകമ്പങ്ങൾ വർധിക്കാറുണ്ട്.
ഭൗമപാളികൾ തമ്മിൽ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ചലനം അനുഭവപ്പെടാൻ കൂടുതൽ സാധ്യത. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി അടുത്ത കാലത്ത് ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്.
ഭൂമിയുടെ അന്തർഭാഗം തിളച്ചു മറിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
പാക്കിസ്ഥാൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. കണ്ണൂരിൽ 2003 ൽ അനുഭവപ്പെട്ട ഭൂചലനവും പൂർണചന്ദ്രദിനത്തോടനുബന്ധിച്ചായിരുന്നു. 2000 ഡിസംബർ 12 ന് റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനം അനുഭവപ്പെട്ടതും പൂർണചന്ദ്ര ദിനത്തോടനുബന്ധിച്ചായിരുന്നു.