ഇസ്‍ലാമിക് സ്റ്റേറ്റിൽനിന്ന് ഇറാഖി സേന മൊസൂൾ പിടിച്ചെടുത്തതിനു പിന്നാലെ ഭീതിജനകമായ വാർത്തകളും പുറത്ത്. ശത്രുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും കൂട്ടക്കൊല ചെയ്തു മറവുചെയ്തിരുന്ന വലിയ കുഴിമാടം ഇവിടെ കണ്ടെത്തി. വിമാനത്താവളത്തിന് അഞ്ചു മൈൽ തെക്കുപടിഞ്ഞാറാണ് നൂറടിയോളം വലിപ്പമുള്ള ഗുഹാ സമാനമായ കുഴിമാടം.
ബന്ദികളെ കുഴിമാടത്തിനു സമീപം നിരത്തിനിർത്തി വെടിവച്ചു കൊലപ്പെടുത്തിയിരുന്നതായി സമീപവാസികൾ വെളിപ്പെടുത്തുന്നു. ചിലരെ ജീവനോടെ കുഴിയിലേക്കു വലിച്ചെറിയാറുണ്ടായിരുന്നെന്നും ചിലപ്പോൾ കൂട്ടത്തോടെ ശവശരീരങ്ങൾ കൊണ്ടുവന്നു കുഴിയിലേക്കു തള്ളാറുണ്ടായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. രണ്ടര വർഷത്തോളം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു മൊസൂൾ. കൂടുതൽ പരിശോധന നടത്തിയെങ്കിൽ മാത്രമേ ഇവിടുത്തെ നാശനഷ്ടങ്ങൾ കണക്കാനാവൂ.
2014 ൽ ആണ് മൊസൂളിൽ ഇസ്‍ലാമിക രാഷ്ട്രം നിലവിൽ വന്നതായി ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപിച്ചത്. മൊസൂൾ തിരിച്ചുപിടിക്കാൻ യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇറാഖ് സൈന്യം ഒക്ടോബർ 17 നാണ് അതിശക്തമായ ആക്രമണം തുടങ്ങിയത്. നഗരത്തിന്റെ കിഴക്കൻ ഭാഗം ജനുവരിയിൽ പിടിച്ചടക്കിയിരുന്നു. വടക്കൻ മൊസൂളിനെ ലക്ഷ്യമിട്ടു ഫെബ്രുവരിയിൽ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. വടക്കൻ മൊസൂൾ കൂടി തിരിച്ചുപിടിച്ചാൽ ഇറാഖ് പൂർണമായും ഐഎസിൽനിന്നു സ്വതന്ത്രമാകും.
ഫെബ്രുവരിയിലെ ആക്രമണം തുടങ്ങുന്ന സമയത്ത് മൊസൂളിൽ ഏഴര ലക്ഷം പൗരന്മാർ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുകയാണ്. ഇറാഖ് സൈനികർ, കുർദിഷ് പോരാളികൾ, ഇറാൻ പരിശീലനം നൽകിയ ഷിയ സൈനികർ എന്നിവരടക്കം ഒരു ലക്ഷം പോരാളികളാണ് ഐഎസിനെ നേരിടുന്നത്. ആയിരക്കണക്കിന് ഐഎസ് ഭീകരർ മാത്രമാണ് ഇവിടെ ഇപ്പോഴുള്ളത്.