യുഎസ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്തും തൊഴിലവസരങ്ങളും ചൈനക്കാർ ഉൾപ്പെടെയുള്ള വിദേശികൾ തട്ടിയെടുക്കുന്നുവെന്ന ഡോണൾഡ് ട്രംപിന്റെ നിലപാടിനെ വിമർശിച്ച് ചൈനീസ് ഓൺലൈൻ വ്യാപാര സ്ഥാപനമായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മാ. പണം വേണ്ടരീതിയിൽ വിനിയോഗിക്കാത്തതാണ് യഥാർഥത്തിൽ യുഎസ് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് ചൈനയെ പഴിചാരുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ സ്വയം കുറ്റപ്പെടുത്തുന്നതാണ് യുഎസിന് നല്ലതെന്നും ജാക്ക് മാ പറഞ്ഞു.
യുഎസിൽനിന്ന് ജോലി തട്ടിയെടുക്കുന്നത് മറ്റു രാജ്യക്കാരല്ല. പ്രശ്നം നിങ്ങളുടെ ശൈലിയിലാണ്. പണവും മറ്റു വസ്തുക്കളും ശരിയായ രീതിയിൽ വിനിയോഗിച്ചാൽ തീരുന്ന പ്രശ്നങ്ങളേ യുഎസിന് ഉള്ളൂവെന്നും ജാക്ക് മാ പറഞ്ഞു. വിദേശരാജ്യങ്ങളിൽ നടക്കുന്ന യുദ്ധാവശ്യങ്ങൾക്ക് പകരം സ്വന്തം ജനങ്ങൾക്കായി പണം വിനിയോഗിക്കാനും ജാക്ക് മാ യുഎസിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മുപ്പത് വർഷത്തിനിടെ 14 ട്രില്യൻ ഡോളറാണ് യാതൊരു ഗുണവുമില്ലാത്ത യുദ്ധാവശ്യങ്ങൾക്കായി യുഎസ് ചെലവഴിച്ചത്. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു വിനിയോഗിക്കേണ്ടിയിരുന്നത്. യുഎസിന്റെ സമ്പദ് വ്യവസ്ഥ ദുർബലമാകാൻ കാരണം ഇതാണെന്നും അല്ലാതെ ചിലർ കരുതുന്നതുപോലെ തൊഴിലവസരങ്ങൾ ചൈനക്കാർ തട്ടിയെടുക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് അവരുടെ പണവും നിക്ഷേപങ്ങളും ശരിയായ രീതിയില്ല വിനിയോഗിക്കുന്നതെന്നും ജാക്ക് മാ ചൂണ്ടിക്കാട്ടി. യുഎസിലെ ഒരു വിഭാഗം ജനങ്ങൾ അവരുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടാൻ കാരണം ഇതാണ്. വാൾ സ്ട്രീറ്റിലേക്കും സിലിക്കൺ വാലിയിലേക്കും പണം ഒഴുക്കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മധ്യപടിഞ്ഞാറൻ പ്രദേശങ്ങളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പൗരൻമാരെയും സഹായിക്കുകയാണ് യുഎസ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.