ജറുസലം ∙ യേശുക്രിസ്തുവിന്റെ കല്ലറയ്ക്കുള്ളിലെ മാർബിൾ ഫലകം നൂറ്റാണ്ടുകൾക്കുശേഷം ശാസ്ത്രജ്ഞർ മാറ്റി. ഗവേഷണം നടത്തുന്നതിന്റെ ഭാഗമായാണിത്. യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന കല്ലറയ്ക്കുള്ളിലെ ശില കണ്ടെത്തി അതു ശാസ്ത്രീയ പഠനത്തിനു വിധേയമാക്കാനാണു ശ്രമമെന്നു നാഷനൽ ജിയോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകൻ ഫ്രെഡറിക് ഹൈബെർട്ട് അറിയിച്ചു.
റോമൻ ചക്രവർത്തി കൊൺസ്റ്റന്റയിന്റെ മാതാവ് ഹെലിനയാണ് എഡി 326ൽ യേശുവിന്റെ കല്ലറ കണ്ടെത്തിയതെന്നാണു കരുതുന്നത്. അവിടെ യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശില ഭദ്രമായി സംരക്ഷിക്കാനായി ആ ഭാഗം മാർബിൾ ഫലകം കൊണ്ടുമൂടി. കുറഞ്ഞത് എഡി 1555 മുതൽ ഈ ഫലകം അവിടെയുണ്ട്. ഈ മാർബിൾ ഫലകം മാറ്റി യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന യഥാർഥ ശില കണ്ടെത്തി അതിനെ ശാസ്ത്രീയ പരീക്ഷണത്തിനു വിധേയമാക്കാനാണു പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും ശ്രമിക്കുന്നത്.
ഇതു ദീർഘനാളത്തെ ശാസ്ത്രീയപഠനം ആവശ്യമായ സംരംഭമാണ്. എന്നാൽ ആദ്യമായി നടക്കുന്ന ഈ ശാസ്ത്രീയപഠനം കല്ലറയെക്കുറിച്ച് ഒട്ടേറെ വിവരങ്ങൾ പുറത്തു കൊണ്ടുവരുമെന്നാണു കരുതുന്നതെന്നു ഫ്രെഡറിക് ഹൈബെർട്ട് പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് 1808–1810 കാലഘട്ടത്തിൽ കല്ലറ ഭാഗികമായി പുനർനിർമിച്ചിരുന്നു. ഈ ഭാഗങ്ങളും പഠനത്തിനു വിധേയമാക്കും. കല്ലറയ്ക്കുള്ളിൽ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും കൃത്യമായി ചിത്രീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.