വാഷിങ്ടൺ ∙ തിരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങൾ തന്നോട് അനീതി കാട്ടിയെന്ന നിലപാടിലുറച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെലിവിഷൻ മാധ്യമപ്രവർത്തകരെ സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചുവരുത്തിയിട്ടാണ് കടുത്ത ഭാഷയിൽ ട്രംപ് അസംതൃപ്തി അറിയിച്ചത്.
തിരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് ട്രംപ് നിലപാടു മയപ്പെടുത്തുമെന്നും സൗഹൃദത്തിന്റെ പാലമിടുമെന്നും കരുതിയിരുന്നവർക്ക് തെറ്റി. മാധ്യമപ്രവർത്തകരെ സത്യസന്ധതയില്ലാത്തവരെന്നും വഞ്ചകരെന്നും നുണയരെന്നും വിളിച്ചായിരുന്നു അദ്ദേഹം ഉറച്ച നിലപാടു വ്യക്തമാക്കിയത്. തന്നെയും തന്റെ ജനപ്രീതിയെയും വേണ്ടതുപോലെ മനസ്സിലാക്കാൻ മാധ്യമങ്ങൾക്കു കഴിഞ്ഞില്ലെന്നും തിരഞ്ഞെടുപ്പു വാർത്തകളിൽ പക്ഷഭേദം കാട്ടിയെന്നുമായിരുന്നു ട്രംപിന്റെ പരാതി.
സിഎൻഎൻ മേധാവി ജെഫ് സക്കറിനെ അഭിസംബോധന ചെയ്തായിരുന്നു ട്രംപ് തുടങ്ങിയത്. ‘നിങ്ങളുടെ വാർത്താശൃംഖലയോട് എനിക്കു വെറുപ്പാണ്. നിങ്ങളെല്ലാവരും നുണയന്മാരാണ്. നിങ്ങൾക്കു നാണമില്ലേ?’ എന്നു ട്രംപ് പറഞ്ഞപ്പോൾ യോഗത്തിനെത്തിയവർ അമ്പരന്നു. മാധ്യമനയമുൾപ്പെടെ ഗൗരവമുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് യോഗം വിളിച്ചതെന്നാണ് മാധ്യമപ്രവർത്തകർ കരുതിയിരുന്നത്. അതേസമയം, യോഗം സൗഹൃദപരമായിരുന്നെന്നും ട്രംപ് ക്ഷുഭിതനായി സംസാരിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രചാരണസംഘം മാനേജർ കെല്യാൻ കോൺവേ പിന്നീടു പറഞ്ഞത്.