ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്നത് അത്യാധുനിക ആയുധങ്ങളാണ്. സ്വന്തമായി ഒന്നും വികസിപ്പിച്ചെടക്കാൻ ശേഷി ഇല്ലാത്ത ഐഎസ് ഭീകരർക്കു എവിടെ നിന്നാണ് ഇത്രയും പുതിയ ആയുധങ്ങളും വാഹനങ്ങളും ടെക്നോളജിയും ലഭിക്കുന്നതെന്ന് ചിലരെങ്കിലും ചോദിച്ചിട്ടുണ്ടാകും. ലോകശക്തികൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ഐഎസ് ഭീകരർ ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷി ഭീകരമാണ്. ഇതെല്ലാം രഹസ്യമായി ഐഎസിനു കൈമാറുന്നത് ലോകശക്തികൾ തന്നെയാണ്.
ഐഎസ് ഭീകരർക്ക് അമേരിക്ക രഹസ്യമായി ആയുധം വിൽക്കുന്നുണ്ടെന്ന വിക്കിലീക്സ് രേഖകൾ അടുത്തിടെയാണ് പുറത്തുവന്നത്. ഹിലാരി ക്ലിന്റനെതിരെ വന്ന ആരോപണം ഏറെകുറെ ശരിവക്കുന്നതാണ്. സദ്ദാമിന്റെ ഭരണക്കാലത്ത് ഇറാഖ് സംഭരിച്ച ആയുധങ്ങളാണ് ഐഎസ് പിടിച്ചെടുത്തതെന്നാണ് നാറ്റോ സഖ്യരാജ്യങ്ങൾ ആരോപിക്കുന്നത്. എന്നാൽ പുതിയ റോക്കറ്റ് ലോഞ്ചറുകളും യന്ത്രതോക്കുകളും ടാങ്കുകളുമാണ് ഐഎസ് ഉപയോഗിക്കുന്നത്.
അമേരിക്ക ഉൾപ്പടെയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളാണ് ഐഎസ് ഭീകരർ ഉപയോഗിക്കുന്നത്. അമേരിക്കൻ നിര്‍മിത ആയുധങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഐഎസ് ഭീകരർ മൊസൂളിൽ ആക്രമണം നടത്തുന്നത്. അമേരിക്കയെ കൂടാതെ റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 34 രാജ്യങ്ങളുടെ നൂറോളം വ്യത്യസ്ത ആയുധങ്ങളാണ് ഐഎസ് ഉപയോഗിക്കുന്നത്.
റഷ്യന്‍ നിര്‍മിത എകെ, അമേരിക്കയുടെ ബുഷ്മാസ്റ്റര്‍ എക്‌സ്15-എ2എസ്, റഷ്യന്‍ എസ്‌കെഎസ്, എവിഡി സെമി-ഓട്ടോമാറ്റിക് റൈഫിള്‍, അത്യാധുനിക ടാങ്കുകള്‍, യുഎസ് എം 16, ചൈനയുടെ സിക്യു റൈഫിള്‍ എല്ലാം മൊസൂളിലെ ഐഎസ് ഭീകരർ ഉപയോഗിക്കുന്നുണ്ട്.